നീതിക്ക് വേണ്ടി ദാഹിക്കുന്ന പ്രവാസികള്‍...

തിരക്ക് കൂടുന്നത് അനുസരിച്ച് വിമാന കമ്പനികള്‍ തോന്നിയപോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ്. വിദേശ കമ്പനികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. ഓരോ വിമാന റൂട്ടിലും ഈടാക്കുന്ന പരമാവധി ടിക്കറ്റ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പായാല്‍ ടിക്കറ്റ് നിരക്ക് പരിധിവിട്ട് ഉയരുന്നത് തടയാം.

കുടുംബത്തോടൊപ്പം മറ്റു രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പ്രത്യേകിച്ചും ഗള്‍ഫ് മേഖലകളില്‍ ജോലി നോക്കുന്നവര്‍ മധ്യ വേനലവധി സമയത്ത് നാട്ടില്‍ തിരികെ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളൊക്കെ ഏതെങ്കിലും ഒരു സൈഡില്‍ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ തിരഞ്ഞെടുക്കുന്നതും ഈ സീസണുകളെയാണ്. സീസണ്‍ സമയത്ത് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്ക് കുറച്ച് യാത്രാ ക്ലേശത്തിന് അറുതി വരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരും വ്യോമയാന മന്ത്രാലയവുമാണ്. വ്യോമയാന നിയമങ്ങള്‍ പ്രകാരം വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കഴിഞ്ഞ പാര്‍ലമെന്റില്‍ കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വ്യക്തമാക്കിയത് വിമാന കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല, വിപണിയിലെ മത്സരം തുടങ്ങിയ പല ഘടകങ്ങളും ആശ്രയിച്ചാണ് നിരക്ക് എന്നാണ് ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞത്. 1994 എയര്‍ കോര്‍പ്പറേഷന്‍ മുന്‍നിര്‍ത്തിയാണ് ടിക്കറ്റ് നിരക്ക് തട്ടിപ്പിലെ എല്ലാ പരാതികളെയും ഭരണകൂടങ്ങള്‍ നേരിടുന്നത്. എയര്‍ലൈന്‍ തമ്മില്‍ മത്സരം നിലനില്‍ക്കുന്നതിനാല്‍ പല റൂട്ടുകളിലും നഷ്ടം നേരിടുന്നു. ഇതര റൂട്ടുകളിലെ നഷ്ടം നികത്താന്‍ ഗള്‍ഫ് റൂട്ടിലെ യാത്രക്കാരെയാണ് ഇതിന്റെ ഫലമായി ഏറ്റവും അധികം ചൂഷണത്തിന് ഇരയാക്കുന്നത്.

പാര്‍ലമെന്റില്‍ വിമാന കമ്പനികളുടെ കൊള്ള ചര്‍ച്ചയായിട്ടും എന്തുകൊണ്ട് പ്രതിവിധി ഉണ്ടാവുന്നില്ല. തിരക്ക് കൂടുന്നത് അനുസരിച്ച് വിമാന കമ്പനികള്‍ തോന്നിയപോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ്. വിദേശ കമ്പനികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. ഓരോ വിമാന റൂട്ടിലും ഈടാക്കുന്ന പരമാവധി ടിക്കറ്റ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പായാല്‍ ടിക്കറ്റ് നിരക്ക് പരിധിവിട്ട് ഉയരുന്നത് തടയാം. ആഗോളതലത്തിലുള്ള ഘടകങ്ങളാണ് ടിക്കറ്റ് നിരക്കിന് നിര്‍ണയിക്കുന്നത് എന്നാണ് വാദം. വിമാന കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനാണ് മാറ്റിവെക്കുന്നത്. ഇന്ധന വിലയുമായി ബന്ധപ്പെട്ട പല ആനുകൂല്യങ്ങളും വിമാന കമ്പനികള്‍ക്ക് ലഭിക്കാറുണ്ട്. പല രാജ്യങ്ങളിലും ഇന്ധന സബ്‌സിഡി എയര്‍ ലൈനുകള്‍ക്ക് നല്‍കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയ ഖത്തര്‍ എയര്‍ലൈനിന് ഖത്തര്‍ ഇന്ധന സബ്‌സിഡി നല്‍കിയിരുന്നു. അതുപോലെ യു.എ.ഇയുടെ ദേശീയ വിമാന കമ്പനികളായ ഇത്തിഹാദ് എയര്‍ലൈനിനും യു.എ.ഇ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇതുപോലെ ഇന്ത്യന്‍ സര്‍ക്കാരിനും വിമാനങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കി പ്രവാസികളെ രക്ഷിക്കാന്‍ കഴിയും. സീസണ്‍ സമയത്ത് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്ക് കുറച്ചും യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും വ്യോമമന്ത്രാലയവും ഇടപെടണം. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഗണ്യമായ പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യത്തിന്റെ വലിയൊരു പങ്കും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാട്ടിലേക്ക് അയച്ചത് 102 ബില്യണ്‍ ഡോളറാണ്. ഏകദേശം 9.26 ലക്ഷം കോടി രൂപ. ഇതില്‍ പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് മാത്രം അയച്ചത് 2,16,893 കോടി രൂപയും. റിസര്‍വ് ബാങ്കിന്റെ സര്‍വ്വേ പ്രകാരം നേരത്തെ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം ഇന്ത്യയിലേക്ക് എത്തിയിരുന്നെങ്കില്‍ നിലവില്‍ യു.എസില്‍ നിന്നാണ് എത്തുന്നത്. 23 ശതമാനമാണ് യു.എസിന്റെ പങ്ക്. ആഴ്ചയില്‍ 65 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രണ്ട് വിമാന കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഇതോടെ യാത്രാ നിരക്കും ഇരട്ടിയാക്കി. ഇതുകാരണം കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ പോലും കോഴിക്കോടിനെയും കൊച്ചിയെയും ആശ്രയിക്കേണ്ടി വരുന്നു. നിലവില്‍ 116 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉഭയകക്ഷി വിമാന സര്‍വീസ് കരാറുകള്‍ ഉണ്ട്. ഒരു രാജ്യത്തെ വിമാന കമ്പനികള്‍ മറ്റൊരു രാജ്യത്തേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതും ഒരു രാജ്യത്തുനിന്ന് ആഴ്ചയില്‍ എത്ര വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കാം എന്ന് തീരുമാനിക്കുന്നതാണ് ഉഭയകക്ഷി എയര്‍ സര്‍വീസ് എന്ന് പറയുന്നത്. യു.എ.ഇയും ഇന്ത്യയും തമ്മില്‍ 2014 ജനുവരിയില്‍ ഒപ്പുവെച്ച ഉഭയകക്ഷി വിമാന സര്‍വീസ് കരാര്‍ പ്രകാരം ദുബായ്ക്കും 15 ഇന്ത്യന്‍ നഗരങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 66,000 സീറ്റുകള്‍ ഉപയോഗിക്കാന്‍ ഇരു രാജ്യങ്ങളുടെയും എയര്‍ലൈനുകളെ അനുവദിക്കുന്നുണ്ട്. ഇന്ത്യന്‍, യു.എ.ഇ വിമാനങ്ങള്‍ ക്വാട്ട പൂര്‍ണമായി ഉപയോഗിക്കുമ്പോള്‍ അതനുസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വിമാന നിരക്കുകള്‍ കുത്തനെ കൂടും. ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നായ ഇന്ത്യ-ദുബായ് സെക്ടറിലെ ഫ്‌ളൈറ്റുകളില്‍ സീറ്റുകള്‍ നിയന്ത്രിച്ചതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്. പ്രവാസികള്‍ ഒരു നിര്‍ണായ ശക്തി അല്ലാതിരുന്നത് കൊണ്ടാവാം പ്രവാസികളുടെ ശബ്ദം എവിടെയും പതിയാത്തതും സര്‍ക്കാര്‍ മൗനത്തില്‍ ആയതും എന്നത് വ്യക്തമാണ്. പതിറ്റാണ്ടുകാലമായി ടിക്കറ്റ് നിരക്കിനെ കുറിച്ച് ശബ്ദിച്ചിട്ടും ഒരു നീതിയും നടന്നില്ല.

അതുപോലെ തന്നെ പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രവാസ സംഘടനകളും നീക്കം നടത്തിയിരുന്നു. പ്രമുഖ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് അവകാശം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യത്തിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പരിശോധിക്കുന്നുണ്ട് എന്ന് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. 2021 മാര്‍ച്ചിന് ശേഷം കേസിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകളായി ഒരു ജനത മുഴുവനും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഷയങ്ങളില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം ഉണ്ടാകണം. തപാല്‍ ബാലറ്റുകളോ പ്രോക്‌സി വോട്ടിംഗ് സംവിധാനമോ ഉപയോഗപ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്നും ലോകത്തെങ്ങുമുള്ള പ്രവാസ സമൂഹത്തിന്റെ ആവശ്യമാണ്.

Related Articles
Next Story
Share it