തിരുവനന്തപുരം: ഇന്ധനവിലയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലിന്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസിന്റെ യു.പി.എ സര്‍ക്കാരിനെ പഴിചാരി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത് വന്നതോടെ ശക്തമായ വാദപ്രതിവാദമാണ് നിയമസഭയ്ക്ക് അകത്ത് നടന്നത്.
ഇന്ധനവില വര്‍ധനവ് ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞ ധനമന്ത്രി, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 130രൂപ കടന്നുവെന്നും ഇന്ധന വില നിര്‍ണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് യു.പി.എ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തി. അത് എന്‍.ഡി.എ തുടര്‍ന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തില്‍ അഞ്ച് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ നരേന്ദ്ര മോദി കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകന്‍ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ജനരോഷത്തില്‍ നിന്ന് സംഘപരിവാറിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്. ഇപ്പോള്‍ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ഇതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏല്‍പ്പിച്ചത് രാജസ്ഥാനില്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല. ഉമ്മന്‍ ചാണ്ടി ഭരിച്ചിരുന്നപ്പോള്‍ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു. നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സര്‍ക്കാരാണ്. യു.പി.എ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സര്‍ക്കാര്‍ ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അംഗീകരിക്കാനാവില്ല- ഷാഫി വ്യക്തമാക്കി.
അതേ സമയം ഉമ്മന്‍ചാണ്ടി നികുതി വേണ്ടെന്ന് വെച്ചുവെന്ന പരാമര്‍ശത്തിനെതിരെ കണക്കുകളുമായി ധനമന്ത്രി രംഗത്ത് വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ നികുതി കുറച്ചപ്പോള്‍ 620 കോടി നഷ്ടമായി. പക്ഷെ 13 തവണ നികുതി വര്‍ധിപ്പിച്ച് അന്നത്തെ സര്‍ക്കാര്‍ നാലിരട്ടി നേട്ടമുണ്ടാക്കിയെന്ന് ബാലഗോപാലന്‍ പറഞ്ഞു.
നടന്‍ ജോജുവിന്റെ വിഷയവും സഭയില്‍ ഉയര്‍ന്നുവന്നു. താരത്തെ തടഞ്ഞത് ആരെന്ന് ചോദിച്ച ധനമന്ത്രി മദ്യപിച്ചെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. എന്നാല്‍ ഇടത് പക്ഷ സമരത്തിനെതിരെയാണ് പ്രതിഷേധമെങ്കില്‍ ഇന്ന് അനുശോചന യോഗം ചേരേണ്ടി വരുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.