ചില വൈദ്യുത സുരക്ഷ ചിന്തകള്‍...

കേവലമായ ഔദ്യോഗിക ചടങ്ങുകള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കുമപ്പുറം വൈദ്യുത സുരക്ഷയെന്നത് ജീവിതശൈലിയാക്കി മാറ്റിയെടുക്കാന്‍ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉപഭോക്താക്കളും പരിശ്രമിക്കേണ്ടതുണ്ട്. വൈദ്യുതി, നമ്മുടെ ജീവിതത്തിനും ആധുനിക ലോകത്തിന്റെ ചലനത്തിനും അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുന്നു.

2025ലെ ദേശീയ വൈദ്യുത സുരക്ഷാവാരം ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ ആചരിക്കുകയാണ്. കേവലമായ ഔദ്യോഗിക ചടങ്ങുകള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കുമപ്പുറം വൈദ്യുത സുരക്ഷയെന്നത് ജീവിതശൈലിയാക്കി മാറ്റിയെടുക്കാന്‍ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉപഭോക്താക്കളും പരിശ്രമിക്കേണ്ടതുണ്ട്. വൈദ്യുതി, നമ്മുടെ ജീവിതത്തിനും ആധുനിക ലോകത്തിന്റെ ചലനത്തിനും അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുന്നു. 'സമര്‍ത്ഥമായ ഊര്‍ജ്ജം, സുരക്ഷിത രാജ്യം' എന്നതാണ് ഈ വര്‍ഷത്തെ വൈദ്യുത സുരക്ഷാവാരത്തിന്റെ ചിന്താവിഷയം. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (സി.ഇ.എ) കാലാകാലങ്ങളില്‍ പരിഷ്‌കരിച്ച് നടപ്പില്‍ വരുത്തുന്ന വൈദ്യുത സുരക്ഷാ ചട്ടങ്ങളെ കുറിച്ചുള്ള അവബോധം ഉല്‍പാദന-പ്രസരണ-വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും വൈദ്യുതോപകരണ ഉത്പാദകരിലും ഉണ്ടാവേണ്ടതുണ്ട്. ഇവ കൃത്യമായി പാലിക്കപ്പെട്ടാല്‍, വൈദ്യുതാപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. സി.ഇ.എ നിയമങ്ങളനുസരിച്ചുള്ള വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പരിശോധനയും സാക്ഷ്യപ്പെടുത്തലും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പാണ് ചെയ്തുവരുന്നത്.

കോടികള്‍ ചെലവാക്കിയുള്ള വീട് നിര്‍മ്മാണത്തില്‍ പലപ്പോഴും സുരക്ഷിത വൈദ്യുതീകരണം നടത്തുന്നതിന് മാറ്റിവെക്കപ്പെടുന്ന തുക ഒരിക്കലും പര്യാപ്തമാകാറില്ല. കൃത്യമായ പ്ലാനിങ്ങും സുരക്ഷ ഒരുക്കേണ്ട ഉപകരണങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കിയാല്‍ ഭാവിയില്‍ വൈദ്യുത അപകടങ്ങള്‍ മൂലം ഉണ്ടാകുന്ന കനത്ത നഷ്ടത്തെ ഒഴിവാക്കാനും ലഘൂകരിക്കാനും കഴിയും.

റെസിഡ്യല്‍ കറന്റ് സര്‍ക്യൂട്ട് ബ്രേക്കര്‍, സര്‍ജ് പ്രൊട്ടക്റ്റീവ് ഡിവൈസ് തുടങ്ങി മാര്‍ക്കറ്റില്‍ ലഭ്യമായ സുരക്ഷാ ഉപകരണങ്ങള്‍ കൃത്യമായ സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് അധിക ലോഡോ, കറണ്ടോ, പെട്ടെന്നുള്ള വോള്‍ട്ടേജ് വ്യതിയാനമോ, അതുമല്ലെങ്കില്‍ വൈദ്യുതിയുമായി നേരിട്ടുള്ള ബന്ധമോ മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളില്‍ നിന്നും നമ്മെയും വിലപിടിപ്പുള്ള വസ്തുക്കളെയും സംരക്ഷിക്കും. പലപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടുന്ന വൈദ്യുതീകരണ ഘട്ടം എര്‍ത്തിങ്ങാണ്. വിപണിയില്‍ ലഭ്യമായ ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചല്ല; മറിച്ച് നമ്മുടെ വൈദ്യുതി ഉപയോഗത്തിനനുസൃതമായും സംരക്ഷിക്കപ്പെടേണ്ട ഉപകരണങ്ങളുടെ പ്രത്യേകതകളനുസരിച്ചുമുള്ള എര്‍ത്തിങ് രീതികളും സാധന സാമഗ്രികളുമാകണം ഉപയോഗപ്പെടുത്തേണ്ടത്. എര്‍ത്തിങ് പരിശോധനയും നിയമാനുസൃതമായി പറയുന്ന എര്‍ത്തിങ് അളവും പാലിക്കപ്പെടേണ്ടതുണ്ട്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുമ്പോഴും സോളാര്‍ ഉത്പാദനം നടത്തുമ്പോഴും നിയമം അനുശാസിക്കുന്ന അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ കൂടി വാങ്ങി ഘടിപ്പിക്കേണ്ടതാണ്.

യോഗ്യതയും അനുഭവ പരിചയവുമുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ നിങ്ങളുടെ പ്രതിഷ്ഠാനത്തിന്റെ വലിപ്പവും വ്യാപ്തിയും മനസ്സിലാക്കിക്കൊണ്ട് നിയോഗിക്കുക എന്നതും പ്രധാനമാണ്. കാരണം ലൈസന്‍സ് എന്നാല്‍ ഉത്തരവാദിത്വം കൂടിയാണ്. പൂര്‍ത്തീകരിക്കേണ്ട പ്രതിഷ്ഠാനത്തിന്റെ സമഗ്രമായ രൂപരേഖ തയ്യാറാക്കിക്കൊണ്ട് പ്രവര്‍ത്തികള്‍ മുന്നോട്ടു പോയാല്‍ തുടര്‍ന്നുള്ള മാറ്റങ്ങളും അറ്റകുറ്റപ്പണികളും ആശങ്കയില്ലാതെ നിറവേറ്റാനാകും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡാണ് കോണ്‍ട്രാക്ടര്‍ ലൈസന്‍സും സൂപ്പര്‍വൈസര്‍/വയര്‍മാന്‍ പെര്‍മിറ്റുകളും യോഗ്യതയുള്ളവര്‍ക്ക് നല്‍കി വരുന്നത്.

നിര്‍ഭാഗ്യവശാല്‍ പലയിടങ്ങളിലും ലൈസന്‍സ് ഇല്ലാത്തവരെ കൊണ്ട് ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്യിക്കുന്നവരുടെഎണ്ണം കൂടിവരുന്നു. അഞ്ചോ ആറോ മാസം കൊണ്ട് കിട്ടിയ പരിചയത്തില്‍ നിന്നും ഒരിക്കലും സുരക്ഷിതമായ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പൂര്‍ത്തീകരിക്കുക സാധ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിതരണ ഏജന്‍സിയായ കെ.എസ്.ഇ.ബിയില്‍ പോലും ലൈസന്‍സ് ഇല്ലാത്തവര്‍ പ്രതിഷ്ഠാപനങ്ങള്‍ നടത്തുന്നരീതിയാണ് കണ്ടുവരുന്നത്.

പൂര്‍ത്തീകരിക്കപ്പെട്ട പ്രതിഷ്ഠാപനങ്ങളുടെ കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളാണ് വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നേരിടുന്നില്ലെങ്കിലും ആറുമാസത്തിലോ വര്‍ഷത്തിലൊരിക്കലോ, സുരക്ഷാ ഉപകരണങ്ങള്‍ ശരിയായ വിധം പ്രവര്‍ത്തിക്കാന്‍ പര്യാപ്തമാണോ എന്ന പരിശോധന അഭികാമ്യമാണ്.

'വരുന്നിടത്തു വെച്ച് കാണാം' എന്ന ലാഘവ ബുദ്ധിയാണ്പലപ്പോഴും വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പരിപാലനത്തെ നാം കൃത്യമായി ക്രമപ്പെടുത്താത്തത്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത വിതരണ കമ്പനിയായ കെ.എസ്.ഇ.ബി പോലും ഇതില്‍ കാണിക്കുന്ന അലംഭാവമാണ് മഴക്കാലങ്ങളില്‍ മരം വീണും പോസ്റ്റുകള്‍ ഒടിഞ്ഞും ലൈനുകള്‍ പൊട്ടിയും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ക്കും നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കത്തിനും വലിയൊരു പരിധി വരെ കാരണമാകുന്നത്. തൊഴിലാളികളുടെ കുറവും കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ കാരണങ്ങളായി പറയാമെങ്കിലും പരിഷ്‌കരിച്ച, കൃത്യമായ നിരീക്ഷണ-പരിപാലനക്രമം ഇനിയെങ്കിലും തുടങ്ങേണ്ടതുണ്ട്.

പല ബഹുനില കെട്ടിടങ്ങളുടെയും, പ്രത്യേക ശ്രദ്ധ വേണ്ട ഹോസ്പിറ്റലുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ റൂമുകളും തീപിടിത്ത നിയന്ത്രണ ഉപകരണങ്ങളും കൃത്യമായ പരിപാലനം നടക്കാത്തതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകാറില്ലെന്നതാണ് വസ്തുത. ഇതില്‍ മുന്നിട്ടു നില്‍ക്കുന്നതോ സര്‍ക്കാര്‍ സ്ഥാപനങ്ങളും. സമീപകാലത്ത് കോഴിക്കോട് ജില്ലയിലും മറ്റുമുണ്ടായ അഗ്‌നിബാധകള്‍ നമുക്ക് മുന്നിലെ ചില പാഠങ്ങളാണ്.

2023-24 സാമ്പത്തിക വര്‍ഷത്തെ വൈദ്യുത അപകടങ്ങള്‍ താരതമ്യം ചെയ്താല്‍ 2024-25ല്‍ 25 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മരണകാരണങ്ങളിലേക്ക് നയിച്ച അപകടങ്ങള്‍ മാത്രം 241 എണ്ണമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം മുന്നില്‍. ഇതില്‍ തന്നെ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടു നടന്ന വൈദ്യുത അപകട മരണങ്ങള്‍ മാത്രം 2024-25ല്‍ 19 ആണ് (202324ല്‍ പത്തും). കാസര്‍കോട് ജില്ലയില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭവിച്ച വൈദ്യുതാപകടങ്ങളില്‍ മരണകാരണമായത് പത്തെണ്ണമാണ്. ഏഴുപേര്‍ക്ക് പരിക്കുകളേല്‍ക്കുകയും ചെയ്തു. (അവലംബം: ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡാറ്റ). വൈദ്യുത സുരക്ഷാ വിദ്യാഭ്യാസത്തിന്റെ കുറവാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കെ.എസ്.ഇ.ബി ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് സുരക്ഷാ പരിശീലനത്തിന് വേണ്ടി കാസര്‍കോട് മയിലാട്ടിയില്‍ പ്രഖ്യാപിച്ച സേഫ്റ്റി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫയലുകള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കുന്നു. ഓരോ വര്‍ഷത്തെയും വൈദ്യുത സുരക്ഷാ വാരാചരണം നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടത് വൈദ്യുതി സുരക്ഷിതമായി കൈകാര്യം ചെയ്യുകയെന്നത് ഓരോ ഉപഭോക്താവിന്റെ തന്നെയും വ്യക്തിപരമായ അച്ചടക്കത്തിന്റെ ഭാഗമായി മാറണം എന്നതാണ്. വൈദ്യുത സുരക്ഷയെ കുറിച്ചുള്ള ശിക്ഷണം വിദ്യാഭ്യാസകാലം മുതല്‍ ലഭിച്ചാല്‍ വലിയൊരു പരിധിവരെ വൈദ്യുത അപകടങ്ങള്‍ കുറക്കാന്‍ സാധിക്കും. സുരക്ഷിത വൈദ്യുതി എന്നത് പൗരാവകാശമായിരിക്കെ തന്നെ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറുകയും വേണം.

Related Articles
Next Story
Share it