ഉബൈദും ഷെയ്ക്‌സ്പിയറും തമ്മില്‍....

ഉബൈദിനെകുറിച്ച് പുസ്തകങ്ങള്‍ ഇറങ്ങുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയിലധികവും ഉപരിതല സ്പര്‍ശികളാണ്. ആ കവിയുടെ രചനകള്‍ വിശദമായ പഠനത്തിനും ബുദ്ധിപൂര്‍വ്വമായ ചിന്തക്കും വിധേയമാക്കുമ്പോള്‍ ഒരു ജീനിയസ്സായിരുന്നു ഉബൈദ് എന്ന് ബോധ്യമാവും.

ഇശലുകളുടെ ആശാനായി ടി. ഉബൈദ് വാഴ്ത്തപ്പെടുന്നുവെങ്കിലും ആ മഹാപ്രതിഭയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചോ സര്‍ഗാത്മക ശേഷിയെക്കുറിച്ചോ വേണ്ടപോലെ പഠനം നടക്കാത്തതെന്തുകൊണ്ട്...? സാഹിത്യ ചരിത്രകാരന്മാരുടെ ശ്രദ്ധയിലും പരിഗണനയിലും ആ ജീനിയസ്സിന്റെ ചിത്രം വേണ്ടതുപോലെ പതിയാതെ പോയി എന്നാണുത്തരം. ഉബൈദിനെക്കുറിച്ച് പുസ്തകങ്ങള്‍ ഇറങ്ങുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയിലധികവും ഉപരിതല സ്പര്‍ശികളാണ്. ആ കവിയുടെ രചനകള്‍ വിശദമായ പഠനത്തിനും ബുദ്ധിപൂര്‍വ്വമായ ചിന്തക്കും വിധേയമാക്കുമ്പോള്‍ ഒരു ജീനിയസ്സായിരുന്നു ഉബൈദ് എന്ന് ബോധ്യമാവും.

1908ല്‍ ജനിച്ച് 1972 ഒക്‌ടോബര്‍ 3 വരെ മാത്രം ജീവിച്ച് താന്‍ നെയ്‌തെടുത്ത കാതലുള്ള കൃതികളുടെ എണ്ണവും വണ്ണവും കാണുമ്പോള്‍ എങ്ങനെ ചെറിയ ജീവിതത്തിനിടയില്‍ ഇത്രയേറെ ചെയ്തുതീര്‍ത്തു എന്ന് അത്ഭുതം തോന്നും.

അധ്യാപന വൃത്തിക്കും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും വായനക്കുമൊക്കെ ഇടയിലാണ് ഇതൊക്കെ ചെയ്തു കളഞ്ഞത് എന്നോര്‍ക്കണം. എറ്റേര്‍ണല്‍ പൊയറ്റിക് ജീനിയസ് എന്ന് ഖ്യാതി നേടിയ ഷേയ്ക്‌സ്പിയര്‍ കുറെ നാടകങ്ങളും നൂറ്റി അറുപത്തിനാല് സോണറ്റുകളും (കൊച്ചു കവിതകള്‍) എഴുതി. അവയില്‍ സ്വസമൂഹത്തിനും മനുഷ്യകുലത്തിന് തന്നെയും നല്‍കുന്ന മഹത്തായ സന്ദേശം ശ്രദ്ധേയമാണ്. പതിനാല് വരികളുള്ള സോണറ്റിലെ അവസാനത്തെ രണ്ടു വരികളില്‍ ഹൃദ്യമായ തത്വചിന്തകള്‍ പൊന്തിനില്‍ക്കും.

ഗ്രീക്ക് മിഥോളജി, ഇറ്റാലിയന്‍ കഥകള്‍, ബൈബിളിലെയും മറ്റും ആശയങ്ങള്‍ മുതലായവ തന്റെ മാന്ത്രികമൂശയിലിട്ട് തന്റേതായ തന്ത്രങ്ങള്‍ പ്രയോഗിച്ച് അവതരിപ്പിക്കുമ്പോള്‍ അത് പുതിയൊരു അത്ഭുത പ്രതിഭാസമായി സഹൃദയര്‍ക്ക് അനുഭവപ്പെടുകയും നിസ്തുലമായ രചനയായി രൂപപ്പെടുകയും ചെയ്യുന്നു. മനുഷ്യമനസിന്റെ സൂക്ഷ്മ ഭാവങ്ങളും പ്രണയത്തിന്റെ മധുരമധുരമായ വേദനകളും കുടുംബ ബന്ധങ്ങളിലെ സ്‌നേഹവായ്പും വെറുപ്പും ചെറിയ തെറ്റുകളാണെങ്കിലും അവ ജീവിതത്തിലുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഷേയ്ക്‌സ്പിയര്‍ വരച്ചു കാട്ടുന്നു.

ഉബൈദ് രചനകളില്‍ ഖുര്‍ആനികാശയങ്ങളും നബി വചനങ്ങളും ദൈവസ്മരണയും സൃഷ്ടിപ്പിലെ അത്ഭുതങ്ങളും മനുഷ്യന്റെ ധര്‍മ്മച്യുതിയും ധാര്‍മ്മിക മൂല്യങ്ങളുടെ അനിവാര്യതയും മറ്റും വിഷയമായി. രണ്ടുപേരുടെയും തന്ത്രവും മന്ത്രവും ഒന്ന് തന്നെയാണോ എന്ന് തോന്നിപ്പോകും. പച്ച വെറ്റിലയും വെളുത്ത ചുണ്ണാമ്പും കറുത്ത പുകയിലയും വയലറ്റ് നിറമുള്ള അടക്കയും മുറുക്കിത്തുപ്പുമ്പോള്‍ അതൊന്നുമല്ലാത്ത പുതിയ ഒരു നിറം ആവിര്‍ഭവിക്കുന്നതു പോലെ ഒരു പുതിയ തന്ത്രം. ഇങ്ങനെ ഒരത്ഭുതാഭ്യാസം കാണിച്ച കവി മലയാളത്തില്‍ ഉബൈദല്ലാതെ വേറെ ഉണ്ടോ എന്നു സംശയമുണ്ട്.

വ്യാഖ്യാനിച്ചു മുന്നേറുകയാണെങ്കില്‍ ഉബൈദ് കവിതകളിലെ തത്വങ്ങളും സന്ദേശങ്ങളും നമ്മെ വിവിധങ്ങളായ പുതിയപുതിയ മാനങ്ങളിലെത്തിക്കും. തീപിടിച്ച പള്ളി, ദുനിയാവിന്റെ മറിമായം, തോട്ടപ്പണി മുതലായവ ചില ഉദാഹരണങ്ങള്‍ മാത്രം. ജീര്‍ണ്ണതക്കെതിരെ ശക്തമായി സംവദിക്കുന്നത് ഉബൈദ് കൃതികളില്‍ കാണാം. ജീവിത ചിന്ത ഉളവാക്കുന്ന വിഷാദവും ദൈവസ്മരണയുടെ മാധുര്യവും അവിടെ ഉണ്ട്.

മൂല്യവത്തായ ഖുര്‍ആനികാശയങ്ങള്‍ ഷേയ്ക്‌സ്പിയറിനെ ആകര്‍ഷിച്ചോ എന്ന് പരിശോധിക്കുന്നതു കൗതുകമാണ്. ലോകം ഒരു നാടക വേദിയാണെന്നും സ്ത്രീ പുരുഷന്മാര്‍ അതില്‍ അഭിനേതാക്കളാണെന്നും ഷേയ്ക്‌സ്പിയറിന്റെ മാസ്റ്റര്‍ പീസുകളിലൊന്നായ As you like itല്‍ ജാക്വസ് എന്ന കഥാപാത്രം വിളംബരം ചെയ്യുന്നു. ജീവിതത്തെ ഏഴു ഘട്ടങ്ങളായി ഭാഗിച്ചിരിക്കുന്നു.

1. ശൈശവം, 2. കുട്ടിക്കാലം, 3.കാമുകന്‍/കാമുകി, 4. പട്ടാളക്കാരന്‍, 5. ന്യായാധിപന്‍, 6. വൃദ്ധന്‍, 7. പടുവൃദ്ധന്‍.

ഇനി ജീവിതത്തെ വിവിധ ഘട്ടങ്ങളിലായി വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത് പരിശോധിക്കുക.

നന്നായി അറിഞ്ഞു കൊള്ളിന്‍: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറം പകിട്ടും നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചു നില്‍ക്കാനുള്ള മത്സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴ പെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകന്‍ സന്തുഷ്ടനായി.

പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടതു വയ്‌ക്കോലായിത്തീരുന്നു...

ഐഹിക ജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല. (വിശുദ്ധ ഖുര്‍ആന്‍ 57-20)

ഇവിടെ മനുഷ്യനെ തെര്യപ്പെടുത്തുന്ന ആശയം ഏതാണ്ടിതാണ്: ഇഹലോക ജീവിതം താല്‍ക്കാലികമാകുന്നു.

ജീവിത സുഖത്തിനുതകുന്ന പലതും ഇവിടെ ഉണ്ടെന്നിരിക്കെ അവ ക്ഷണികമാണെന്ന് കൂടി ഓര്‍ക്കുക. ബുദ്ധി കുറഞ്ഞ മനുഷ്യന്‍ ആഢംബരങ്ങളുടെയും സുഖാനുഭൂതികളുടെയും അത്യാര്‍ത്തിയുടെയും പിന്നാലെ നടന്ന് ലോകത്തില്‍ അള്ളിപ്പിടിക്കുന്നു.

ലോകവും അതിലുള്ളതുമൊന്നും ശാശ്വതമല്ല. എല്ലാം തകര്‍ന്ന് തരിപ്പണമാകുവാന്‍ പ്രകൃതിയുടെ ഒരു നേരിയ നെടുവീര്‍പ്പുമതി.

ഉബൈദ് ഖുര്‍ആന്‍ പണ്ഡിതനാണെന്ന് സമര്‍ത്ഥിക്കാനല്ല, ആ വിശുദ്ധ ഗ്രന്ഥം ഉബൈദില്‍ ചലനമുണ്ടാക്കി എന്ന് പറയാനാണ് ഇവിടെ ശ്രമിച്ചത്.

ഉബൈദിനെയെന്നല്ല ശാസ്ത്ര ലോകത്തിലെ പല പ്രതിഭകളെയും അറബ് സാഹിത്യത്തിന്റെ മുടിചൂടാമന്നന്മാരെയും അത് സ്വാധീനിച്ചു.

ആ ഭാഷയില്‍ പ്രാവീണ്യമില്ലാത്ത, തര്‍ജ്ജമ വായിച്ച് തൃപ്തിപ്പെടുന്ന അസ്മാദൃശന്മാര്‍ക്ക് ഒന്നും വേണ്ടപോലെ ഏശുന്നില്ലതാനും. ഖുര്‍ആന്‍ ആവിര്‍ഭവിച്ചതോടെ നക്ഷത്രങ്ങള്‍ പോലെ ശോഭിച്ചിരുന്ന പല അറബീശൃംഗരന്മാരും നിഷ്പ്രഷഭരായിപ്പോയി. അവരിലൊരു കവി ഇങ്ങനെ പാടി:

അല്‍ഹംദുലില്ലാഹി ഇദ്‌ലം യഅ്തിനീ അജലി

ഹത്തക്ത്ത സൈത്തു മിനല്‍ ഇസ്ലാമി സിര്‍ബാലാ'

(അല്ലാഹുവിന് സ്തുതി. ഇസ്ലാമിന്റെ കഞ്ചുകം അണിയുന്നതിനു മുമ്പ് എനിക്ക് മരണം സംഭവിച്ചില്ലല്ലോ.)

ഖുര്‍ആനില്‍ നിന്ന് ഏതാനും വചനങ്ങള്‍ കൂടി:

1. അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു. (4:82)

2. ഉപരിലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലേ?' (21:30)

3. അവനത്രേ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സംവിധാനിച്ചുണ്ടാക്കിയത്. ഓരോന്നും നിശ്ചിത ഭ്രമണ പഥത്തിലൂടെ ചലിച്ചു കൊണ്ടിരിക്കുന്നു. (21:33)

4. നമ്മുടെ അടിമയുടെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതുപോലെയുള്ളൊരു സൂറത്ത് (അധ്യായം) നിങ്ങള്‍ കൊണ്ടുവരിന്‍. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) വിളിക്കുകയും ചെയ്തു കൊള്ളുവിന്‍: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (അതൊന്നു കാണാമല്ലോ). (2:23)

ഇതെല്ലാം വായിച്ചും ചിന്തിച്ചും അത്ഭുതസ്തബ്ധനായ ഉബൈദ് ചോദിക്കുന്നു: ദുനിയാവിതെന്തു പുതുമപ്പറമ്പാണ്!

Related Articles
Next Story
Share it