യുവത്വങ്ങളെ കാര്‍ന്നു തിന്നുന്ന പ്രവാസം

പ്രതിസന്ധികളെ മറികടക്കാന്‍ മലയാളികള്‍ സ്വയം തിരഞ്ഞെടുത്ത് സ്വപ്‌നങ്ങള്‍ക്കുമേല്‍ ചിറകുമുളപ്പിച്ച് പറക്കാന്‍ തുടങ്ങിയ കാലങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. ഓരോ പ്രവാസിയും കുറേ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ ആ കുടുംബത്തിനുണ്ടാവുന്ന കുറേ പ്രതീക്ഷകളുണ്ട്. പ്രിയപ്പെട്ട പിതാവിന്റെയും സഹോദരന്റെയും ഭര്‍ത്താവിന്റേതുമടക്കം പലരുടെയും അധ്വാനങ്ങളുടെ ഫലമായ് നിറവേറിപ്പോയ എത്ര ആഗ്രഹങ്ങളാണ് യാഥാര്‍ഥ്യമായത്. നിശ്ചിത പ്രായം കഴിഞ്ഞാല്‍ സ്വന്തം നാട് അന്യമായിപ്പോവുന്ന ജീവിതം. ഏതോ ഒരിടവേളയില്‍ വിവാഹവും കഴിച്ച് ഒരുമിച്ച് ജീവിക്കേണ്ടവര്‍ അകന്നു നില്‍ക്കേണ്ടി വരുന്ന വികൃതികള്‍ക്ക് സാക്ഷിയാവേണ്ടി വരുന്നു. […]

പ്രതിസന്ധികളെ മറികടക്കാന്‍ മലയാളികള്‍ സ്വയം തിരഞ്ഞെടുത്ത് സ്വപ്‌നങ്ങള്‍ക്കുമേല്‍ ചിറകുമുളപ്പിച്ച് പറക്കാന്‍ തുടങ്ങിയ കാലങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. ഓരോ പ്രവാസിയും കുറേ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ ആ കുടുംബത്തിനുണ്ടാവുന്ന കുറേ പ്രതീക്ഷകളുണ്ട്. പ്രിയപ്പെട്ട പിതാവിന്റെയും സഹോദരന്റെയും ഭര്‍ത്താവിന്റേതുമടക്കം പലരുടെയും അധ്വാനങ്ങളുടെ ഫലമായ് നിറവേറിപ്പോയ എത്ര ആഗ്രഹങ്ങളാണ് യാഥാര്‍ഥ്യമായത്.
നിശ്ചിത പ്രായം കഴിഞ്ഞാല്‍ സ്വന്തം നാട് അന്യമായിപ്പോവുന്ന ജീവിതം. ഏതോ ഒരിടവേളയില്‍ വിവാഹവും കഴിച്ച് ഒരുമിച്ച് ജീവിക്കേണ്ടവര്‍ അകന്നു നില്‍ക്കേണ്ടി വരുന്ന വികൃതികള്‍ക്ക് സാക്ഷിയാവേണ്ടി വരുന്നു.
കുസൃതി കൊണ്ട് തൊട്ടിലിലാടുന്ന പൊന്നോമകള്‍ക്ക് ആണ്ടിലെപ്പൊഴോ വിരുന്നെത്തുന്ന ഒരതിഥിമാത്രമായ് ഒതുങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ പ്രവാസം ജീവിതത്തെ കാര്‍ന്നു തിന്നുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ നിറവസന്തങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി മരുമണ്ണില്‍ കഴിച്ചുകൂട്ടി സ്വന്തം സ്വപ്‌നങ്ങളെ ശൂന്യതയാക്കി സ്വയം ജീവിക്കാന്‍ മറന്നുപോയ എത്ര യൗവ്വനങ്ങളാണ് ഈ മണ്ണില്‍ വാടിപ്പോവുന്നത്.
കാണാമറയത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ചിന്തിട്ടുണ്ടോ.
അവരുടെ ജീവിതം ആര്‍ക്കൊക്കെയോ വേണ്ടി ത്യജിക്കുമ്പോള്‍ കുറ്റപ്പെടുത്തലുകളുടെ കൂമ്പാരങ്ങള്‍ കോരിയിട്ട് തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ട്. വര്‍ഷം മുഴുവനും ഒരവധി പോലുമില്ലാതെ ജോലിയെടുക്കേണ്ടി വരുന്ന മേഖലകള്‍ അപൂര്‍വ്വമൊന്നുമല്ലെന്നറിയണം. വര്‍ഷങ്ങളോളം ഒറ്റ മുറിയില്‍ തിങ്ങിപ്പാര്‍ത്ത് പടുത്തുയര്‍ത്തുന്ന കനവുകളിലൊന്നും അവര്‍ക്കുമാത്രമായ് ഇന്നേ വരെ ഒരു പ്രവാസിയും കണക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്തിയിട്ടില്ല. ഓരോരുത്തരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം തന്നെ പ്രതീക്ഷകളാണ്. ഓരോ പുലരികളും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ ലക്ഷ്യത്തിലെത്താന്‍ കൊതിക്കുന്ന തലത്തിലേക്ക് പ്രയത്‌നങ്ങള്‍ കൊണ്ട് നമ്മുടെ മനസ്സും പാകപ്പെടുന്നു.
ആഗ്രഹങ്ങള്‍ക്ക് നിറം പകരാനാവാതെ പ്രതിസന്ധികള്‍ കൊണ്ട് തകര്‍ന്നു പോവുന്ന മനുഷ്യരും വിരളമല്ല. പല വേഷങ്ങളിലും ഭാവങ്ങളിലും പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി തകര്‍ത്താടേണ്ടി വരുന്നവര്‍.
നമ്മുടെ നാടുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി നിന്നും ആവശ്യങ്ങള്‍ കണ്ട് പ്രോത്സാഹിപ്പിച്ചും പ്രവാസ സഹോദരങ്ങളുടെ കയ്യൊപ്പുകള്‍ പതിഞ്ഞുകൊണ്ടേയിരിക്കുന്നു. ചെറിയൊരവധിക്ക് നാട്ടിലെത്തിയാല്‍ അവരുടെ ജീവിത രീതികൊണ്ട് കാണുന്നവര്‍ക്കെല്ലാം അഹങ്കാരിയായ് തോന്നിപ്പോവുന്നു എന്നതാണ് ഏറ്റവും ഖേദകരം. ജീവിക്കാന്‍ മറന്നുപോയവന്റെ പ്രഹസനമാണ് കാട്ടിക്കൂട്ടുന്നത് എന്ന രീതിയിലേക്ക് ചിന്തിക്കാന്‍ കഴിയുമെങ്കില്‍ അഹങ്കാരി എന്ന പദവി നല്‍കി അപമാനിക്കാതിരിക്കാനാവും.
കുടുംബവും കൂട്ടുകാരുമൊക്കെയുള്ള നിമിഷങ്ങളെയും കാത്ത് കഴിച്ചുകൂട്ടിയ വര്‍ഷങ്ങളുടെ ദൈര്‍ഘ്യമറിയണമെങ്കില്‍ ഒരിക്കലെങ്കിലും പ്രവാസിയായ് മാറാനാവണം. കാണാന്‍ കൊതിക്കുന്ന ഉമ്മയും കാത്തിരിപ്പിന്റെ നോവറിയുന്ന സ്വന്തം പെണ്ണും വികൃതികള്‍ കാട്ടാന്‍ വെമ്പുന്ന കുഞ്ഞുമക്കളുമെല്ലാം ഓരോ പ്രവാസിയുടെയും വിങ്ങലാണ്. എന്നവസാനിക്കുമെന്നറിയാതെ ആരോ തുടങ്ങിവെച്ചൊരു കര്‍മ്മം പോലെ ചിലത് പൂത്തും ചിലത് വാടിയും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ വാര്‍ദ്ധക്യത്തിലെത്തിയിട്ടും ഒന്നും നേടാനാവാതെ കഷ്ടപ്പെടുന്നവരും സൗഭാഗ്യം കൊണ്ട് യുവത്വം തന്നെ തളിര്‍ത്തുവിരിയിച്ചവരും ഏറെയുണ്ട്.
പണച്ചാക്കുകളായ് പ്രവാസികളെ സമൂഹം വിലയിരുത്താന്‍ തുടങ്ങിയ കാലങ്ങള്‍ക്ക് ഇന്നും അവസാനമില്ലാതെ പോവുന്നു. ആത്മാഭിമാനം ഭയന്ന് ആരോടും പരിഭവം പറയാതെ ജീവിതത്തോട് മല്ലിട്ടുനില്‍ക്കുന്ന പ്രവാസ സഹോദരങ്ങളാണ് കൂടുതലും നമുക്കിടയിലുള്ളത്.
ഇടവേളകളില്‍ നാടണയുമ്പോള്‍ പരിമളം പരത്തുന്ന അത്തറും പ്രൗഢമായ വസ്ത്രവുമെല്ലാം പ്രവാസിയെന്ന വേഷംകെട്ടലുകളുടെ മറുഭാഗം മാത്രമാണെന്ന് പലരും തിരിച്ചറിയാതെ പോവുന്നു.
കൂടും കുടുംബവും മാറിനിന്നു കുടുംബത്തിന്റെ പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ചുമക്കുന്ന ഓരോ പ്രവാസിയും ഏറ്റെടുത്ത ദൗത്യങ്ങളെ നിസാരവല്‍ക്കരിക്കാതെ അവയ്ക്ക് ഒരായുസ്സിന്റെ മൂല്യമുണ്ടെന്ന് തിരിച്ചറിയാനാവണം. ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നാഗ്രഹിച്ചു വീണ്ടും വീണ്ടും മടങ്ങിയെത്തിക്കൊണ്ടേയിരിക്കേണ്ടുന്ന സാഹചര്യങ്ങള്‍ കൊഞ്ഞനം കുത്തി കാണിക്കുമ്പോള്‍ വിധി എന്ന വാക്കിനോട് കൂറ് പുലര്‍ത്തേണ്ടി വരുന്നു.
ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത ആദ്യ പ്രവാസി മലയാളി ആര് എന്ന ചോദ്യത്തിന് ഇന്നും ഒരുത്തരമില്ലാതെ അലയുമ്പോള്‍ തലമുറകള്‍ പകര്‍ന്നുനല്‍കുന്ന പാരമ്പര്യം പ്രതീക്ഷയോടെ ഒരുങ്ങിക്കൊണ്ടേയിരിക്കുന്നു.

- റിയാസ് ബാളിഗെ

Related Articles
Next Story
Share it