വൈദ്യുതിയുടെ ഇരുട്ടു മാറില്ലേ?

മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്ന കണ്ടുപിടിത്തങ്ങളില്‍ വൈദ്യുതിയെ കവച്ചുവയ്ക്കുന്ന മറ്റൊന്നില്ല തന്നെ. ഇരുപത്തിനാലു മണിക്കൂറോ നാല്‍പ്പത്തെട്ടു മണിക്കൂറോ വൈദ്യുതി മുടങ്ങിയാല്‍ നമ്മെ അതിരൂക്ഷമായി ബാധിക്കുന്ന ചില കാര്യങ്ങളെ മാത്രം ഒന്നു പരിശോധിക്കാം.

കേരളത്തില്‍ ഒരു നിശ്ചിത കാലത്തും അളവിലും കാലവര്‍ഷം ഉണ്ടാകാറുണ്ട് എന്നത് ഇന്നോളമുള്ള യാഥാര്‍ത്ഥ്യമാണ്. കുറേക്കാലത്തേക്കെങ്കിലും അതിങ്ങനെ തുടരാതിരിക്കാന്‍ മാത്രം കാലാവസ്ഥാ വ്യതിയാനമൊന്നും ഇവിടെ സംഭവിച്ചിട്ടില്ല തന്നെ. മഴയോളം പഴക്കമില്ലെങ്കിലും മഴക്കാലത്തെ വൈദ്യുതി തടസ്സത്തിന് വൈദ്യുതിയോളം പഴക്കമുണ്ട് താനും. വൈദ്യുതി ഉപയോക്താക്കളുടെ ദുരിതങ്ങള്‍ക്കും.

പണ്ടൊക്കെ വൈദ്യുതി മുടങ്ങിയാല്‍ രാത്രി ഇരുട്ടിലായിപ്പോകുന്നതു മാത്രമായിരുന്നു നമ്മുടെ ബുദ്ധിമുട്ട്. അപ്പോഴും എല്ലാ വീട്ടിലും മണ്ണെണ്ണയും ചിമ്മിനി വിളക്കുകളും ഉണ്ടായിരുന്നു, ഒരു ബദലായി. ഇന്നോ? ഒരു മണ്ണെണ്ണ വിളക്ക് കത്തിക്കാമെന്ന് വെച്ചാല്‍ അളവു കുറച്ച് കുറച്ച് ഇപ്പോള്‍ ഒരു തുള്ളി മണ്ണെണ്ണ പോലും വികസിച്ച് വീര്‍ത്തുപോയ നമുക്കു കേന്ദ്രം തരുന്നില്ല! ഇന്‍വര്‍ട്ടര്‍ എന്നതൊക്കെ ഇപ്പോഴും സമൂഹത്തിലെ ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രം സ്വന്തമാണുതാനും! ഇന്ന് വൈദ്യുതിയില്ലാതെ ദിവസം പൂര്‍ണ്ണമായും പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയല്ലേ?

മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്ന കണ്ടുപിടിത്തങ്ങളില്‍ വൈദ്യുതിയെ കവച്ചുവയ്ക്കുന്ന മറ്റൊന്നില്ല തന്നെ. ഇരുപത്തിനാലു മണിക്കൂറോ നാല്‍പ്പത്തെട്ടു മണിക്കൂറോ വൈദ്യുതി മുടങ്ങിയാല്‍ നമ്മെ അതിരൂക്ഷമായി ബാധിക്കുന്ന ചില കാര്യങ്ങളെ മാത്രം ഒന്നു പരിശോധിക്കാം.

ഒന്ന്: രാത്രി കാളരാത്രിയായി മാറുന്നു. ഒന്നും വേണ്ട, ഒന്ന് സ്വസ്ഥമായുറങ്ങി നേരം വെളുപ്പിക്കാം എന്നു വച്ചാല്‍ ആ പ്രതീക്ഷയെ പരശ്ശതം കൊതുകുകള്‍ രാക്ഷസീയ സംഗീതവും വിഷാസ്ത്രങ്ങളും കൊണ്ട് ആദ്യം തന്നെ കുത്തിത്തകര്‍ക്കും (എവിടെ നിന്നാണാവോ ഭൂമിയില്‍ ഇത്രയും ഭീമമായ തോതില്‍ കൊതുകുകള്‍ പെരുകിയത്. എന്റെ കുട്ടിക്കാലത്ത് വൈദ്യുതിയും പങ്കയും എന്തെന്നറിയാത്ത കുടിലിലായിരുന്നു മനോഹരമായി പുതച്ചുറങ്ങിയിരുന്നത്. അന്ന് നാട്ടില്‍ ഇന്നുള്ളതിന്റെ ഒരു ശതമാനം പോലും കൊതുകുകള്‍ ഉണ്ടായിരുന്നില്ല). വീടുകളൊക്കെ കോണ്‍ക്രീറ്റാവുകയും എല്ലാ ജനാലകളും ഭദ്രമായടച്ച് കുറ്റിയിടുകയും ചെയ്യുമ്പോള്‍ ഏതു പെരുമഴക്കാലവും നമ്മുടെ വീടകങ്ങള്‍ നെരിപ്പോടുകളാവുന്നു. ഉഷ്ണം കൊണ്ട് പുതച്ചുറങ്ങാനും കൊതുകുശല്യം കൊണ്ട് പുതക്കാതിരിക്കാനും പറ്റാത്ത പിടച്ചില്‍.

രണ്ട്: കിണര്‍ എന്ന സങ്കല്‍പ്പത്തോട് എന്നേ സലാം പറഞ്ഞ് കുഴല്‍ക്കിണറിന്റെ വക്താക്കളും പ്രചാരകരുമായിത്തീര്‍ന്ന നമുക്ക് ഭൂമിയുടെ അഗാധതയിലുള്ള ജലം മുകളിലെത്തിച്ച് ഒന്ന് ദാഹമടക്കണമെങ്കില്‍ വൈദ്യുതി അനിവാര്യമാണ്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമൊക്കെ എത്ര വീടുകളിലുണ്ട്?

മൂന്ന്: ഏതായാലും വൈദ്യുതി ഇല്ലല്ലോ മൊബൈലിലോ ടി.വിയിലോ എന്തെങ്കിലും കണ്ടും കേട്ടുമിരിക്കാം എന്നു കരുതാനും വൈദ്യുതി അത്യന്താപേക്ഷിതമാണല്ലോ?

നാല്: വീട്ടിലെ ഭക്ഷണവും വൈദ്യുതിയോടൊപ്പം പണിമുടക്കുന്നു. പലകയിലിരുന്ന് കൈ കൊണ്ട് അരകല്ലില്‍ അരിയും മുളകും തേങ്ങയും അരച്ച് വിറകടുപ്പില്‍ തീയൂതി കണ്ണെരിച്ച് ചോറും അപ്പവും കറിയും ഉണ്ടാക്കിയിരുന്നതില്‍ നിന്നും വളരെയധികം പുരോഗമിച്ചു പോയ നമ്മുടെ സോദരിമാര്‍.

അഞ്ച്: പാടേ അവതാളത്തിലാകുന്ന തൊഴില്‍ മേഖല. നിര്‍മ്മാണ മേഖലയില്‍ മുമ്പൊക്കെ വൈദ്യുതി വളരെ കുറച്ചു മാത്രം മതിയായിരുന്നെങ്കില്‍ ഇന്ന് വൈദ്യുതി കൂടാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയാണ്. പെയിന്റിംഗ് തൊഴിലാളികള്‍ വരെ വൈദ്യുതി ഇല്ലെങ്കില്‍ തിരിച്ചുപോകുന്ന സ്ഥിതിവിശേഷം. വൈദ്യുതി ആവശ്യമില്ലാത്ത വളരെ കുറച്ച് തൊഴിലുകള്‍ മാത്രമേ ഇന്ന് നാട്ടിലുള്ളൂ.

ആറ്: വാണിജ്യ-വ്യവസായ മേഖല താറുമാറാകുന്നു. കുറേക്കാലം മുമ്പ് വോള്‍ട്ടേജ് ഇല്ലാതെ മുനിഞ്ഞു കത്തുന്ന ഓരോ ബള്‍ബ് മാത്രമായിരുന്നു കടകളിലെങ്കില്‍ ഇന്ന് ഡസന്‍ കണക്കിന് എല്‍.ഇ.ഡി ലൈറ്റുകളാണ് ഓരോ വാണിജ്യ കേന്ദ്രങ്ങളുടേയും പ്രധാന ആകര്‍ഷണം. എണ്ണമറ്റ പങ്കകളും എയര്‍ കണ്ടീഷണറുകളും വേറെ. സോഫ്റ്റ് ഡ്രിങ്കുകളും ഐസ്‌ക്രീമുകളും വില്‍ക്കപ്പെടാത്ത കടകളും വിരളം. പോരാത്തതിന് ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളെ അനുധാവനം ചെയ്യുന്ന നമ്മുടെ മുന്നില്‍ ഫ്രോസന്‍ ഫുഡ്ഡുകളും സുലഭവും അത്യന്താപേക്ഷിതവുമത്രേ. റഫ്രിജറേറ്ററുകളിലും ഫ്രീസറുകളിലും സൂക്ഷിക്കേണ്ട ഭക്ഷ്യസാധനങ്ങളെല്ലാം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വൈദ്യുതി തടസം വഴി ഡീഫ്രോസ്റ്റായി വമ്പിച്ച നഷ്ടമാണ് കച്ചവടക്കാര്‍ക്ക് വരുത്തുന്നത്. വ്യവസായ സ്ഥാപനങ്ങളും വലിയ ഭീഷണിയാണ് വൈദ്യുതി മുടക്കത്തിലൂടെ നേരിടുന്നത്.

അങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍ സമസ്ത മേഖലയേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നായി വൈദ്യുതി തടസം മാറിയിരിക്കുകയാണ്. അല്‍പ്പം ശക്തമായി കാറ്റടിച്ചാല്‍ മരങ്ങള്‍ ഒടിഞ്ഞു വീഴും കടപുഴകുകയും ചെയ്യും. അത് തീര്‍ത്തും സ്വാഭാവികം. ഒട്ടും അതിശയോക്തിയില്ലാത്തതും. തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വൈദ്യുതി കമ്പികള്‍ക്കു മേല്‍ പതിച്ചാല്‍ കമ്പികള്‍ പൊട്ടും. പൊട്ടിയില്ലെങ്കില്‍ വലിഞ്ഞുമുറുകും. അതും സ്വാഭാവികം. കമ്പികള്‍ പെട്ടെന്നൊരു അപ്രതീക്ഷിത നിമിഷത്തില്‍ വലിഞ്ഞു മുറുകുമ്പോള്‍ തൂണുകളില്‍ (പോസ്റ്റുകളില്‍) അതിന്റെ സമ്മര്‍ദ്ദം ഉണ്ടാകും.

അതും തീര്‍ത്തും സ്വാഭാവികം. എന്നാല്‍, അധികം ഭാരമില്ലാത്ത മരച്ചില്ലകള്‍ ഒടിഞ്ഞുവീഴുമ്പോള്‍ ആ പരിസരത്തെ മൊത്തം തൂണുകളും അത്ഭൂതപൂര്‍വ്വമാം വിധം ഒടിഞ്ഞുപോകുന്ന സംഭവങ്ങള്‍ക്കു പിന്നിലുള്ള രഹസ്യമോ യാഥാര്‍ത്ഥ്യമോ എന്താവാം?

ഉത്തരം ഒന്നേയുള്ളൂ. ഇലക്ട്രിക് പോസ്റ്റുകളുടെ നിര്‍മ്മാണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും.

ചില്ലുകൊട്ടാരം പോലെ നിത്യേന ഒടിഞ്ഞു വീണുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ വായനക്കാരില്‍ എത്രപേര്‍ നേരില്‍ കണ്ടിട്ടുണ്ടാവും എന്നറിയില്ല. ഇല്ലെങ്കില്‍ കാണണം. അപ്പോള്‍ മനസ്സിലാവും ചെറിയൊരു ശ്രദ്ധക്കുറവുമൂലം വന്‍ അപകടങ്ങള്‍ വിതയ്ക്കാന്‍ സാധ്യതയുള്ള വൈദ്യുതി ലൈനുകള്‍ വലിച്ചു കെട്ടാനായി നാട്ടുന്ന തൂണുകള്‍ എത്ര നിരുത്തരവാദപരമായാണ് ഈ നാട്ടില്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന്. കുടക്കമ്പികളേക്കാള്‍ ഒരല്‍പ്പം മാത്രം കനം കൂടിയ, സര്‍വ്വീസ് വയറുകളോടൊപ്പം സപ്പോര്‍ട്ടിംഗിന് വലിച്ചുകെട്ടുന്നതോ സ്റ്റേ ഇടാനായി ഉപയോഗിക്കുന്നതോ ആയ കമ്പികളാണ് പോസ്റ്റുകള്‍ക്കുള്ളില്‍ ഉപയോഗിക്കപ്പെടുന്നത്. സിമന്റും ആവശ്യമായ അനുപാതത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല. എട്ട് എം.എം എങ്കിലുമുള്ള നാലഞ്ചു കമ്പികള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇപ്പോള്‍ ഒടിഞ്ഞുവീണു കൊണ്ടിരിക്കുന്നതിന്റെ പത്തു ശതമാനം പോസ്റ്റുകള്‍ പോലും നിലംപൊത്തില്ല എന്നത് വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാത്ത ഏതൊരു സാധാരണക്കാരന് പോലും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, അറിവുണ്ടെങ്കിലും ബോര്‍ഡ് ഒരിക്കലും അങ്ങനെ ചെയ്യാന്‍ തയ്യാറാവില്ല. കുളമാകുന്ന റോഡുകളിലും പൊട്ടിവീഴുന്ന വൈദ്യുതിക്കമ്പികളിലും തൂണുകളിലും പലരുടേയും ജീവിതങ്ങള്‍ മാത്രമല്ല, അനധികൃത സമ്പാദന ത്വരയും തഴച്ചു വളരുന്നുണ്ട്.


ഒരിക്കലും മാറാത്ത ശാപമായ വൈദ്യുതി പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെങ്കില്‍ ചിലതു ചെയ്യാന്‍ കഴിയും. ഒന്നുകില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും ഏതു സ്വര്‍ണ്ണം കായ്ക്കുന്ന മരങ്ങളും-അതേത് കൊമ്പത്തെ രാജാവിന്റേതായാലും നിഷ്‌കരുണം, നിര്‍ദ്ദയം വെട്ടിമാറ്റണം, ഒരു ശിഖരം പോലും ലൈനില്‍ തട്ടാത്ത വിധവും ഒടിഞ്ഞു വീഴാത്ത വിധവും. ഒരു പരിസ്ഥിതി കപട സ്‌നേഹികളുടേയും കണ്ണുരുട്ടലിന് മുന്നില്‍ ചൂളിപ്പോകാതെ. മറ്റൊന്ന്, ഗള്‍ഫ് നാടുകളിലും മറ്റും ഉള്ളതു പോലെ വൈദ്യുതി ലൈന്‍ ഭൂമിക്കടിയില്‍ കൂടിയാക്കണം. ലൈന്‍ കടന്നു പോകുന്ന വഴികളില്‍ ഭൂമിക്ക് മീതേ അടയാളക്കുറ്റികള്‍ സ്ഥാപിക്കണം. തോന്നിയ സ്ഥലങ്ങളില്‍ തോന്നുന്ന വ്യക്തിക്ക് ബുള്‍ഡോസറും കൊണ്ടുവന്ന് ഭൂമിയെ ഉഴുതുമറിക്കാം എന്ന അവസ്ഥയ്ക്കും കടിഞ്ഞാണിടണം. അണ്ടര്‍ ഗ്രൗണ്ടായി ലൈന്‍ വലിക്കുക എന്നത് വളര ചെലവേറിയ പദ്ധതിയായിരിക്കാം. എന്നാല്‍, ഇപ്പോഴും അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചില വന്‍ പദ്ധതികളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് മുടക്കമില്ലാത്ത വൈദ്യുതി ലഭ്യതയ്ക്കായിരിക്കണം. കാരണം, ജലം പോലെ, വായു പോലെ, ഭക്ഷണം പോലെ മനുഷ്യന് ഒട്ടും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഏറ്റവും വലിയ അടിസ്ഥാന ആവശ്യമായി വൈദ്യുതി എന്നേ മാറിക്കഴിഞ്ഞതാണ്.

Related Articles
Next Story
Share it