കാണാതാകുന്ന പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത്...

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പാണത്തൂര്‍ ബാപ്പുങ്കയത്തെ ബിജു പൗലോസ് എന്നയാളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇത്രയും ഗൗരവമുള്ള ഒരു കേസ് ഭാഗികമായിട്ടെങ്കിലും തെളിയാന്‍ പതിനഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നത് അന്വേഷണ നടപടികളിലെ വലിയൊരു പോരായ്മയായി മുഴച്ചുനില്‍ക്കുന്നു.

പതിനഞ്ചുവര്‍ഷം മുമ്പ് കാണാതായ ആദിവാസി പെണ്‍കുട്ടി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നാളുകളെണ്ണി കഴിയുകയായിരുന്ന വീട്ടുകാരുടെ നെഞ്ചില്‍ കനല്‍ വാരി വിതറിക്കൊണ്ട് ഒരാഴ്ച മുമ്പാണ് ആ സത്യം പുറത്തുവന്നത്. മകള്‍ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. മരണത്തിനുത്തരവാദിയായ ആള്‍ നിയമത്തിന്റെ പിടിയിലായിരിക്കുന്നു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പാണത്തൂര്‍ ബാപ്പുങ്കയത്തെ ബിജു പൗലോസ് എന്നയാളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇത്രയും ഗൗരവമുള്ള ഒരു കേസ് ഭാഗികമായിട്ടെങ്കിലും തെളിയാന്‍ പതിനഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നത് അന്വേഷണ നടപടികളിലെ വലിയൊരു പോരായ്മയായി മുഴച്ചുനില്‍ക്കുന്നു. നിര്‍ധന കുടുംബത്തില്‍പെട്ട പെണ്‍കുട്ടി ജീവിക്കാന്‍ എന്തെങ്കിലും വഴി കണ്ടെത്തി തരുമെന്ന് വിശ്വസിച്ച് ബിജു പൗലോസിനൊപ്പം പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആ പെണ്‍കുട്ടിയെ തന്റെ ലൈംഗികാവശ്യത്തിന് ഉപയോഗിച്ച ശേഷം മരണത്തിലേക്ക് തള്ളിവിടുകയാണുണ്ടായതെന്നാണ് അന്വേഷണ സംഘം പറയുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ രക്ഷിതാക്കളും ആദിവാസി സംഘടനകളും വര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു. ബിജു പൗലോസിനൊപ്പം പോയ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചെന്നോര്‍ത്തുള്ള ആകുലതകള്‍ക്കിടയിലും ജീവനോടെയുണ്ടാകുമെന്ന ചെറുപ്രതീക്ഷ അച്ഛനമ്മമാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടിയെ ബിജു പൗലോസ് അപായപ്പെടുത്തിയിരിക്കാമെന്ന സംശയത്തിനിടയിലും അത് സത്യമാകരുതെന്ന നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ആ കുടുംബം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിച്ചിരുന്നില്ല. പെണ്‍കുട്ടി എവിടെയെന്ന് വ്യക്തമായി പറയാന്‍ ബിജു പൗലോസും തയ്യാറായിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 2010ല്‍ മഡിയനിലെ ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചുവെന്നും ഇക്കാര്യം വീട്ടുകാരെ അറിയിച്ചാല്‍ കൊലപാതകക്കേസില്‍പ്പെടുമെന്ന് ഭയന്ന് മൃതദേഹം പാണത്തൂര്‍ പവിത്രംകയത്തില്‍ ചവിട്ടിതാഴ്ത്തിയെന്നുമാണ് പ്രതി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. പ്രതിയുടെ മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാത്ത ക്രൈംബ്രാഞ്ച് ഇതൊരു കൊലപാതകം തന്നെയാകാമെന്ന നിഗമനത്തിലാണ് തുടര്‍ അന്വേഷണം നടത്തുന്നത്.

കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ എന്ന പതിനാലുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന് സമാനമാണ് ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനവും. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് സഫിയയെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്. തീര്‍ത്തും നിര്‍ധനകുടുംബത്തില്‍പ്പെട്ട സഫിയയെ കാസര്‍കോട്ടെ കരാറുകാരന്‍ വീട്ടുജോലിക്കെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് സഫിയയെ കാണാതായത്. മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ സഫിയ ഇപ്പോള്‍ തന്റെ വീട്ടിലില്ലെന്നും എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്. സഫിയയുടെ മാതാപിതാക്കള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിയ നിരന്തര പോരാട്ടങ്ങള്‍ക്കാടുവിലാണ് ഈ പെണ്‍കുട്ടിയെ കരാറുകാരന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തി ഗോവയിലെ ഫ്ളാറ്റിന് സമീപത്തെ കനാലില്‍ കുഴിച്ചുമൂടിയതായി തെളിഞ്ഞത്. ഈ കേസിലെ മുഖ്യപ്രതിക്ക് ജില്ലാ കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു.

വിശ്രമമില്ലാത്ത നിയമപോരാട്ടങ്ങളിലൂടെയും ജനകീയമുന്നേറ്റങ്ങളിലൂടെയുമാണ് ഈ തിരോധാനക്കേസുകള്‍ ദുരന്തസത്യങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലും നിയമവ്യവസ്ഥക്ക് മുന്നിലും അനാവരണം ചെയ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടികളുടെ തിരോധാനക്കേസുകളില്‍ പലതും തുടര്‍ അന്വേഷണമില്ലാതെ നിലച്ചിരിക്കുകയാണ്. ഇവര്‍ക്കെന്ത് സംഭവിച്ചുവെന്നതില്‍ യാതൊരു വ്യക്തതയുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ എണ്ണൂറിലേറെ പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുടുംബപ്രശ്നങ്ങളും വീട്ടിലെ അമിതനിയന്ത്രണങ്ങളും കാരണം നാടുവിടുന്ന പെണ്‍കുട്ടികളുണ്ട്. പ്രണയക്കുരുക്കില്‍പെട്ടും പെണ്‍വാണിഭസംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും വലകളില്‍പെട്ടും കാണാതാവുന്ന പെണ്‍കുട്ടികളുമുണ്ട്. ഇവരില്‍ ചിലര്‍ തെറ്റായ ജീവിതരീതികളില്‍ നിന്ന് മോചിതരായി സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിയെന്ന് വരാം. എന്നാല്‍ പലരും പിന്നീടൊരിക്കലും തിരിച്ചുവരാനാകാതെ അരാജകജീവിതം തുടരുകയോ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. അതിദരിദ്രചുറ്റുപാടുകളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ പ്രതികൂല ജീവിതസാഹചര്യം മുതലെടുത്ത് ദുരുദ്ദേശത്തോടെ അടുപ്പം സ്ഥാപിക്കുന്നവരുടെ പ്രലോഭനങ്ങളില്‍ അകപ്പെടും. ഇത്തരം പെണ്‍കുട്ടികളെ ലൈംഗിക ഇടപാടുകള്‍ക്കുപയോഗിച്ച് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്. എന്തൊക്കെ സംഭവിച്ചാലും ചോദിക്കാനും പറയാനും ഈ പെണ്‍കുട്ടികള്‍ക്ക് ആരുമുണ്ടാകില്ലെന്ന ധൈര്യവും പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏത് തരം കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള അന്വേഷണത്തിന് തടയിടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമാണ് ചൂഷകവര്‍ഗത്തെ അധമപ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. തങ്ങളുടെ സാമ്പത്തികവും ലൈംഗികവുമായ ആവശ്യങ്ങള്‍ക്ക് നിസഹായരായ പെണ്‍കുട്ടികളെ ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ കേസിന്റെ ഗുരുതരാവസ്ഥക്കനുസരിച്ചുള്ള പരമാവധി ശിക്ഷ ലഭിക്കുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം കേസുകളില്‍ വധശിക്ഷ ലഭിച്ചാലും പിന്നീട് ജീവപര്യന്തമായി മാറുന്നു.

പാവപ്പെട്ട പെണ്‍കുട്ടികളെ തരം പോലെ ഉപയോഗിച്ച ശേഷം അവരുടെ ജീവനെടുക്കുന്ന ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഇടപെടല്‍ കൂടുതല്‍ കര്‍ക്കശവും കാര്യക്ഷമവുമാകണം.

Related Articles
Next Story
Share it