കാസര്‍കോട്/ദുബായ്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം സ്മരിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെയായിരുന്നു ആഘോഷം. ഇത്തവണ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്കാരത്തിന് അനുമതിയില്ലായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം ഈദ് ആശംസകള്‍ കൈമാറി. കോവിഡ് വ്യാപനം ആഘോഷത്തിന്റെ പൊലിമ കുറച്ചുവെങ്കിലും വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം കൈവിടില്ലെന്ന പ്രഖ്യാപനത്തോടെ എല്ലാവരും പെരുന്നാളിനെ വരവേല്‍ക്കുകയായിരുന്നു. നഗരം തീര്‍ത്തും വിജനമായിരുന്നു.
പൊലീസ് നിയന്ത്രണങ്ങളെ അക്ഷരംപ്രതി അനുസരിച്ച് കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒരു പോലെ പങ്കാളികളായി.
അതേസമയം പല ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഇളവുണ്ടായിരുന്നു. ദുബായിലടക്കം പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്കാരം ഉണ്ടായിരുന്നു. ദേര ഈദ് ഗാഹില്‍ നൂറു കണക്കിന് വിശ്വാസികള്‍ അതിരാവിലെ ഒഴുകിയെത്തി. 5.55 നായിരുന്നു ദുബായ് എമിറേറ്റില്‍ പള്ളികളിലും മൈതാനങ്ങളിലും പെരുന്നാള്‍ നിസ്ക്കാരത്തിന് നിശ്ചയിച്ചിരുന്ന സമയം. വളരെ മുമ്പേ പള്ളികളും മൈതാനങ്ങളും നിറഞ്ഞു. ദേര മുസല്ലയിലേയ്ക്കുള്ള ശാന്തമായ, എന്നാല്‍ ഇടതടവില്ലാതെയുള്ള ഒഴുക്കും ജനസഞ്ചയവും മക്കയിലെ ഹജ്ജ് വേളയുടെ മധുരോര്മയായി.