ബോവിക്കാനത്തിന്റെ സ്വന്തം 'തളങ്കര അബ്ബാസ്ച്ച'

തന്റെ പതിനാലാം വയസ്സില്‍ അമ്മാമന്‍ ബാരിക്കാട് മമ്മദ്ച്ചക്കൊപ്പം തളങ്കരയില്‍ നിന്നും ബോവിക്കാനത്ത് വരികയും കാക്കയുടെ പീടികകച്ചോടത്തില്‍ സഹായിയായി തുടങ്ങുകയും ചെയ്ത തളങ്കര അബ്ബാസ്ച്ചയുടെ ജീവിതം മുളിയാറിന്റെ ഗതകാല സ്മരണകളുമായി ഏറെ ഇഴചേര്‍ന്നു നില്‍ക്കുന്നു.

ചില ദേശങ്ങളും അവിടുത്തെ ജനതയും ചില അപൂര്‍വ്വ വ്യക്തിത്വങ്ങളോട് തലമുറകളായി കടപ്പെട്ടുകൊണ്ടിരിക്കും. അസാധാരണമായ സ്വഭാവ വൈശിഷ്യം കൊണ്ട്, ഇടപഴകുന്നവര്‍ക്കൊക്കെ സാന്ത്വനത്തിന്റെ തെളിനീര്‍ പകര്‍ന്നുകൊടുക്കുന്നു വ്യക്തികള്‍.

തന്റെ പതിനാലാം വയസ്സില്‍ അമ്മാമന്‍ ബാരിക്കാട് മമ്മദ്ച്ചക്കൊപ്പം തളങ്കരയില്‍ നിന്നും ബോവിക്കാനത്തു വരികയും കാക്ക*യുടെ പീടികകച്ചോടത്തില്‍ സഹായിയായി തുടങ്ങുകയും ചെയ്ത തളങ്കര അബ്ബാസ്ച്ചയുടെ ജീവിതം മുളിയാറിന്റെ ഗതകാല സ്മരണകളുമായി ഏറെ ഇഴചേര്‍ന്നു നില്‍ക്കുന്നു. എണ്‍പതാം വയസ്സിലും ഓര്‍മ്മകള്‍ വറ്റാതെ ഊര്‍ജസ്വലനായി, മുറ തെറ്റാതെ ഇപ്പോഴും നിസ്‌കാരത്തിന്നായി ബോവിക്കാനം ജുമാ മസ്ജിദ്ല്‍ എത്തിച്ചേരുന്ന അബ്ബാസ്ച്ച പതിവായി ഉത്തരദേശം പത്രം വായിക്കുന്ന ഒരാള്‍ കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ ഒന്നിച്ചിരുന്നു പഴയ കഥകള്‍ ഓര്‍ത്തെടുത്തു. 'കാക്കയുടെ കച്ചോടത്തിന് സഹായിക്കാന്‍ തളങ്കരെലെ ഉപ്പാനേം ഉമ്മയെയും ബിട്ടു ബോയ്ക്കാനത്ത് ബന്നത് എനക്ക് പയിനഞ്ചു ബയസ്സ് ആന്നേനു മുന്നേ.. പാറപ്പീടിയേല് ചെറിയ ഒരു മുളിയിട്ട പീടിയ. ഒരു മുറീലു വിറകടുക്കള. ഒരു മുറീല് ഉപ്പു ചാക്കും, ഉണക്ക് മീനും. നടുക്കു പീടിയ മുറി. പിന്നീടതു കൗങ്ങിന്റെ* ത്‌ലാനും, മൊളേന്റെ ബാരീം കൊണ്ട് ഓടിട്ട പീടിയാക്കിപ്പാ. കാക്ക ഇരിക്കുന്ന ചെറിയ പീഠത്തിന്റടീല് ചാക്കില്‍ ചുരുട്ടിബെച്ച, നാടന്‍ ചപ്പിന്റെ* മൂക്ക് തൊളക്കുന്ന നാറ്റം... '.

അബ്ബാസ്ച്ചന്റെ വിവരണം എന്നെ അറുപതുകളിലെ ഇന്ത്യ -ചൈന യുദ്ധകാലത്തിലേക്കാണ് കൊണ്ടുപോയത്. 1962ലെ യുദ്ധം കഴിഞ്ഞുള്ള കുറേ വര്‍ഷങ്ങള്‍ നാട്ടില്‍ കൊടിയ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു. അന്നെനിക്ക് 12 വയസ്സ് മാത്രം. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എന്റെ വല്യച്ഛനെ നാട്ടുകാര്‍ ഗാന്ധി രാമന്‍ നായരെന്നോ, ഗാന്ധി മൂപ്പരെന്നോ ആദരവോടെ വിളിക്കുമായിരുന്നു. എപ്പോഴും വല്യച്ഛന്റെ നിഴലില്‍ നടന്നിരുന്ന എന്നെ ഗാന്ധിപ്പുള്ളി*എന്നും! പതിവായി ഹിന്ദു, മാതൃഭൂമി എന്നീ രണ്ടു പത്രങ്ങള്‍ വായിച്ചിരുന്ന വല്യച്ഛനില്‍ നിന്നും യുദ്ധ വിവരങ്ങള്‍ നേരിട്ടറിയാന്‍ അന്നൊക്കെ ആളുകള്‍ പീടികയില്‍ തടിച്ചു കൂടുക പതിവായിരുന്നു. യുദ്ധത്തിലെ ഇന്ത്യയുടെ മുന്നേറ്റത്തെപ്പറ്റിയുള്ള മാതൃഭൂമി വാര്‍ത്ത എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ വായിച്ചു കൊടുക്കാനുള്ള നിര്‍ദ്ദേശവും എനിക്ക് കിട്ടും. പിന്‍വാങ്ങലിനെപ്പറ്റിയുള്ള വാര്‍ത്ത കരുതിക്കൂട്ടി വായിപ്പിച്ചിരുന്നുമില്ല. നാട്ടാര്‍ക്ക് ആവേശം കുറയരുതെന്നു കരുതിയാണത്!

അക്കാലത്തു നെല്‍കൃഷിക്കാരില്‍ നിന്നും സര്‍ക്കാര്‍ ലെവിയായി നെല്ല് സംഭരിച്ചിരുന്നു, നാമമാത്രമായ പ്രതിഫലത്തില്‍. അതുകാരണം കൃഷിയുണ്ടായിട്ടും കൊല്ലത്തില്‍ ഒമ്പതു മാസത്തോളം അരിഭക്ഷണത്തിന് വല്ലാതെ ബുദ്ധിമുട്ടുണ്ടായിരുന്നു, അക്കാലങ്ങളില്‍. മംഗലാപുരത്തു നിന്നും തീവണ്ടി മാര്‍ഗം അരി കള്ളക്കടത്തു സജീവമായിരുന്നു ആ പഞ്ഞ മാസങ്ങളില്‍. നാട്ടില്‍ അരി കിട്ടാതിരുന്ന ആ കാലത്ത് ഇടക്കൊക്കെ അബ്ബാസ്ച്ചയും മംഗലാപുരത്തു നിന്നും അരി ഒളിച്ചു കടത്തികൊണ്ട് വന്നു ബോവിക്കാനത്തുള്ളവര്‍ക്കു വീതിച്ചു കൊടുത്തു സഹായിക്കുമായിരുന്നു. എന്റെ വല്യമ്മാമന്‍ സന്ധ്യ കഴിഞ്ഞു പാറപ്പീടികക്കു പോയി ആരും കാണാതെ അബ്ബാസ്ച്ചയെ കാണും. ഷര്‍ട്ടിടാത്ത വല്യമ്മാമന്റെ തോളിലെ തോര്‍ത്തില്‍ രണ്ടോ മൂന്നോ സേര്‍ അരി രഹസ്യമായി കെട്ടി കൊടുക്കും. പറ്റു പുസ്തകത്തില്‍ കണക്കെഴുതി വെക്കും. ആ രണ്ടു മൂന്നു സേര്‍ അരികൊണ്ട് ചിലപ്പോള്‍ രണ്ടാഴ്ചയൊക്കെ തള്ളി നീക്കിയ അനുഭവം ഞങ്ങളുടെ കൂട്ടുകുടുംബത്തില്‍ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അതൊന്നും വിശ്വസിക്കാന്‍ എന്റെ മക്കളടക്കമുള്ള ന്യൂജന്‍ തയ്യാറാല്ലെന്നത് വേറെ കാര്യം. അത്തരം കൊടിയ ക്ഷാമത്തിന്റെ കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും കാവലാളുകളായി അബ്ബാസ്ച്ചയും അദ്ദേഹത്തിന്റെ കാക്ക ബാരിക്കാട് മമ്മദ്ച്ചയും പാറപ്പീടികയില്‍ ഒരു തണല്‍ മരം പോലെയുണ്ടായിരുന്നു. ഇടക്ക് പീടികക്ക് പോകാന്‍ കിട്ടിയ അവസരത്തില്‍ എനിക്ക് പഴയ പേപ്പറില്‍ പൊതിഞ്ഞു കറുത്ത നിറമുള്ള മൈസൂര്‍ ബെല്ലം കൂടി ഒരു കഷണം തരുമായിരുന്നു, അബ്ബാസ്ച്ച. പറ്റു പുസ്തകത്തില്‍ കണക്കു തീര്‍ക്കാന്‍ ചിലപ്പോള്‍ വല്യമ്മാമന്‍ അബ്ബാസ്സ്ച്ചയെ കൂട്ടി വന്നു വീട്ടിലെ കളത്തില്‍ നിന്നും പഴുത്ത അടക്ക എണ്ണിക്കൊടുക്കും. അല്ലെങ്കില്‍ ചപ്പു*കൃഷിയില്‍ വിദഗ്ധനായ അമ്മാവനുണ്ടാക്കിയ ചപ്പു തൂക്കി കൊടുക്കും. അതും പൊറുത്തു* കുന്നു കയറി പോയിരുന്ന അബ്ബാസ്ച്ചയെ ഇന്ന് മുന്നിലിരുത്തി സംസാരിച്ചിരുന്നപ്പോള്‍ ഗതകാല സ്മരണയില്‍ മണ്മറഞ്ഞ ബോവിക്കാനത്തെ പലരെയും ഓര്‍ത്തെടുക്കാനിടയായി.

മാതൃഭൂമി ഏജന്റും പോസ്റ്റ് മാസ്റ്ററുമായിരുന്ന ദേവദാസ് നായക്, പത്ര വിതരണക്കാരന്‍ കുഞ്ഞാലി, സ്‌കൂള്‍ മാനേജരും മരക്കച്ചവടക്കാരനുമായിരുന്ന ബയല്‍ല്ലേ മമ്മദ്ച്ച, നായാട്ടുകാരനായ പാറപ്പീടികയില്‍ തന്നെ ഹോട്ടല്‍ നടത്തിയിരുന്ന ചായ കുഞ്ഞമ്പു നായര്‍, കൊരട്ടകൂപ്പു* ലേലത്തിനു എടുത്തിരുന്ന, എന്നും വലിയ വാടിവാള്‍ കയ്യില്‍ കൊണ്ട് നടക്കുന്ന പാറ പീടികയിലെ മൂസന്റെ മമ്മദുച്ച, പഞ്ചായത്ത് ക്ലാര്‍ക്ക് ബാബുവണ്ണന്‍, ഹോട്ടല്‍ നടത്തിയിരുന്ന യക്ഷഗാന ഭാഗവതര്‍, സ്റ്റോറിലെ നാരായണ ചേരിക്കാര്‍, കൊളോട്ട് ഹാജിയാര്‍, ഭരണി മമ്മദ്ച്ച, ബെടിക്കാരന്‍ ബാലനടുക്കം അന്‍തൃമാന്‍ച്ച, ഹോട്ടല്‍ അപ്പയ്യണ്ണന്‍, ബോവിക്കാനത്തെ അക്കാലത്തെ ഏറ്റവും വലിയ പീടികയുടമ ഇദ്ദിന്റെ മമ്മദ്ച്ച, തുളുത്തിയ്യന്‍ കര്യണ്ണന്‍, എന്നും പാറപ്പീടികയിലൂടെ നടന്നു പോയിരുന്ന ഭൂവുടമ ബാവിക്കര ഭാസ്‌കരന്‍ നമ്പ്യാര്‍, ചിപ്ലിക്കായി കൊശോന്‍ ചന്തു, ബേപ്പിലെ പൃങ്ങാണി, ചക്ലി അജ്ജി, മുഴുനീള ഖദര്‍ ജുബ്ബയിട്ട സ്വാതന്ത്ര്യ സമരസേനാനി മേലത്തു നാരായണന്‍ നമ്പ്യാര്‍, വിഷ വൈദ്യന്‍ പിണ്ടിക്കടു മാധവന്‍ നായര്‍, ചേനപ്പറു, സാമൂഹ്യ പ്രവര്‍ത്തകനും കോണ്‍ഗ്രസുകാരനുമായ എം.ആര്‍. എന്നറിയപ്പെട്ട മുളിയാര്‍ രാഘവന്‍ നായര്‍... ഇവരിലൂടെയും, മറ്റു പലരിലൂടെയും ബോവിക്കാനത്തിന്റെയും മുളിയാറിന്റെയും പോയ കാലം അബ്ബാസ്ച്ച നിവര്‍ത്തി നല്‍കിയപ്പോള്‍ കാലം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അറിയാതെ അത്ഭുതം കൂറി.

അറുപത്താറു കൊല്ലം മുമ്പേ തളങ്കരയില്‍ നിന്നും ബോവിക്കാനത്തേക്ക് പറിച്ചു നടപ്പെട്ട അദ്ദേഹം പിന്നീട് കുടുംബസമേതം ബോവിക്കാനത്തു സ്ഥിരതാമസമായി ഒരു മുളിയാര്‍ക്കാരനായി മാറി. ഒരു നിയോഗം പോലെ, പൊക്കിള്‍ക്കൊടി ബന്ധം പോലെ ഇക്കാലത്തും എല്ലാ വെള്ളിയാഴ്ചയും ജുമാ നിസ്‌കാരത്തിന്നായി അബ്ബാസ്ച്ച തനിക്കു ജന്മം നല്‍കിയ തളങ്കരയിലെ മാലിക് ദീനാര്‍ പള്ളിയിലെത്തും. ഈ എണ്‍പതാം വയസ്സിലും ആ പതിവിന് മാറ്റമില്ല എന്ന് അദ്ദേഹം പറയുമ്പോള്‍ ആ നെറ്റിയിലെ നിസ്‌കാരത്തഴമ്പും, തലമറക്കുന്ന വെളുത്ത തൂവ്വാലയും പുളകം കൊള്ളുന്നുണ്ടാവും. ജാതി മത ഭാഷാ വ്യത്യാസമില്ലാതെ മുളിയാറിലെ ഏവരെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിഗണിക്കാന്‍ അബ്ബാസ്ച്ച കാട്ടി വരുന്ന മഹാമാനസ്‌കത തീര്‍ത്തും മാതൃകാപരമാണ്. എന്നും നിറ പുഞ്ചിരിയോടെ മാത്രമേ അദ്ദേഹത്തെ കാണാനാവൂ. പത്തേമ്മാരിയും മാപ്പിള തൊപ്പിയും നിര്‍മ്മിച്ചു പ്രശസ്തി നേടിയ, മാലിക് ദീനാര്‍ അന്ത്യവിശ്രമം കൊള്ളുന്ന തളങ്കരയില്‍ നിന്നും ബോവിക്കാനത്തേക്ക് അറുപത്തിയാറു വര്‍ഷം മുമ്പേ കുടിയേറിയ തളങ്കര അബ്ബാസ്ച്ച മുളിയാറിന്റെ ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മക്കളും, പേരക്കുട്ടികളുമായി മൂന്നു തലമുറയുടെ സ്‌നേഹ സാന്നിധ്യം ഇന്നദ്ദേഹം ബോവിക്കാനത്ത് നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

------------------------------------

*കാക്ക-അമ്മാമന്‍

*കൗങ്ങിന്റെ -കമുകിന്റെ

*ചപ്പിന്റെ -*പുകയിലയുടെ

*ചപ്പ് -പുകയില

*ഗാന്ധി പുള്ളി -ഗാന്ധിയുടെ പൗത്രന്‍

*പൊറുത്തു -തലയിലേറ്റി, ചുമന്നു

*കൊരട്ട കൂപ്പു -സര്‍ക്കാര്‍ വക

കശുമാവിന്‍ തോട്ടം

Related Articles
Next Story
Share it