വക്കീല്‍ തര്‍ക്കവും കോഴിക്കറിയും

കോടതിക്ക് പുറമെ കണ്ടോളാം എന്ന ഭീഷണി വരെയെത്തി. ന്യായാധിപനും കോടതി ജീവനക്കാരും കണ്ടുനിന്നവരും പേടിച്ചു പോയി. കോടതി പിരിഞ്ഞു. യൗവ്വനം തുളുമ്പി നില്‍ക്കുന്ന അരോഗദൃഢഗാത്രരായ രണ്ടു വക്കീലന്മാരും പുറത്തേക്ക് അതിവേഗം നടന്നു. കണ്ടു നില്‍ക്കുന്നവര്‍ ഉദ്വേഗത്തോടെ ശ്വാസം അടക്കി പിടിച്ചു അന്ധാളിച്ചു നില്‍ക്കുകയാണ്

കാസര്‍കോട് ഗവ. കോളേജില്‍ ക്ലാസെടുക്കുന്നതിനിടയില്‍ ഒരു അധ്യാപകന്‍ പറഞ്ഞു: കാസര്‍കോട് ഈസ് ദി പാരഡൈസ് ഓഫ് അഡ്വക്കേറ്റ്‌സ്. അത് അന്ന് ശരിയായിരുന്നു താനും. ധാരാളം കേസുകള്‍, നല്ല പ്രതിഫലം. വക്കീലന്മാര്‍ അംഗുലീപരിമിതര്‍. സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം, മാതൃകാ യോഗ്യത മുതലായ ഗുണങ്ങളാണ് ആ കോളേജധ്യാപകനെ അങ്ങനെ ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ പ്രേരിപ്പിച്ചത്. ഈ സത്യം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്ന ഒരു ഭയങ്കര സംഭവം കോടതിയിലും പരിസരത്തും ഒരിക്കല്‍ ഉണ്ടായി.

ജില്ല വരുന്നതിന് വളരെവളരെ മുമ്പായിരുന്നു ആ സംഭവം. കോടതികള്‍ പ്രവര്‍ത്തിച്ചിരുന്നത് കാസര്‍കോട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍. രണ്ടു സബ് കോടതികളും മുന്‍സിഫ് കോടതിയും ഒരു മജിസ്‌ട്രേറ്റ് കോടതിയും നിലവിലുണ്ടായിരുന്നു. പിന്നീട് ഒരു കോടതി കാഞ്ഞങ്ങാട്ടേക്ക് പോയി. അധികം വക്കീലന്മാര്‍ക്കും വാഹനം ഉണ്ടായിരുന്നില്ല. മഴയോ ചൂടോ ഇല്ലാത്ത കാലവസ്ഥയിലും ആല്‍മരങ്ങള്‍ നിഴല്‍ വിരിച്ച രാജരഥ്യയിലൂടെ കുടചൂടി വക്കീലന്മാര്‍ കോടതിയില്‍ വരും. വഴിയെ കേസിന്റെ കെട്ടുകള്‍ വഹിച്ചു ഗുമസ്തന്മാരും. അനുഭവയോജ്യമായ കാലാവസ്ഥയിലും വക്കീലന്മാര്‍ കുടചൂടാന്‍ ഒരു കാരണമുണ്ട്. അവരുടെ തലയില്‍ കാഷ്ടിക്കാന്‍ ആല്‍ മരച്ചില്ലകളില്‍ കാക്കകള്‍ കാത്തിരിക്കുമായിരുന്നു.

മുകളില്‍ പറഞ്ഞ ഭയങ്കര സംഭവം ഇവിടെ സംഗ്രഹിക്കാം. പ്രമാദമായ ഒരു വധോദ്യമക്കേസ്. പ്രതിക്ക് വേണ്ടി ഹാജരാവുന്നത് ക്രിമിനല്‍ കേസുകളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച മഹാബല ഭണ്ഡാരി. വാദി ഭാഗത്തിന് അത്രതന്നെ പ്രഗത്ഭനായ കോടോത്ത് കുമാരന്‍ നായരും. വിസ്താരവും വാഗ്വാദവും മൂത്തുമൂത്ത് ആ രണ്ടു അഭിഭാഷകര്‍ തമ്മിലായി വാക്കേറ്റം, ഭാഷ സഭ്യമായിരുന്നെങ്കിലും.

കോടതിക്ക് പുറമെ കണ്ടോളാം എന്ന ഭീഷണി വരെയെത്തി. ന്യായാധിപനും കോടതി ജീവനക്കാരും കണ്ടുനിന്നവരും പേടിച്ചു പോയി. കോടതി പിരിഞ്ഞു. യൗവ്വനം തുളുമ്പി നില്‍ക്കുന്ന അരോഗദൃഢഗാത്രരായ രണ്ടു വക്കീലന്മാരും പുറത്തേക്ക് അതിവേഗം നടന്നു. കണ്ടു നില്‍ക്കുന്നവര്‍ ഉദ്വേഗത്തോടെ ശ്വാസം അടക്കി പിടിച്ചു അന്ധാളിച്ചു നില്‍ക്കുകയാണ്. ഭണ്ഡാരി കോടതി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന തന്റെ കെ.എല്‍.സി. 3455 കാറില്‍ കയറി. അതേ കാറില്‍ കുമാരന്‍ നായരും. കാര്‍ ചീറിപ്പാഞ്ഞത് ഭണ്ഡാരിയുടെ വീട്ടിലേക്ക്. ഭണ്ഡാരിയുടെ സഹധര്‍മ്മിണി സന്ദേശം അയച്ചിരുന്നു: ഈറ് ബണ്ണഗ കുമാരന്‍ നായര്‍ സാര്‍ന്‍ല ലെത്തോണ്‍ളെ. കോരിത്ത കജ്പുദ ഒണസുണ്ടു. (നിങ്ങള്‍ വരുമ്പോള്‍ കുമാരന്‍ നായര്‍ സാറിനെയും കൂട്ടിക്കോളൂ. ഊണിന് കോഴിക്കറിയുണ്ട്) രണ്ടു വക്കീലന്മാര്‍ക്കിടയിലെ സൗഹൃദവും കുമാരന്‍ നായര്‍ക്ക് കോഴിക്കറിയോടുള്ള പ്രതിപത്തിയും ശ്രീമതി മനസ്സിലാക്കിയിരുന്നു.

Related Articles
Next Story
Share it