ദേശീയപാത ആരുടെ ഡിസൈന്‍ ആയിരുന്നു ?

സര്‍വ്വീസ് റോഡുകളുടെ അവസ്ഥയാണ് അതിദയനീയം. അതിലൂടെ സഞ്ചരിക്കേണ്ടത് നാട്ടിലെ രണ്ടാംതരം പൗരന്മാരാണെന്ന് ആദ്യം തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നത് പോലെയാണ് പലേടത്തും അവയുടെ നിര്‍മ്മിതി. ആറുവരിപ്പാതയിലെ മഴവെള്ളമത്രയും പല പൈപ്പുകള്‍ വഴി വന്നു പതിക്കേണ്ടത് ഇടുങ്ങിയതും താഴ്ന്നതുമായ ഈ സര്‍വ്വീസ് റോഡുകളിലാണ്, ഓടകളിലേക്ക് എന്ന പോലെ! ഫലത്തില്‍ സര്‍വ്വീസ് റോഡ് തോടോ പുഴയോ ആയി മാറും.
വാസ്തവത്തില്‍ നമ്മുടെ ദേശീയപാത ഇങ്ങനെയായിരുന്നോ വേണ്ടിയിരുന്നത്? ജനനിബിഡമായ ഒരു സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും ജനസാന്ദ്രതയ്ക്കും അനുരൂപമായ ഡിസൈനായിരുന്നുവോ വരയ്ക്കപ്പെട്ടതും പ്രാവര്‍ത്തികമാക്കപ്പെട്ടതും ?
അല്ലേയല്ല എന്ന് ഇവിടത്തെ ഓരോ സാധാരണക്കാരനും നിര്‍മ്മാണത്തിന്റ ആദ്യഘട്ടത്തില്‍ തന്നെ തോന്നിയതായിരുന്നു. പക്ഷേ, ഇവിടുത്തെ പഞ്ചായത്ത് മെമ്പര്‍ തൊട്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും വ്യക്തമായ ഒരു ഡി.പി.ആറോ ഡിസൈനോ ലഭ്യമാവാതിരുന്ന ഒരു പദ്ധതിയുടെ നടത്തിപ്പില്‍ സാധാരണ ജനത്തിന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലല്ലോ? തങ്ങള്‍ക്ക് മുന്നില്‍ ജയില്‍ ഭിത്തികള്‍ ഉയര്‍ന്നപ്പോഴും കിടങ്ങുകള്‍ തീര്‍ക്കപ്പെട്ടപ്പോഴും തങ്ങള്‍ കൈകോര്‍ത്തു സഹകരിച്ചിരുന്ന നിരത്തുവക്കുകളിലും കവലകളിലും വിഭജനത്തിന്റെ കോട്ടകള്‍ ഉയര്‍ന്നപ്പോഴും അങ്ങിങ്ങ് മാസങ്ങള്‍ നീണ്ടുനിന്ന സമരങ്ങള്‍ അരങ്ങേറി. ഫലമോ? ചില ഇടങ്ങളില്‍ ഒട്ടും ഭാവനാപൂര്‍ണ്ണമല്ലാത്ത, തീര്‍ത്തും അശാസ്ത്രീയമായ അടിപ്പാതകളും മേല്‍പ്പാലങ്ങളും അനുവദിക്കപ്പെട്ടെങ്കിലും പലേടത്തും എല്ലാ രോദനങ്ങളും അവഗണിക്കപ്പെട്ടു.
കേരളത്തെപ്പറ്റി ഒരറിവുമില്ലാത്ത ഏതോ ഉത്തരേന്ത്യന്‍ ഗോസായിയാരാണ് ഈ തലതിരിഞ്ഞ രൂപരേഖ തയ്യാറാക്കിയതെന്ന് ഏതു കണ്ണുപൊട്ടനും പറയും!
എന്തിനായിരുന്നു, പൊതുവേ ഉയര്‍ന്ന സ്ഥലങ്ങള്‍ പോലും വീണ്ടും മീറ്ററുകള്‍ ഉയര്‍ത്തപ്പെട്ടത്? തലചായ്ക്കാന്‍ ഒരിടം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി തറ നിറയ്ക്കാന്‍ രാത്രിയുടെ മറവില്‍ ഭയന്നുവിറച്ച് ഒരു ലോഡ് മണ്ണ് വല്ലയിടത്തു നിന്നും കൊണ്ടുവരുമ്പോള്‍ എങ്ങാനും പിടിക്കപ്പെട്ടാല്‍ ലോറി തന്നെ പിടിച്ചെടുക്കുകയും ഭീമമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ നൂറുകണക്കിന് കുന്നുകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഇടിച്ചു നിരപ്പാക്കി ലക്ഷക്കണക്കിന് ലോഡ് മണ്ണ് കൊണ്ടുവന്ന് ഡമ്പ് ചെയ്തപ്പോള്‍ പ്രകൃതിക്ക് ഒട്ടും നോവില്ല എന്ന പാഠം ഈ അധികാരിവര്‍ഗം ഏതു പുസ്തകങ്ങളില്‍ നിന്നുമാണ് പഠിച്ചത്? അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഴുകിയിരിക്കുന്ന നമ്മുടെ രാജ്യത്തെ പി.ഡബ്യു.ഡി, ദേശീയപാതാ അതോറിറ്റികള്‍ ഏതു കൊമ്പത്തെ കോണ്‍ട്രാക്റ്റിംഗ് കമ്പനികളെയാണ് കരാര്‍ ഏല്‍പ്പിക്കുന്നതെങ്കിലും തൂണിനും തുരുമ്പിനും നുള്ളിപ്പെറുക്കി പോക്കറ്റ് മണി നല്‍കി മിച്ചം വരുന്ന തുകയില്‍ എങ്ങനെ നിര്‍മ്മാണം നടത്തിയാലും അവയിലെല്ലാം മായം ഉണ്ടാകുമെന്ന കാര്യം സുവിദിതമാണല്ലോ? ഇന്ന് സെന്‍ട്രല്‍ ജയിലുകള്‍ പോലെ ഉയര്‍ത്തപ്പെട്ട റോഡ് മലകളിലെല്ലാം വെറും മണ്ണു മാത്രമാണ്. വശങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നത് അധികമൊന്നും കനമില്ലാത്ത വെറും സിമന്റ് പാളികള്‍ കൊണ്ടും. ഇന്ന് പലേടത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ ഇങ്ങനെ ഉയര്‍ത്തപ്പെട്ട റോഡുകളിലെ ടാര്‍ പാളികളില്‍ ഒരു വിള്ളല്‍ വീണാല്‍ അതിലൂടെ മഴവെള്ളം അരിച്ചിറങ്ങേണ്ടത് പുതുതായി നിര്‍മ്മിക്കപ്പെട്ട ഈ മണ്‍കൂനകളിലേക്കാണ്. അവയാണെങ്കിലോ, ഉറപ്പിക്കപ്പെട്ടത് പോലുമല്ല. വെറുതേ കൊണ്ടുവന്ന് തട്ടിയ ഇളകിയ മണ്ണ് വെള്ളം കുടിച്ച് കുതിര്‍ന്ന് അവസാനം ഒരു സ്‌ഫോടനമായി പൊട്ടിത്തകരില്ല എന്ന് ആര്‍ക്ക് ഉറപ്പു പറയാന്‍ കഴിയും? അങ്ങനെ സംഭവിച്ചാല്‍ എത്ര വലിയ അപകടമായിരിക്കും അത്? പിന്നെയും എത്ര ആഴ്ചകളോ മാസങ്ങളോ എടുക്കും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ?
സര്‍വ്വീസ് റോഡുകളുടെ അവസ്ഥയാണ് അതിദയനീയം. അതിലൂടെ സഞ്ചരിക്കേണ്ടത് നാട്ടിലെ രണ്ടാംതരം പൗരന്മാരാണെന്ന് ആദ്യം തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നത് പോലെയാണ് പലേടത്തും അവയുടെ നിര്‍മ്മിതി. ആറുവരിപ്പാതയിലെ മഴവെള്ളമത്രയും പല പൈപ്പുകള്‍ വഴി വന്നു പതിക്കേണ്ടത് ഇടുങ്ങിയതും താഴ്ന്നതുമായ ഈ സര്‍വ്വീസ് റോഡുകളിലാണ്, ഓടകളിലേക്ക് എന്ന പോലെ! ഫലത്തില്‍ സര്‍വ്വീസ് റോഡ് തോടോ പുഴയോ ആയി മാറും. പല അണ്ടര്‍ പാസ്സുകളും ഇത്തരം താഴ്ന്ന ഭാഗങ്ങളില്‍ ആയതിനാല്‍ വലിയ മഴ പെയ്യുമ്പോള്‍ ഫലത്തില്‍ അടിപ്പാതകള്‍ മനുഷ്യന് കാല്‍ നടയായോ വാഹനങ്ങളിലൂടെയോ സഞ്ചരിക്കാനും ഒരു ഭാഗത്തു നിന്നും മറുഭാഗത്തേക്കു കടക്കാനും പറ്റാത്ത സാഹചര്യമാണ് പലേടത്തും! ഒരു ബസ്‌സ്റ്റോപ്പ് പണിയാന്‍ പോലും പറ്റാത്തത്രയും അക്വയര്‍ ചെയ്യപ്പെട്ട മുഴുവന്‍ സ്ഥലവും ഉപയോഗിച്ചു കൊണ്ടാണ് ദേശീയപാത നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ റോഡിന്റെ പണി കഴിഞ്ഞ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്ന മുറയ്ക്ക് ജനം വലയും എന്നതും അവരും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കും എന്നതും വരാന്‍ പോകുന്ന ദുരന്തമായിരിക്കും. റോഡ് കമ്മീഷന്‍ ചെയ്തു കഴിഞ്ഞ ശേഷവും പൊതുവേ ലോകത്ത് റോഡ് നിയമങ്ങള്‍ പാലിക്കാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നവരായ മലയാളികള്‍ ഇടുങ്ങിയ സര്‍വ്വീസ് റോഡുകളിലൂടെ സമയ -ദൂര നഷ്ടം കുറക്കാനായി വിപരീത ദിശയില്‍ വരാന്‍(ഇപ്പോഴുള്ളതു പോലെ) തുടങ്ങിയാല്‍ വലിയ അപകടങ്ങളും കലഹങ്ങളും ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നമായി മാറും.
മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ ഒരു ദേശീയപാത നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. തൊണ്ണൂറു ശതമാനം സ്ഥലത്തും നിലവിലുണ്ടായിരുന്ന പാതയ്ക്ക് സമാന്തരമായി ആറുവരിയിലോ പത്തുവരിയിലോ നിര്‍മ്മിച്ചിരുന്നുവെങ്കില്‍ ഈ ചെലവഴിച്ച തുകയുടെ ഏതാണ്ട് പകുതി കൊണ്ട് പണി തീര്‍ന്നേനെ. ഗള്‍ഫ് നാടുകളിലൊക്കെ ഉള്ളതു പോലെ പ്രധാന പാതയില്‍ നിന്നും യൂ ടേണ്‍ വഴി സര്‍വ്വീസ് റോഡിലേക്ക് ഇറങ്ങാനും ഹൈവേയിലേക്ക് കയറാനുമുള്ള സൗകര്യം മാത്രം ചെയ്തിരുന്നുവെങ്കില്‍ ഇത്രവലിയ പ്രകൃതി ചൂഷണവും വേണ്ടി വരുമായിരുന്നില്ല.
ഇപ്പോള്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പാതയില്‍ അങ്ങിങ്ങ് സംഭവിച്ചു കൊണ്ടിരിക്കുന്ന വിള്ളലുകളിലും മണ്ണിടിച്ചിലിലും കാര്യങ്ങള്‍ അവസാനിക്കുമെന്ന് ആശ്വസിക്കാന്‍ ഒരു വകയും കാണുന്നില്ല. മണ്ണെടുക്കാനായി വന്‍തോതില്‍ ഇടിക്കപ്പെട്ട കുന്നുകളുടെ പാര്‍ശ്വങ്ങളില്‍ വമ്പിച്ച മണ്ണിടിച്ചിലും ദുരന്തങ്ങളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. കര്‍ണാടകത്തിലെ ഷിരൂറിനും നമ്മുടെ അര്‍ജ്ജുനനും ഒരു വര്‍ഷത്തെ പഴക്കം പോലുമായിട്ടില്ല. മറക്കാറായിട്ടില്ല എന്നു സാരം.
സിംഹഭാഗവും പണി കഴിഞ്ഞ് ഔദ്യോഗികമായ ഉദ്ഘാടനത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ഒരു ബൃഹദ് പദ്ധതിയില്‍ ഇനിയും ഒരു തിരിച്ചു പോക്കിനോ ഉടച്ചുവാര്‍ക്കലിനോ ഒരു സാധ്യതയുമില്ല. ശേഷിക്കുന്ന ജോലിയില്‍ അതീവ ശ്രദ്ധ ചെലുത്തുക, ഇതുവരെ നടന്ന നിര്‍മ്മാണത്തില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് ബോധപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതാതു കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക എന്നതു മാത്രമേ ചെയ്യാന്‍ കഴിയൂ. വീഴ്ച വരുത്തിയ ചില കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു മാത്രമായില്ല. അവര്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചു വരും, ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന കമ്മീഷനെ ആശ്രയിച്ചാണല്ലോ ഓരോ കമ്പനികളും കോര്‍പ്പറേറ്റുകളും തഴച്ചു വളരുന്നത്? രാജ്യത്തിന്റെ അഭിമാനമായി മാറേണ്ട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് തിരഞ്ഞെടുപ്പ് ഫണ്ടുകളിലേയ്ക്ക് ലഭിക്കുന്ന കോടികളെ മാത്രം ആശ്രയിച്ചാകരുത് കരാര്‍ പോകേണ്ടത്. അതാത് രംഗങ്ങളില്‍ അതിപ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ധര്‍ക്കായിരിക്കണം ഏറ്റവും മുന്തിയ പരിഗണന. രാജ്യം ഒരു ഫെഡറല്‍ സംവിധാനമായതിനാല്‍ ഓരോ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഓരോ പദ്ധതികളിലും അതാതു സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതില്‍ ഒരു അഭിമാനക്കുറവും രാഷ്ട്രീയ വിരോധവും തോന്നേണ്ടതില്ല. ക്രെഡിറ്റിനായി ആരും മത്സരിക്കണ്ടതുമില്ല. ആത്യന്തികമായി ജനമാണ് ക്രെഡിറ്റ് നല്‍കേണ്ടത്. അതു നല്‍കേണ്ടവര്‍ക്ക് നല്‍കാനും വിമര്‍ശിക്കേണ്ടവരെ വിമര്‍ശിക്കാനും അവര്‍ക്കറിയാം.
വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം സംസ്ഥാനത്ത് ദേശീയപാതാ വികസനം നടക്കാന്‍ പോവുകയാണെന്ന് കേട്ട ജനങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രവും പ്രതീക്ഷയും ഇത്തരത്തിലുള്ളതായിരുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കുക, അവര്‍ക്ക് ഏറ്റവും ഫലപ്രദമായതു നല്‍കുക എന്നതായിരിക്കണം രാഷ്ട്രീയ- ഭരണനേതൃത്വങ്ങളുടെ ലക്ഷ്യം. എല്ലാം ജനത്തിന് വേണ്ടിയാണെങ്കില്‍ ജനശബ്ദം കേള്‍ക്കാനും അവര്‍ തയ്യാറാവണം.
അവസാനമായി, ഇത്തരം കുറിപ്പുകള്‍ ജില്ലാ കലക്ടര്‍മാരും പൊലീസ് ചീഫുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും ശ്രദ്ധിക്കാറുണ്ടെങ്കില്‍ അവരോടായി ഒരു അഭ്യര്‍ത്ഥന.
കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ തിരക്കും ഗതാഗതക്കുരുക്കും നിങ്ങളുടെ കണ്ണുകളില്‍ പെട്ടുകാണുമെന്ന് വിശ്വസിക്കുന്നു. അതിന് ഒരു പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് വഴിയുള്ള ചരക്കു ലോറികളെ ദേശീയപാത വഴി മാത്രം തിരിച്ചുവിടണം; ഇരുപത്തിനാലു മണിക്കൂറും. കാരണം രാത്രികാലങ്ങളിലും തിരക്കേറിയ റോഡ് തന്നെയാണ് കെ.എസ്. ടി.പി റോഡ്. കാഞ്ഞങ്ങാടും കാസര്‍കോട്ടും നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളില്‍ സ്ഥിരമായി പോലീസിനെ നിയോഗിച്ച് ടാങ്കര്‍-കണ്ടെയ്‌നര്‍-മറ്റു നാഷണല്‍ പെര്‍മിറ്റ് ചരക്കു വണ്ടികളെ മൊത്തം ഹൈവേ വഴി തിരിച്ചുവിടണം. കാസര്‍കോട്- കാഞ്ഞങ്ങാട് നഗരങ്ങളില്‍ സാധനമിറക്കേണ്ടതല്ലാത്ത ചരക്കു ലോറികള്‍ നഗരത്തില്‍ പ്രവേശിച്ചാല്‍ കനത്ത പിഴയോ ടോളോ ഏര്‍പ്പെടുത്തണം. ഇതൊരു പൊതുതാല്‍പ്പര്യ അപേക്ഷയായി സ്വീകരിക്കാവുന്നതാണ്.