നാടിന്റെയാകെ നാവിലുണ്ട് ബീഫാത്തിമയുടെ മാമ്പഴമധുരം

അഡൂരിലെ പരേതനായ എം.പി അന്തുഞ്ഞി ഹാജിയുടെ തറവാട്ടിലെ ബീഫാത്തിമ എന്ന ഉമ്മയുടെ വീട്ടുവളപ്പിലെ മാമ്പഴരുചി അറിയാത്തവര്‍ നാട്ടില്‍ അപൂര്‍വ്വമായിരിക്കും. ഗ്രാമീണ ചാരുതയുള്ള നാട്ടുനന്മയുടെ കഥയാണ് ബീഫാത്തിമയുടെ മാമ്പഴപെരുമയെ കുറിച്ച് പങ്കുവെക്കുമ്പോള്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത്.

ഓരോ മാമ്പഴക്കാലവും അഡൂരിന് ഒരു ഉമ്മ വിളമ്പുന്ന രുചിയുടെ കാലം കൂടിയാണ്. അഡൂരിലെ പരേതനായ എം.പി അന്തുഞ്ഞി ഹാജിയുടെ തറവാട്ടിലെ ബീഫാത്തിമ എന്ന ഉമ്മയുടെ വീട്ടുവളപ്പിലെ മാമ്പഴരുചി അറിയാത്തവര്‍ നാട്ടില്‍ അപൂര്‍വ്വമായിരിക്കും. ഗ്രാമീണ ചാരുതയുള്ള നാട്ടുനന്മയുടെ കഥയാണ് ബീഫാത്തിമയുടെ മാമ്പഴപെരുമയെ കുറിച്ച് പങ്കുവെക്കുമ്പോള്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത്. ബീഫാത്തിമയുടെ വീടിന്റെ അരികിലായി വലിയൊരു മാവുണ്ട്. നിറയെ പൂക്കാറുണ്ട്. പൂത്തതൊക്കെ മാങ്ങയായിരുന്നെങ്കിലെന്ന് പലപ്പോഴും ആശിക്കാറുണ്ട്. ശിഖരങ്ങള്‍ക്ക് താങ്ങാന്‍ ശേഷിയുണ്ടാകില്ല എന്നത് പ്രകൃതി സത്യം. എന്നാലും എല്ലാവര്‍ഷവും ഈ മാവില്‍ യഥേഷ്ടം മാങ്ങ പിടിക്കും. ഈ മാവിലെ മാങ്ങകള്‍ ബീഫാത്തിമയുടെ വീട്ടുകാര്‍ക്ക് മാത്രമുള്ളതല്ല, അവര്‍ പലര്‍ക്കും വിതരണം ചെയ്യും. നല്ല രുചിയുള്ള മാങ്ങ. പച്ചയോടെ കഴിക്കാനും അച്ചാര്‍ ഇടാനും പറ്റിയതാണ്. പഴുത്താല്‍ രുചി ഒന്ന് വേറെ. അതുകൊണ്ട് തന്നെയാവണം ആളുകള്‍ക്ക് ബീഫാത്തിമയുടെ പറമ്പിലെ മാങ്ങ ഏറെ ഇഷ്ടമാണ്.

വീട് റോഡിനോട് ചേര്‍ന്നായതിനാല്‍ പലരും 'ഉമ്മ, രണ്ട് മാങ്ങ പറിച്ചോട്ടെ' എന്ന് ചോദിക്കും. ഏതേലും ആഘോഷത്തിന്റെ ദിനമാണെങ്കില്‍ ആളുകളുടെ എണ്ണം കൂടും. ചോദിക്കുന്നവര്‍ക്കൊക്കെ മാങ്ങയെക്കാളും രുചിയുള്ള പുഞ്ചിരിയുമായി ബീഫാത്തിമ മാങ്ങ വാരി നല്‍കും. കാലങ്ങളായി പതിവ് തെറ്റാതെ ഇത് തുടരുന്നു. ഒത്തിരി വര്‍ഷങ്ങളായി ചോദിച്ചവരും ചോദിക്കാത്തവരും ബീഫാത്തിമയുടെ മാങ്ങ രുചി ആസ്വദിക്കുന്നു. പള്ളിയിലെ ഉസ്താദുമാരും വീടിന് സമീപത്തുള്ള പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരും വ്യാപാരികളും അയല്‍ക്കാരും പാലും പത്രവും കൊണ്ടുവരുന്നവരുമെല്ലാം ഇവിടത്തെ മാങ്ങയുടെ കൊതിയൂറും രുചി ആസ്വദിച്ചവരാണ്. ബീഫാത്തിമയുടെ സ്‌നേഹം നിറഞ്ഞ വാക്കുകളില്‍ അവരുടെ മനസ്സ് നിറയും. പലരും ബീഫാത്തിമയുടെ മക്കളോട് ഉമ്മ കൈ നിറയെ വാരിയെടുത്ത് നല്‍കിയ മാങ്ങയെ കുറിച്ച് സന്തോഷം പങ്കിടും. ചിലരൊക്കെ ആ സന്തോഷം അഭിമാനത്തോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പങ്കുവെക്കും.

ബീഫാത്തിമയ്ക്ക് മാങ്ങ പറിച്ച് കൊടുക്കാനും വിതരണം ചെയ്യാനുമൊക്കെ കാര്യസ്ഥനെ പോലെ നാട്ടുകാരനായ സക്കീര്‍ കൂടെയുണ്ടാകും. എത്ര പറിച്ചെടുത്താലും ഒത്തിരി മാങ്ങകള്‍ പിന്നേയും കാണും മാവില്‍. മരം നിറയെ മാങ്ങകള്‍ കാണുമ്പോള്‍ ഇനിയും ഒത്തിരി ആളുകള്‍ക്ക് നല്‍കാമല്ലോ എന്ന സന്തോഷമാണ് ബീഫാത്തിമയ്ക്ക്. ഈ നന്മയുടെ കാരണമായി ഓരോ വര്‍ഷവും മാവില്‍ മാങ്ങ ഇരട്ടിക്കും.

ബീഫാത്തിമയുടെ മനസ്സ് പോലെ വിശാലതയുള്ളൊരു മാവ്. നാട്ടുകാര്‍ക്ക് മാത്രമല്ല ഗള്‍ഫിലുള്ള കുടുംബക്കാര്‍ക്കും പരിചിതര്‍ക്കും തന്റെ പറമ്പിലെ മാങ്ങ അയച്ചു കൊടുക്കാനും ബീഫാത്തിമയ്ക്ക് ഇഷ്ടമാണ്. വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് നാട്ടുമാമ്പഴങ്ങള്‍ മധുരം കിനിയുന്ന മാങ്ങകള്‍ മാത്രമല്ല, മനസ് നിറയെ ഗൃഹാതുരത്വം നിറയ്ക്കുന്ന ഓര്‍മകള്‍ കൂടിയാണ്. നേരത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോയപ്പോഴും മാങ്ങ എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ മകന്‍ റഫീഖ് സൈനി അഡൂരിനെ ഏല്‍പ്പിച്ചാണ് ബീഫാത്തിമ പോയത്.

മാങ്ങ എല്ലാവര്‍ക്കും നല്‍കിയോയെന്ന് മക്കയില്‍ വെച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it