തുടരുന്ന വന്യമൃഗഭീഷണി

കേരളത്തില്‍ വയനാട് അടക്കമുള്ള ജില്ലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തുടരുകയാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. വയനാട് പടമല ചാലിഗദ്ദയില്‍ കര്‍ഷകനായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം വനംവകുപ്പിനെതിരായ ജനരോഷത്തിന് കാരണമാവുകയും പ്രതിഷേധം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറിയ ആന അജീഷിനെ കൊല്ലുകയായിരുന്നു. കര്‍ണ്ണാടക തുരത്തിവിട്ട മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്. അതിന് ശേഷവും നിരവധി പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്. സമീപകാലത്ത് കടുവയുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. തേയില നുള്ളുകയായിരുന്ന ആദിവാസി സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കര്‍ഷകനെയാണ് കടുവ കടിച്ചുകൊന്നത്.

വന്യമൃഗങ്ങളുടെ ഭീഷണി കാരണം മനുഷ്യര്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ ജീവനുകള്‍ തുലാസിലാണ്. വന്യജീവിശല്യം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുപന്നികളും കാട്ടാനകളും കാട്ടുപോത്തുകളുമടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി സൈ്വരവിഹാരം നടത്തുകയാണ്. മനുഷ്യജീവനും ജീവനോപാധികള്‍ക്കും ഇത്തരം മൃഗങ്ങള്‍ വലിയ തോതിലാണ് ഭീഷണി സൃഷ്ടിക്കുന്നത്. വന്യമൃഗഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ഗത്യന്തരമില്ലാതെ താമസം മാറ്റുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. വനപ്രദേശങ്ങള്‍ നിറഞ്ഞ വിനോദ സഞ്ചാരമേഖലകളിലേക്ക് ഭയം കാരണം സഞ്ചാരികള്‍ പോകാത്ത സ്ഥിതിയുമുണ്ടാകുന്നു. ഇതാകട്ടെ ഇത്തരം പ്രദേശങ്ങളില്‍ കച്ചവടം നടത്തിയും മറ്റും ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും തിരിച്ചടിയാവുന്നു. കുറേ സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിച്ചതുകൊണ്ടും നിരീക്ഷണ ക്യാമറകള്‍ വെച്ചതുകൊണ്ടും മാത്രം വന്യമൃഗങ്ങളുടെ ശല്യം തടയാനാകില്ല.

നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്തിയോടിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം കൂടുതല്‍ ശക്തിപ്പെടുത്തണം. അതോടൊപ്പം വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടുകയും വേണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it