സിനിമകളിലെ വയലന്‍സ്; യുവതലമുറയെ സ്വാധീനിക്കുന്നുവോ?

സിനിമകളില്‍ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്‌കാരികോല്‍പ്പന്നം കൂടിയാണ്. സംസ്‌ക്കാരം എന്ന വാക്കിനര്‍ത്ഥം അപരനെക്കുറിച്ചുള്ള കരുതല്‍ എന്നാണ്. ഈ കരുതലില്ലായ്മ ഇന്നത്തെ സിനിമകളില്‍ വ്യാപകമായി കാണാം.

സമൂഹത്തില്‍ വലിയ ശക്തി സ്വാധീനമുള്ള മാധ്യമമാണ് സിനിമ. സിനിമയില്‍ കാണുന്ന പലതും കൗമാരക്കാര്‍ ജീവിതത്തിലേക്ക് പകര്‍ത്തും; അനുകരിക്കും. ഹീറോയുടെ ഹെയര്‍ സ്റ്റൈല്‍, വസ്ത്രം, വാഹനം, ആഭരണങ്ങള്‍ ഇതൊക്കെ കുട്ടികള്‍ വ്യക്തിജീവിതത്തില്‍ അനുകരിക്കുന്നു. ഈ സാഹചര്യത്തില്‍ സിനിമ കുട്ടികളെ സ്വാധീനിക്കുന്നില്ല എന്ന് പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല.

സിനിമകളില്‍ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമയിലെ അക്രമരംഗങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സിനിമാ നയത്തില്‍ വ്യവസ്ഥകളുണ്ടാവണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

2004ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകത്തിന്റെയും പ്രത്യേക രീതിയിലുള്ള തെളിവ് നശിപ്പിക്കലിന്റെയും കഥ പറയുന്ന ചിത്രം റിലീസ് ആയതിനുശേഷം മാധ്യമങ്ങള്‍ 'ദൃശ്യം മോഡല്‍' എന്ന വിശേഷണം നല്‍കിയ കൊലപാതകങ്ങള്‍ നിരവധിയാണ് നടന്നത്.

ഏറ്റവും ഒടുവില്‍ ഇറങ്ങിയ തുടരും എന്ന ചിത്രവും കൊലയുടെ, ക്രൂരതയുടെ, പ്രതികാരത്തിന്റെ കഥയാണ്. ദി പ്രിന്‍സ്, ചെങ്കോല്‍, ഭ്രമരം തുടങ്ങിയ ചിത്രങ്ങളും കൊല, ക്രൂരത, പ്രതികാരം എന്നീ ഘടകങ്ങളാല്‍ സമ്പന്നമാണ്. കൊല, ക്രൂരത, പ്രതികാരം എന്നിവ വിജയ ഘടകങ്ങളായി മാറുന്നുവെങ്കില്‍ പ്രേക്ഷക മനസിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇവയെല്ലാം പ്രേക്ഷക മനസില്‍ വലിയ സ്വാധീനമാണ് സൃഷ്ടിക്കുന്നത്. ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും കാഴ്ചക്കാരെയും വായനക്കാരെയും നയിച്ചിട്ടുള്ള സിനിമകള്‍ക്കും രചനകള്‍ക്കും ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്.

കഴിഞ്ഞദിവസം കേരള നിയമസഭയില്‍ അക്രമ സിനിമകള്‍ വിമര്‍ശന വിധേയമായപ്പോള്‍ 'ആവേശം' എന്ന സിനിമയെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചു; 'എടാ മോനെ' എന്ന വിളി കേട്ട് ഗുണ്ടകളുടെ ആരാധകരായി ചില കുട്ടികള്‍ മാറിയതിനെ കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഹൈദരാബാദില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപിക അവിടത്തെ വിദ്യാഭ്യാസ കമ്മീഷന് മുന്നില്‍ സംസാരിക്കവേ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പുഷ്പ എന്ന തെലുങ്ക് സിനിമ തന്റെ സ്‌കൂളിലെ പകുതി കുട്ടികളെയെങ്കിലും വളരെ മോശമായി സ്വാധീനിച്ചു എന്നാണവര്‍ പറഞ്ഞത്. തോന്നിയപോലെ നടക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറി.

പാലായിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പുഷ്പ എന്ന തമിഴ് സിനിമയില്‍ നായകനെ നഗ്‌നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അതേ ക്ലാസിലെ 7 സഹപാഠികള്‍ ചേര്‍ന്ന് നഗ്‌നനാക്കുകയും അതിന്റെ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

മലയാളത്തിലെ ഏറ്റവും വയലന്‍സുള്ള ചിത്രം എന്ന അവകാശവാദവുമായി എത്തിയ മാര്‍ക്കോ എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ വലിയ പ്രദര്‍ശന വിജയം നേടിയിരുന്നു. ആഴ്ചകളോളം ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ച, നിഷ്ഠൂരമായ കൊലപാതക പരമ്പരകള്‍ കൊണ്ട് നിറഞ്ഞ ഈ ചലച്ചിത്രത്തിന്റെ കാണികളായി കയറിയവരില്‍ ഏറിയ പങ്കും പ്ലസ്ടു, കോളേജ് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായിരുന്നു.

കയറുന്നത് തിയേറ്ററിലേക്ക് ആണെങ്കിലും ഇറങ്ങുന്നത് ഇറച്ചിക്കടയില്‍ നിന്നാണെന്ന പ്രതീതി പ്രേക്ഷകരില്‍ സിനിമകള്‍ സൃഷ്ടിക്കരുത് എന്ന് പറഞ്ഞത് കേരളചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാനടനുമായ പ്രേംകുമാര്‍ ആണ്.

മാര്‍ക്കോ സിനിമ ടി.വി. ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി പിന്നീട് നിഷേധിച്ചു. ഒ.ടി.ടിയില്‍ നിന്ന് സിനിമ പിന്‍വലിക്കണമെന്നും ശുപാര്‍ശ ചെയ്തു.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന, പെരുമാറ്റ-മാനസിക പ്രശ്‌നങ്ങളുള്ള, ചെറുപ്പത്തിലെ ക്രൂരതകള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളുകളെ സംബന്ധിച്ച് വയലന്‍സ് സിനിമകള്‍ അവരുടെ ഉള്ളിലുള്ള ദൗര്‍ബല്യത്തെയോ പേടിയെയോ ട്രിഗര്‍ ചെയ്യും. അസ്വസ്ഥതയും വിഭ്രാന്തിയും അവരില്‍ ജനിപ്പിക്കും. അത് കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാം.

കൊറിയന്‍-ജപ്പാനീസ് സീരിസുകളിലെയും സമീപകാല സിനിമകളിലെയും രക്തം ചിന്തുന്ന രംഗങ്ങള്‍ പ്രത്യേക ആവേശമാണ് കുട്ടികളിലുണ്ടാക്കിയത്. ഇത്തരം സീരിസുകള്‍ പതിവായി കണ്ട്, രക്തം കാണുന്നതിനോടോ അത്തരം ദൃശ്യങ്ങളോടോ കുട്ടികള്‍ക്ക് പേടി ഇല്ലാതാകുന്നു. നിരന്തരം വയലന്‍സുകളുടെയും ദുരന്തങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുന്നവരിലും കാണുന്നവരിലും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (ജഠ ടഉ) കൂടുന്നു എന്നും പഠനങ്ങള്‍ ഉണ്ട്.

മനസിനെ രമിപ്പിക്കുന്നതാണ് കല. അക്രമ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസിനെ രമിപ്പിക്കുക മാത്രമല്ല, വിഭ്രാന്തമാക്കുക കൂടി ചെയ്യുന്നുണ്ട്. അപക്വ മനസുകളെ അതു തീര്‍ച്ചയായും സ്വാധീനിക്കും. അക്രമം സ്വാഭാവികമാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകാം. മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ തെറ്റില്ലെന്നൊരു മനോഭാവത്തിലേക്ക് അവരെ നയിച്ചേക്കാം.

എന്തും ഏതും അനുകരിക്കാനുള്ള പ്രവണത കൗമാരക്കാര്‍ക്ക് ഉണ്ട്. കൊല്ലുന്നതും അക്രമം കാട്ടുന്നതുമെല്ലാം ലാഘവത്തോടെ കണ്ട് അത് അനുകരിക്കാന്‍ മടിയില്ലാത്ത ഒരു തലമുറയാണ് ഇത്തരം സിനിമകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികളില്‍ ഭൂരിഭാഗം പേരുടെയും മൊബൈലുകളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കാണാം. ഇതിലും വയലന്‍സ് ആണ് പ്രധാനം. നിരാശ, ഭയം, പക തുടങ്ങിയ വികാരങ്ങള്‍ മനസിന്റെ അടിത്തട്ടില്‍ ഒളിഞ്ഞു കിടക്കുന്നവരില്‍ അക്രമദൃശ്യങ്ങള്‍ ദു:സ്വാധീനം ഉണ്ടാക്കിയേക്കാം. അക്രമത്തിന്റെ അനുപാതരഹിതമായ ഈ ആവിഷ്‌കാരം സമൂഹത്തില്‍ ദുരന്തമാണ് വിതയ്ക്കുന്നത്.

ചുരുളി എന്ന സിനിമയിലെ ഭാഷ ഭീകരം മാത്രമല്ല, കേട്ടാല്‍ അറയ്ക്കുന്ന പ്രയോഗങ്ങള്‍ കൂടിയാണ്. സിനിമയുടെ നിര്‍മ്മിതിയില്‍ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്‌കൃത വസ്തുവാണ് തെറി ഭാഷ. ലൈംഗികച്ചുവയുള്ള അധമ പ്രയോഗങ്ങളും അസഭ്യതയും വാരി വിതറി. ചുരുളി എന്ന സിനിമ സാംസ്‌കാരിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷം യുവാക്കള്‍ തെറി ഭാഷയാണ് ഉപയോഗിക്കുന്നത്. 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുകയായിരുന്നു.

'സൂക്ഷ്മദര്‍ശിനി' എന്ന ഹിറ്റ് ചിത്രം നോക്കൂ, കുടുംബത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മകളെ കൊല്ലാന്‍ മകനോട് ആവശ്യപ്പെടുകയും മൃതദേഹം കഷണങ്ങളായി മുറിച്ച് രാസലായില്‍ ലയിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രം. ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുന്ന വിധത്തില്‍ കുടുംബചിത്രങ്ങള്‍ പോലും മാറിയിരിക്കുന്നു.

'പണി' എന്ന സിനിമ കോഴിയെ കൊല്ലുന്ന ലാഘവത്തോടെ ക്വട്ടേഷന്‍ കൊലകള്‍ നടത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ്.

വെര്‍തര്‍ എഫക്റ്റ് എന്നൊരു സംഗതിയെപ്പറ്റി കേട്ടിട്ടുണ്ട്. 1774ല്‍ പുറത്തിറങ്ങിയ ദി സോറോസ് ഓഫ് യങ് വെര്‍തര്‍ എന്ന നോവലില്‍ നിന്നാണ് ഈ പദത്തിന്റെ ഉല്‍ഭവം. നോവലില്‍ വെര്‍തര്‍ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷേ, പല കാരണം കൊണ്ടും അയാള്‍ക്ക് അവരെ കല്യാണം കഴിക്കാന്‍ പറ്റാതെ വരികയും അതിന്റെ വിഷമത്തില്‍ വെര്‍തര്‍ സ്വയം ജീവനോടുക്കുകയും ചെയ്യുന്നു. യൂറോപ്പില്‍ ഈ നോവല്‍ ഇറങ്ങിയശേഷം ആത്മഹത്യകളുടെടെ ഒരു പരമ്പര തന്നെ ഉണ്ടായി. ചിലര്‍ മരിക്കുമ്പോള്‍ വെര്‍തറിന് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്നു. ചിലര്‍ വെര്‍തര്‍ ചെയ്തതുപോലെ സ്വന്തം ജീവന്‍ എടുക്കാന്‍ പിസ്റ്റള്‍ ഉപയോഗിച്ചു. ചിലര്‍ മരണസമയത്ത് പുസ്തകത്തിന്റെ ഒരു കോപ്പി കയ്യില്‍ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യയ്ക്ക് ഈ പുസ്തകം കാരണമായി. ഒടുവില്‍ യൂറോപ്പില്‍ ഈ പുസ്തകം നിരോധിക്കേണ്ടിവന്നു. ഒരു നോവലിനും അതിലെ കഥാപാത്രത്തിനും ഇത്രയധികം സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ സിനിമ പോലുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് അവയില്‍ ദൃശ്യവല്‍ക്കരിക്കുന്ന, അക്രമങ്ങള്‍ക്ക് എത്ര മടങ്ങ് സ്വാധീന ശക്തിയുണ്ടാകും.

ക്രൂരതകളെ ആഘോഷമാക്കി മാറ്റുന്ന പ്രവണത കുട്ടികളില്‍ വര്‍ധിക്കുന്നതില്‍ അക്രമ സിനിമകള്‍ക്ക് പങ്കുണ്ട്. വയലന്‍സ് രംഗങ്ങള്‍ കാണുമ്പോള്‍ ഹിംസയോടുള്ള അഭിനിവേശം കൂടുകയാണ്. മഹത്വവല്‍ക്കരിക്കപ്പെട്ട പൗരുഷം പൂര്‍ണമാകാന്‍ അക്രമശക്തി പുറത്തെടുക്കണമെന്ന തോന്നലിലാണ് ഇന്നത്തെ യുവതലമുറ. സിനിമകളിലൂടെ എന്തും പച്ചയായി സമൂഹത്തിലേക്ക് പ്രദര്‍ശിപ്പിക്കരുത്. വയലന്‍സ് ആഘോഷിക്കപ്പെടുകയോ ന്യായീകരിക്കപ്പെടുകയോ ചെയ്യരുത്. ഗ്ലോറിഫൈ ചെയ്യപ്പെടുന്ന, സ്വാഭാവിക വല്‍ക്കരിക്കപ്പെടുന്ന ഏത് സംഗതിയും കുട്ടികളില്‍ 'അതാണ് ശരി' എന്നോ അല്ലെങ്കില്‍ 'അതിലൊന്നും വലിയ തെറ്റില്ല' എന്നോ ഒക്കെ ഉള്ള കാഴ്ച്ചപ്പാടുണ്ടാക്കും. അത് സ്വഭാവ രൂപവല്‍ക്കരണത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.

ലഹരി ഉപയോഗത്തെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കണമെങ്കില്‍ അതിന് പരോക്ഷമായ എത്രയോ വഴികള്‍ നമ്മുടെ മുന്നിലുണ്ട്. പഞ്ചാബില്‍ സിനിമകളേക്കാള്‍ ആല്‍ബം സോങ്ങുകളാണ് യുവജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നത്. പാട്ടുകള്‍ പലതും ലഹരി ഉപയോഗത്തെ വാഴ്ത്തിപ്പാടുന്നതായിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ അധ്യക്ഷത വഹിച്ച ഒരു സെമിനാറില്‍ അവിടത്തെ ഒട്ടേറെ ഗായകര്‍ പങ്കെടുത്തു. തങ്ങളുടെ പാട്ടുകളിലെ വരികളില്‍ ലഹരിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികള്‍ ഒഴിവാക്കുമെന്ന് അവര്‍ അന്ന് പ്രതിജ്ഞയെടുത്തു. പാട്ടുകളില്‍ ലഹരിയെയും അക്രമവാസനയെയും പ്രോത്സാഹിപ്പിക്കുന്ന വരികള്‍ ഒഴിവാക്കണമെന്ന് ചണ്ഡിഗഡ് ബാലാവകാശ കമ്മീഷനും ഉത്തരവിറക്കി. ഇതിന്റെ ഫലമായി പ്രമുഖ പഞ്ചാബി ഗായകനായ ദില്‍ജിത്ത് ദൊസാഞ്ഞ് ചണ്ഡിഗഡിലും തെലങ്കാനയിലും നടത്തിയ പരിപാടികളില്‍ പാട്ടിന്റെ വരികള്‍ മാറ്റേണ്ടി വന്നു.

1823ല്‍ സ്ഥാപിതമായ പ്രശസ്ത വൈദ്യശാസ്ത്ര മാസികയാണ് 'ലാന്‍ സെറ്റ്'. അവരുടെ 2020ലെ ഒരു എഡിറ്റോറിയല്‍ ലേഖനത്തില്‍ ഹിംസയെക്കുറിച്ചും സിനിമയിലും ടി.വിയിലും അക്രമങ്ങള്‍ കാണുന്ന കുട്ടികളിലും യുവാക്കളിലും അവ ഉണര്‍ത്തിയേക്കാവുന്ന ദോഷങ്ങളെക്കുറിച്ചും ചില നിരീക്ഷണം ഉണ്ട്. കുട്ടികള്‍ അക്രമദൃശ്യങ്ങള്‍ കാണുന്നത് അവരെ കൂടുതല്‍ അക്രമവാസനയുള്ളവരാക്കി തീര്‍ക്കും. ഇത് അവരുടെ യൗവ്വനകാലത്തിലേക്കും തുടര്‍ന്നും പിന്തുടര്‍ന്നേക്കാം. അക്രമ ദൃശ്യങ്ങള്‍ കാണുന്നത് ഒരു വ്യക്തിയെ കൂടുതല്‍ ഉപദ്രവകാരി ആക്കിയേക്കാം. മാധ്യമങ്ങളിലെ അക്രമ ദൃശ്യങ്ങള്‍, വ്യക്തികളെ, നിത്യജീവിതത്തിലെ അക്രമങ്ങളോടും പ്രതികരിക്കാത്തവര്‍ ആക്കി മാറ്റുന്നു. സ്‌ക്രീന്‍ വയലന്‍സ് കാണുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെ ക്ഷതപ്പെടുത്തി യേക്കാം. പെരുമാറ്റരീതികളെയും നിലപാടുകളെയും സ്വാധീനിച്ചേക്കാം. മനുഷ്യത്വത്തെയും മാനുഷിക മൂല്യങ്ങളെയും വളര്‍ത്തുന്ന കലാപ്രവര്‍ത്തനമാണ് കാലഘട്ടത്തിന്റെ ആവശ്യം.

ഏതൊരു ഹിംസ എടുത്തു പരിശോധിച്ചാലും ഒറ്റ കാരണമല്ല ഉള്ളതെന്ന് മനസിലാകും. 'മള്‍ട്ടി ഫാക്‌റ്റോറിയല്‍' ആണ് ഹിംസകള്‍. മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍, അവയില്‍ വരുന്ന സെന്‍സര്‍ ചെയ്യപ്പെടാത്ത കണ്ടന്റുകള്‍, വാര്‍ത്തകളിലും സിനിമകളിലും നിറയുന്ന വയലന്‍സ്, ഇവയില്‍ നിന്ന് ശരിയും തെറ്റും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ, ഇതിലൊന്നും കാര്യമായ നിയന്ത്രണമില്ലാത്ത മാതാപിതാക്കള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ വയലന്‍സിന്റെ പിന്നിലുണ്ട്. കോവിഡ് കാലം ഒരുതരം തടവിലൂടെ കടന്നുപോയവരാണ് നമ്മുടെ കുട്ടികള്‍. സാമൂഹ്യജീവിതം നിഷേധിക്കപ്പെട്ട്, ഒറ്റപ്പെട്ട് ഫോണിന് അടിമയായ ഈ കാലത്തെ അരക്ഷിതാവസ്ഥ കുട്ടികളുടെ തലച്ചോറിനെ ബാധിച്ചിട്ടുണ്ടാകും.

വികലമായ മനസിന്റെ ഉടമകള്‍ ഒരു ചെറിയ ശതമാനം എന്നും സമൂഹത്തില്‍ ഉണ്ട്. ഇവര്‍ നിയമവിരുദ്ധരും സഹാനുഭൂതിയോ മൂല്യബോധമോ ഇല്ലാത്തവരും ആയിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കാനും അതില്‍ ആഹ്ലാദവും സംതൃപ്തിയും ഒരുതരം ലഹരിയും കണ്ടെത്തുന്ന സാഡിസ്റ്റിക് പ്രവണത ഉള്ളവരാണ് ഇവര്‍. മന:ശാസ്ത്രത്തില്‍ 'സാഡിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മറ്റു ചിലര്‍ 'സാമൂഹ്യവിരുദ്ധ മനോവൈകല്യം' ഉള്ളവരാണ്. ഇക്കൂട്ടര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല. പ്രവര്‍ത്തികളില്‍ അല്‍പം പോലും കുറ്റബോധവും ഇക്കൂട്ടര്‍ പ്രകടിപ്പിക്കില്ല. ഇത്തരം മാനസികാവസ്ഥയുടെ കൂടെ, മദ്യം, മയക്കുമരുന്ന്, വയലന്‍സ് ഉള്ള സിനിമകള്‍ എന്നിവ ചേരുമ്പോള്‍ വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ ഇന്ധനമായി അത് പ്രവര്‍ത്തിക്കും.

പല ഘടകങ്ങളുടെ സ്വാധീനത്താല്‍ തന്നെ മനക്കരുത്തും വൈകാരികോജസും വലിയ തോതില്‍ കൈമോശം വന്ന ഇളംതലമുറയാണ് ഇവിടെയുള്ളത്. അവര്‍ക്ക് മുന്നിലേക്ക് പരിധിയില്ലാത്ത അക്രമത്തിന്റെ കാഴ്ചകള്‍ കടത്തിവിടുന്നതിനെപ്പറ്റി സിനിമാ സമൂഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. എല്ലാ കുറ്റവും സിനിമക്കാരുടേത് എന്ന വിധിവാക്യം ഇവിടെ ആരും ഉയര്‍ത്തുന്നില്ല. സിനിമകള്‍ നല്ല സന്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്.

മാനസികാരോഗ്യവും മൂല്യ ചോദനകളുമുള്ള മനസിനെ രൂപപ്പെടുത്താന്‍ സിനിമയിലൂടെ സാധിക്കും. ചില അതിര്‍വരമ്പുകള്‍ നിശ്ചയിച്ച് മുന്നോട്ട് പോകണം. ലഹരി ആക്രമണ പ്രവണതകളില്‍ നിന്ന് യുവതലമുറയെ മോചിപ്പിക്കാനും അവരെ സമൂഹജീവികള്‍ ആക്കി മാറ്റാനുമുള്ള പോരാട്ടത്തില്‍ സിനിമാക്കാര്‍ക്കും കൈകോര്‍ക്കാം.

Related Articles
Next Story
Share it