ഓര്‍മ്മകള്‍ പെയ്യുന്ന മഴക്കാലം...

വേനലില്‍ ചൂടേറ്റ് കരിഞ്ഞ മനസ്സിന് ആശ്വാസമായി, കുളിരായി അനേകം ശബ്ദങ്ങളുടെ അകമ്പടിയോടെ മഴക്കാലം മുന്നില്‍ എത്തിയിരിക്കുന്നു. പിന്നെ, ഉള്ളില്‍ പ്രണയമായി, ഓര്‍മകളില്‍ പുതു വിത്തുകള്‍ പൊടിച്ചു മലരും കായും വിരിയുകയായി. കുഞ്ഞിതളുകള്‍ ആകാശം നോക്കി കൈവീശികൊണ്ടേയിരുന്നു. ആഹ്ലാദം നമ്മുടെ ഉള്ളും പുറവും നിറഞ്ഞൊഴുകാന്‍ തുടങ്ങുന്നു.

വീണ്ടും ഒരു മഴക്കാലം തിമിര്‍ത്തു പെയ്തു തുടങ്ങി. ഉള്ളില്‍ എന്തെന്ത് മഴക്കാല ഓര്‍മ്മകള്‍! പുതുമഴക്കൊപ്പം ആദ്യം ഉള്ളില്‍ നിറയുന്നത് ആശ്വാസത്തിന്റെ നെടുവീര്‍പ്പാണ്.

നീണ്ട വേനല്‍ക്കാലം! അകവും പുറവും നീറിനീറി കഴിഞ്ഞ് വേനലിന്റെ കത്തുന്ന തീക്കാറ്റ് ഉള്ളില്‍ അസഹ്യമാകുമ്പോള്‍ മെല്ലെ മഴ കുണുങ്ങി ലാസ്യ ഭാവത്തില്‍ വരികയായി. ഭൂമിയും ആകാശവും അനന്തകോടി ജീവജാലങ്ങളും മഴക്കായി നടത്തിയ പ്രാര്‍ത്ഥനയുടെ സാഫല്യം. കാലം മെല്ലെ മാറുന്നു, ഇപ്പോള്‍ മഴക്കാലം..... പ്രകൃതി ആകെ മാറുന്നു.

മഴ ഉള്ളില്‍ നിറഞ്ഞു പെയ്തു തുടങ്ങുന്നു. ആദ്യം പുതുമണ്ണിന്റെ മോഹിപ്പിക്കുന്ന ഗന്ധം.

വേനലില്‍ ചൂടേറ്റ് കരിഞ്ഞ മനസ്സിന് ആശ്വാസമായി, കുളിരായി അനേകം ശബ്ദങ്ങളുടെ അകമ്പടിയോടെ മഴക്കാലം മുന്നില്‍ എത്തിയിരിക്കുന്നു.

പിന്നെ, ഉള്ളില്‍ പ്രണയമായി, ഓര്‍മകളില്‍ പുതു വിത്തുകള്‍ പൊടിച്ചു മലരും കായും വിരിയുകയായി. കുഞ്ഞിതളുകള്‍ ആകാശം നോക്കി കൈവീശികൊണ്ടേയിരുന്നു. ആഹ്ലാദം നമ്മുടെ ഉള്ളും പുറവും നിറഞ്ഞൊഴുകാന്‍ തുടങ്ങുന്നു.

മഴ എനിക്ക് എന്നും കണ്ണും കരളും നിറച്ച ഒരനുഭൂതിയായിരുന്നു. ബാല്യത്തില്‍ മുറ്റത്ത് കെട്ടിനിന്ന വെള്ളത്തില്‍ കടലാസ് തോണി ഇറക്കി കൂട്ടുകാരോടൊത്തു ഉല്ലസിച്ചു ആവോളം മഴ നനഞ്ഞു, നനഞ്ഞ കോഴിയെപ്പോലെ വീട്ടിനകത്തെത്തുമ്പോള്‍ ഉമ്മാന്റെ സ്‌നേഹ ശാസന. പനി പിടിക്കുമെന്ന ഉമ്മാന്റെ ആധി. ഇന്നും ഉമ്മാന്റെ കരുതല്‍ ഉള്ളില്‍ നേരിയ നൊമ്പരമായി മെല്ലെ പെയ്യുന്നുണ്ട്.

മുറ്റത്തെ വരണ്ട മണ്ണിലും തൊടിയിലും പച്ചനിറം പരന്നത് എത്ര പെട്ടെന്നാണ്. കറന്റില്ലാത്ത രാത്രിയില്‍ ഇരുട്ടില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍ പുറത്ത് ചെറുതും വലുതുമായ ശബ്ദങ്ങളുടെ ജുഗല്‍ബന്ധി. അതുവരെ കേള്‍ക്കാത്ത, അനുഭവിക്കാത്ത ശബ്ദങ്ങള്‍ പുതിയ താളത്തില്‍ പുറത്ത് മുഴങ്ങുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ പേരറിയാത്ത രാത്രീഞ്ചരന്‍ പക്ഷിയുടെ പിടയുന്ന കരച്ചില്‍. പേടിയോടെ അപ്പോള്‍ പുതപ്പു ഒന്നു കൂടി വലിച്ചു തലമൂടി ഉറങ്ങാനുള്ള ശ്രമം, അറിയാതെ എപ്പോഴോ ചിമ്മുന്ന കണ്ണുകള്‍. മഴക്കാല രാത്രികള്‍ അനുഭവിക്കാത്തവര്‍ ആരുണ്ട് നമുക്കിടയില്‍?

പെരുമഴക്കാലം, ചുറ്റും വയലുകള്‍ പുഴകളായി മാറുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകള്‍ക്ക് അതിരുകള്‍ തിരിക്കുന്ന വരമ്പുകള്‍ അപ്രത്യക്ഷമാകുന്നു.

വയലുകള്‍ക്കപ്പുറത്ത് കൊല്ലമ്മ വലിയ തോട്. മഴ സമൃദ്ധമായി നിറഞ്ഞ് ഒഴുകുന്നു. വയലും തോടും സമമായി ജലസമൃദ്ധിയില്‍ മുകളിലെ ആകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നു. ഇന്നാ വയലുകള്‍ എവിടെക്കാണ് അപ്രത്യക്ഷമായത്?

Related Articles
Next Story
Share it