യുദ്ധം വേണ്ടത് ലഹരി ഭീകരതക്കെതിരെ

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് പ്രകാരം 275 ദശലക്ഷത്തിലധികം പേര്‍ മയക്കുമരുന്നിന് അടിമപ്പെട്ടുകഴിഞ്ഞു. 36.3 ദശലക്ഷത്തിലധികം പേര്‍ നിരോധിത മയക്കുമരുന്നുപയോഗം മൂലം വൈകല്യങ്ങള്‍ അനുഭവിക്കുന്നവരാണ്. 200 ദശലക്ഷം പേര്‍ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. 300 ദശലക്ഷത്തിലധികം പേര്‍ മയക്കുമരുന്ന് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 10 വയസ് മുതലുള്ള കുട്ടികളും ഉള്‍പ്പെടുന്നു.

ലഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുക, പൊതുജന ആരോഗ്യം ശക്തിപ്പെടുത്തുക, ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 26ന് ആഗോള ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കീഴില്‍ വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office on Drugs and Crime) എന്ന ഘടകമാണ് ദിനാചരണങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്നത്. ആരോഗ്യകരമായ ഒരു യുവതലമുറയെ സൃഷ്ടിക്കാനും ലഹരിമുക്തമായ സമൂഹത്തെ നിര്‍മ്മിച്ചെടുക്കാനും ലോക ലഹരി വിരുദ്ധ ദിനാചരണം വഴിയൊരുക്കും.

ലോക ലഹരിവിരുദ്ധദിനത്തിന്റെ 2025ലെ പ്രമേയം Breaking the chains: Prevention, Treatment and Recovery for all എന്നതാണ്. ലഹരിയുടെ ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ്, പ്രതിരോധത്തിലൂന്നിയും ചികിത്സയിലൂടെയും ഏവരെയും വീണ്ടെടുക്കാനുള്ളശ്രമം നമ്മള്‍ തുടരേണ്ടിയിരിക്കുന്നു. ഇനി ഒരാള്‍ പോലും ലഹരിയുടെ മോഹവലയത്തില്‍ പെടാതിരിക്കാന്‍ നാം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഒപ്പം ലഹരിയില്‍ ആസക്തരായവരെ സ്‌നേഹത്തോടെ, സഹാനുഭൂതിയോടെ കണ്ട് അവരെ ചികിത്സിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ നമ്മള്‍ തുടരണം. ശിക്ഷയല്ല; മറിച്ച് രക്ഷയുടെ സമീപനമാണ് ലഹരി ഉപയോഗിക്കുന്നവരില്‍ നാം സ്വീകരിക്കേണ്ടത്. ലഹരിയില്‍ നിന്ന് അവരെ കരകയറ്റാന്‍ കൈത്താങ്ങായി മാറാന്‍ സാധിക്കണം.

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് പ്രകാരം 275 ദശലക്ഷത്തിലധികം പേര്‍ മയക്കുമരുന്നിന് അടിമപ്പെട്ടുകഴിഞ്ഞു. 36.3 ദശലക്ഷത്തിലധികം പേര്‍ നിരോധിത മയക്കുമരുന്നുപയോഗം മൂലം വൈകല്യങ്ങള്‍ അനുഭവിക്കുന്നവരാണ്. 200 ദശലക്ഷം പേര്‍ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. 300 ദശലക്ഷത്തിലധികം പേര്‍ മയക്കുമരുന്ന് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 10 വയസ് മുതലുള്ള കുട്ടികളും ഉള്‍പ്പെടുന്നു. ഏകദേശം രണ്ട് ലക്ഷം പേര്‍ ലഹരിയുടെ അനധികൃത കടത്ത് നടത്തുന്നുണ്ട്. ലോക വ്യാപകമായി അമ്പതിനായിരം കോടി ഡോളറിന്റെ മയക്കുമരുന്ന് വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ആയുധ വ്യാപാരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരമാണ്. ലോകമെമ്പാടുമുള്ള മയക്കുമരുന്ന് ദുരുപയോഗഭീഷണിയുടെ തോത് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

മയക്കുമരുന്നില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും കേരള സര്‍ക്കാറിന്റെയും നിരവധി പദ്ധതികള്‍ ഉണ്ട്. ലഹരിക്ക് അടിമകളായവര്‍ക്ക് ചികിത്സ, പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്ടിക്കല്‍, പ്രചോദനാത്മക കൗണ്‍സിലിംഗ്, പരിചരണത്തിന് ശേഷം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കല്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ് 'നശാ മുക്ത് ഭാരത് അഭിയാന്‍' (എന്‍.എം.ബി.എ) പ്രോഗ്രാം. ഈ പദ്ധതിക്ക് കീഴില്‍ എണ്ണായിരത്തില്‍ അധികം യുവജന വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 3.38 കോടി യുവാക്കളും 2.28 കോടി സ്ത്രീകളും ഉള്‍പ്പെടെ 10.72 കോടിയിലധികം പേരിലേക്ക് എന്‍.എം.ബി.എയുടെ പ്രവര്‍ത്തനം കടന്നുചെന്നിട്ടുണ്ട്. 3.28 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രോഗ്രാം നടന്നുകഴിഞ്ഞു. 342 ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ധനസഹായമുണ്ട്.

കേരള സര്‍ക്കാറിന്റെ എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിരവധി പദ്ധതികള്‍ ലഹരിക്കെതിരെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.


സര്‍ക്കാറുകള്‍ മാത്രം വിചാരിച്ചാല്‍ ലഹരിയെ പ്രതിരോധിച്ചുനിര്‍ത്തുക അത്ര എളുപ്പമല്ല. ലഹരിയുടെ തായ്‌വേരുകള്‍ അറുത്തുമാറ്റാനും ലഹരിയുടെ കുത്തൊഴുക്കിനെ പ്രതിരോധിക്കാനും മാനവ സമൂഹം ഒന്നാകെ രംഗത്ത് വരേണ്ടതുണ്ട്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന, യുവതലമുറയെ പാഴ്ജന്മങ്ങള്‍ ആക്കുന്ന ലഹരിക്കെതിരെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തി രംഗത്തുവരണം. പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ലഹരിക്ക് അടിമകളായവരെ തിരികെ കൊണ്ടുവരാന്‍ കൗണ്‍സിലിംഗും ചികിത്സയും വ്യാപകമാക്കണം. നിരോധിത ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കണം. മയക്കുമരുന്ന് വില്‍ക്കുന്നവരെ മരണത്തിന്റെ വ്യാപാരികളായി കണ്ട് കര്‍ശനമായി നേരിടണം. നിയമങ്ങള്‍ പഴുതടച്ച് നടപ്പാക്കണം. അങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരെ മുന്നേറ്റം തുടരാം; രാജ്യത്തെ രക്ഷിക്കാം.

(മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരം നേടിയിട്ടുള്ള ലേഖകന്‍ കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്‍ മാസ്റ്റര്‍ ട്രെയിനറുമാണ്).

Related Articles
Next Story
Share it