ഷാജി എന്‍. കരുണിന് ഈ വടക്കന്‍ മണ്ണിനെ വല്ലാത്ത പ്രിയമായിരുന്നു

കാസര്‍കോട്ട് വരുമ്പോഴൊക്കെ ഷാജി എന്‍. കരുണ്‍ എന്റെ വീട്ടിലെത്തി. പരിമിതമായ സൗകര്യത്തില്‍ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഉണക്കലരിയുടെ ചോറും നാടന്‍ കോഴിക്കറിയും ഷാജി എന്‍. കരുണിന് ഏറെ ഇഷ്ടമായിരുന്നു.

ഷാജി എന്‍. കരുണിന് വടക്കിന്റെ ഈ മണ്ണിനോട് ഏറെ പ്രിയമായിരുന്നു. തന്റെ സിനിമാ ജീവിതം പൊലിപ്പിച്ചെടുത്തതും ഈ മണ്ണില്‍ വെച്ച് തന്നെ. എഴുപതുകളുടെ പകുതിയില്‍ ജി. അരവിന്ദന്റെ കുമ്മാട്ടി എന്ന സിനിമക്ക് വേണ്ടി ക്യാമറ ചെയ്യാനാണ് ഷാജി ആദ്യമായി ചീമേനിയില്‍ വന്ന്ത്.

എന്റെ സമപ്രായത്തിലെ ചീമേനി സ്‌കൂളിലെ കുട്ടികള്‍ കുമ്മാട്ടിയിലെ കഥാപാത്രങ്ങളായി അഭ്രപാളിയില്‍ നിറഞ്ഞുനിന്നു. നെയ് പുല്ല് (പുര മേയുന്ന പുല്ല്) ഇടതൂര്‍ന്ന് വളരുന്ന ചീമേനിപ്പാറയില്‍ ചെറുകാറ്റ് വീശുമ്പോള്‍ കടലിലെ ഓളങ്ങള്‍ പോലെ പുല്ലില്‍ തിരമാലകളുടെ പ്രതീതി തീര്‍ക്കും. പിന്നീട് കാസര്‍കോടെത്തുന്നത് എഴുപതുകളുടെ അവസാനം 'പിറവി'യുടെ പിറവിക്കായാണ്. കാഞ്ഞങ്ങാടിന്റെ ഭൂമികയും പ്രകൃതിയും ഋതു ഭേദങ്ങളും ലോകത്തിന് പകര്‍ത്തി നല്‍കിയ എക്കാലത്തെയും മികച്ച കലാസൃഷ്ടി. അന്നൊന്നും ഷാജി എന്‍. കരുണുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.


തൊണ്ണൂറുകളുടെ പകുതിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം കേരള ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായി ഷാജി നിയമിതനാകുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകനും ഫിലിം സൊസൈറ്റി സംഘാടകനും എന്ന നിലയില്‍ എനിക്ക് ടി.കെ രാമകൃഷ്ണന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും പുരോഗമന കലാ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന കവി എസ്. രമേശനുമയുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പത്തിലൂടെയാണ് ഷാജിയെ പരിചയപ്പെടുന്നത്. ആ ബന്ധം അവസാനം വരെ മുറിയാതെ തുടര്‍ന്നു. ഷാജി എന്‍. കരുണിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോടിന്റെ എല്ലാ ഗ്രാമങ്ങളിലുമായി 42 ഫിലിം സൊസൈറ്റികള്‍ രൂപീകരിക്കുകയും അവിടങ്ങളിലെല്ലാം അക്കാദമിയുടെ സഹായത്തോടെ വിശ്വോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ഈ കാലയളവില്‍ തന്നെ ചെറുവത്തൂരില്‍ രണ്ടു തീയേറ്ററുകള്‍ വാടകക്കെടുത്ത് 10 ദിവസം നീണ്ടുനിന്ന മാനവീയം ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്തു. നീലേശ്വരത്ത് നടത്തിയ ജര്‍മ്മന്‍ ചലച്ചിത്രോത്സവം, കാഞ്ഞങ്ങാട് നടത്തിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് ചലച്ചിത്രോത്സവം ഇവയിലൂടെയൊക്കെ അദ്ദേഹം ഒരു കാസര്‍കോടുകാരനായി രൂപപ്പെടുകയായിരുന്നു. ഫിലിം സൊസൈറ്റികളുടെ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ ഫിലിം പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തിയപ്പോള്‍ കാസര്‍കോട്ടെ സാംസ്‌കാരിക രംഗം ചലനാത്മകമായിത്തീര്‍ന്നു. ഷാജി എന്‍. കരുണുമായി ഉണ്ടാക്കിയെടുത്ത വ്യക്തിപരമായ അടുപ്പം അടുത്ത കുടുംബ ബന്ധമായി മാറി.


കാസര്‍കോട്ട് വരുമ്പോഴൊക്കെ അദ്ദേഹം എന്റെ വീട്ടിലെത്തി. പരിമിതമായ സൗകര്യത്തില്‍ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഉണക്കലരിയുടെ ചോറും നാടന്‍ കോഴിക്കറിയും ഷാജി എന്‍. കരുണിന് ഏറെ ഇഷ്ടമായിരുന്നു. കാസര്‍കോട് വരുമ്പോഴൊക്കെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മുകാംബികക്ക് യാത്ര പോകും. ആറുമാസം മുമ്പ് വന്നപ്പോഴും ആ പതിവ് തെറ്റിച്ചില്ല. രോഗം അലട്ടിത്തുടങ്ങിയ കാലമായിരുന്നു അത്. മുകാംബികയിലെ അഡിഗയുടെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അന്ന് മുകാംബികയില്‍ നിന്ന് മടങ്ങിയത്. 'പിറവി'യിലെ നാല് കെട്ട് നിലനിന്നിരുന്ന ഇരിയ വാഴുന്നവരുടെ ഇല്ലവുമായും മുറിയാത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. സിനിമയുടെ ലൊക്കേഷനുകളിലൊക്കെ അദ്ദേഹം എന്നെ ക്ഷണിക്കുകയും മൂന്നോ നാലോ ദിവസം അദ്ദേഹത്തോടൊപ്പം താമസിപ്പിക്കുകയും ചെയ്തു. 'കുട്ടി സ്രാങ്കി'ന്റെ ലൊക്കേഷനില്‍ കുന്താപുരത്തും 'സുപാന'ത്തിന്റെ ലൊക്കേഷനില്‍ ഒറ്റപ്പാലത്തും താമസിച്ചു.


അവസാനത്തെ ചിത്രമായ 'ഓളി'ന്റെ സംഘാടനചുമതല പൂര്‍ണമായും എന്നെ ഏല്‍പിച്ചു. കാസര്‍കോടിന്റെ മനോഹരമായ തീരദേശമായ കവ്വായി കായല്‍പ്പരപ്പായിരുന്നു ലൊക്കേഷന്‍. മൂന്നു നാലു മാസം ഇതിന്റെ പ്രവര്‍ത്തനവുമായി ഷാജിയോടൊപ്പം നടന്നു. ചിത്രത്തില്‍ ടൈലറായി ഒരു ചെറിയ വേഷവും ചെയ്തു. 'എ.കെ.ജി' സിനിമയില്‍ ആര്‍. ശങ്കറിന്റെ വേഷവും ചെയ്തിരുന്നു. പഴശ്ശിരാജാ സിനിമയുടെ ലൊക്കേഷന്‍ നോക്കാന്‍ ഹരിഹരനുമായി വന്നപ്പോള്‍ എന്നെയും കൂടെ കൂട്ടി. ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലത്താണ് എ.കെ.ജിയെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചാലോ എന്ന ആലോചന ഫിലിം സൊസൈറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുമ്പാകെ വരുന്നത്. മുകാംബികാ സന്നിധിയില്‍ കിട്ടാവുന്ന ഡോക്യുമെന്റുകള്‍ ചേര്‍ത്ത് രണ്ട് ലക്ഷം രൂപ ചെലവില്‍ ഒരു ഡോക്യുമെന്ററി-അത്രയേ അന്നേരം ആലോചിച്ചിരുന്നുള്ളു. പിന്നീടെപ്പോഴോ അത് ഒരു ഡോക്യുഫിക്ഷനായി മാറുകയായിരുന്നു. വലിയ സാമ്പത്തിക പ്രയാസങ്ങള്‍ അതിന്റെ നിര്‍മ്മാണ ഘട്ടങ്ങളിലെല്ലാമുണ്ടായി. കയ്യൂര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചത്. പിന്നീട് പെരളശ്ശേരിയിലും ആലപ്പുഴയിലും ദല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസും തീന്‍മുര്‍ത്തിഭവനുമൊക്ക ചിത്രീകരിച്ചു.


രണ്ടു മാസത്തോളം തിരുവനന്തപുരത്തെ തൈക്കാട്ടെ ഗസ്റ്റ് ഹൗസില്‍ താമസിച്ച് കലാഭവനില്‍ പ്രിവ്യൂ നടക്കുന്നതുവരെയുള്ള കാലത്തെ സെന്‍സറിങ്ങ് ടിക്‌സ് എക്‌സംപ്ഷന്‍ കാര്യങ്ങളൊക്കെ നിര്‍വ്വഹിച്ചു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എല്ലാം ഒരത്ഭുതം പോലെ തോന്നുന്നു. പ്രമുഖ സിനിമാ നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ പി. ശ്രീകുമാര്‍ എ.കെ.ജിയുടെ റോള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. ഒരു സിനിമ എങ്ങനെ നിര്‍മ്മിക്കാമെന്നതിന്റെ ബാലപാഠങ്ങള്‍ ഞാനിതിലൂടെ പഠിച്ചു. തിയേറ്ററുകളില്‍ സിനിമ വിജയിച്ചില്ലെങ്കിലും കാലം സാക്ഷിയായ പാവങ്ങളുടെ പടത്തലവന്റെ ജീവിതം അഭ്രപാളിയിലാക്കുന്നതിന് മുന്‍നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. ഇപ്പോള്‍ ഒന്നോ രണ്ടോ കോടി രൂപ മുടക്കിയാല്‍ പോലും അങ്ങനെ ഒരു സിനിമ ഉണ്ടാക്കാനാകില്ല-പ്രതിസന്ധിയിലും പ്രയാസത്തിലുമൊക്കെ ചേര്‍ത്തുപിടിച്ച് സ്‌നേഹം പകര്‍ന്നു തന്ന ആമഹാനുഭാവന്‍ ഇല്ലെന്ന് ഓര്‍മിക്കാന്‍ എനിക്കാവില്ല.


പ്രയാസപ്പെടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ചുമലില്‍ കൈ ചേര്‍ത്ത് വെച്ച് പതിയെ സംസാരിച്ചിരുന്ന പ്രിയപ്പെട്ട ഷാജി മാഷ് -വിഖ്യാത തെയ്യം കലാകാരന്‍ കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ ജീവിതം മുന്‍നിര്‍ത്തി ഡോക്യുമെന്ററി(ദേവനര്‍ത്തകന്‍) എടുക്കുന്നതിനും കുറെ ദിവസം അദ്ദേഹം കൊടക്കാട്ടുണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സഹജീവികളെ കൂട്ടുപിടിക്കുകയും മണ്ണിനെയും മഴയെയും പ്രകൃതിയെയും പശ്ചാത്തലമാക്കുകയും ചെയ്ത അദ്ദേഹത്തിന് തിരുവിതാംകൂര്‍- മാര്‍ത്താണ്ഡവര്‍മ്മ കാലഘട്ടം പശ്ചാത്തലത്തില്‍ ഒരു ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയും ഉണ്ടായിരുന്നു എന്നത് മറ്റാര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. പ്രമുഖ ഇന്ത്യന്‍ സാഹിത്യകാരന്‍ ജയമോഹനുമായി തിരക്കഥ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. നോര്‍വെയിലെ നിര്‍മാണ കമ്പനിയുമായും രണ്ടുവട്ടം ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് നടത്തി. കാസര്‍കോട് ജോലി ചെയ്തിരുന്ന കാലത്ത് ജയമോഹനുമായി എനിക്കുണ്ടായിരുന്ന അടുത്ത ബന്ധം അറിയാവുന്ന ഷാജി എന്‍. കരുണ്‍ ജയമോഹനുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചക്ക് എന്നെ ചുമതലപ്പെടുത്തുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഏപ്രില്‍ 16ന് അഡ്വ. പി.വി ജയരാജനൊപ്പം തിരുവനന്തപുരത്ത് ജിജി ഹോസ്പിറ്റലില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഏറെ അവശനായിരുന്നു. പതിയെ സംസാരിച്ച് കുറെ നേരം എന്റെ കൈ ചേര്‍ത്തുപിടിച്ചു. കരയാതെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. മനുഷ്യനെയും മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിച്ച ആ മഹാനായ പ്രതിഭയുടെ മുന്നില്‍ ഒരുതുള്ളി ചുടുകണ്ണീര്‍...

Related Articles
Next Story
Share it