ദളിതര്‍ക്കെതിരായ അക്രമങ്ങള്‍

രാജ്യത്ത് ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും ദളിതര്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും അരങ്ങേറുന്നു. തിരുവനന്തപുരത്ത് സ്വര്‍ണ്ണമാല മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ 20 മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ച സംഭവം നടുക്കമുളവാക്കുന്നതാണ്. ഒരു വീട്ടുടമ നല്‍കിയ പരാതിയിലാണ് മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താന്‍ മാല എടുത്തിട്ടില്ലെന്ന് സ്ത്രീ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് സ്റ്റേഷനിലെ മാനസികപീഡനം തുടരുകയായിരുന്നു. കുടിക്കാന്‍ വെള്ളം നല്‍കാതെയും ജാതി അധിക്ഷേപം നടത്തിയും ഭര്‍ത്താവിനെയും മക്കളെയും കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു ഭേദ്യം ചെയ്യല്‍. കാണാതായ മാല പിന്നീട് വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. എന്നാല്‍ നിരപരാധിയായ സ്ത്രീ നേരിടേണ്ടിവന്ന മാനഹാനിക്കും പീഡനങ്ങള്‍ക്കും എന്താണ് പരിഹാരമെന്ന ചോദ്യം ഉത്തരമില്ലാതെ നിലനില്‍ക്കുകയാണ്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് കൂടുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. രാജ്യസഭയില്‍ കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ നിരത്തിയ കണക്കുകള്‍ പറയുന്നത് ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ കൂടുന്നുവെന്നാണ്. ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ മുന്നില്‍ ഉത്തര്‍പ്രദേശാണെന്നും, ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മധ്യപ്രദേശിന്റെ റെക്കോര്‍ഡ് നില കൂടിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ താരതമ്യേന കുറവാണെങ്കിലും ചില സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നു. രാജ്യത്താകമാനം പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം 2018ല്‍ 42,793 ആയിരുന്നത്, 2025ല്‍ എഴുപതിനായിരത്തിലേറെയായി വര്‍ധിച്ചു. 2018ല്‍ ആദിവാസികള്‍ക്കെതിരെ രാജ്യത്താകമാനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 6,528 അതിക്രമങ്ങളാണെങ്കില്‍ 2025ല്‍ അത് പതിനഞ്ചായിരത്തിലേറെയായി വര്‍ധിച്ചു.
രാജസ്ഥാനിലെ ദളിത് വിരുദ്ധ അതിക്രമം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ രാജസ്ഥാനില്‍ 2018ല്‍ 4,607 ആയിരുന്നത് 2025ല്‍ പത്തായിരമായി ഉയര്‍ന്നു. ആദിവാസികള്‍ക്കെതിരായ പീഡനം 2018ല്‍ 1,905 ആയിരുന്നത് മൂവായിരത്തിലേറെയായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിലെ പട്ടികവര്‍ഗ പീഡനനിരക്ക് റെക്കോര്‍ഡ് നിലയിലാണ്. 2018ല്‍ മധ്യപ്രദേശില്‍ 1,868 ആയിരുന്നത് 2025ല്‍ നാലായിരത്തോടടുക്കുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം ദളിത് വിരുദ്ധ അതിക്രമം ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍. യു.പിയില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ 11,924 ആയിരുന്നത് 2025ല്‍ 17,000 ആയി വര്‍ധിച്ചു. അതേസമയം ബിഹാറിലെ ദളിത് പീഡന നിരക്കില്‍ ചെറിയ കുറവുണ്ട്. മഹാരാഷ്ട്രയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണുള്ളത്. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളിലെ വന്‍ വര്‍ധനവ് നമ്മുടെ നിയമസംവിധാനങ്ങളിലെ പോരായ്മയെയാണ് എടുത്ത് കാണിക്കുന്നത്.