കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ പോലും കുട്ടികള്‍ പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുകയാണ്.

കുടുംബങ്ങളില്‍ പോലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സ്വന്തം അമ്മ പോലും തന്റെ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. നമ്മുടെ നിയമസംവിധാനങ്ങള്‍ ശക്തമായിട്ടും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ലെന്നതാണ് വാസ്തവം. പണത്തിനും അവിഹിതബന്ധങ്ങള്‍ക്കും മറ്റ് സുഖഭോഗാസക്തികള്‍ക്കും കുട്ടികള്‍ തടസമാണെങ്കില്‍ കൊലപ്പെടുത്താന്‍ വരെ മടിയില്ലാത്ത അമ്മമാരുടെ നാടായി കേരളം മാറുന്നു. കുട്ടികള്‍ക്കെതിരായ അക്രമത്തില്‍ 18 വയസിന് താഴെയുള്ളവര്‍ക്കെതിരായ എല്ലാത്തരം അക്രമങ്ങളും ഉള്‍പ്പെടുന്നു. ശിശുക്കള്‍ക്കും ഇളയ കുട്ടികള്‍ക്കും മാതാപിതാക്കളുടെയും ബന്ധത്തില്‍ പെട്ട വ്യക്തികളുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഗൗരവതരമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശാരീരികവും വൈകാരികവുമായ പീഡനത്തിനും അവഗണനയ്ക്കും ഇരകളാകുന്നതെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നു. പെണ്‍കുട്ടികളാണ് കൂടുതല്‍ ലൈംഗിക പീഡനത്തിനിരകളാകുന്നത്. കുട്ടികള്‍ കൗമാരത്തിലെത്തുമ്പോള്‍ പീഡനത്തിന് പുറമെ സമപ്രായക്കാരുടെ അക്രമവും അടുപ്പമുള്ള പങ്കാളിയുടെ അക്രമവും വ്യാപകമാകുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഒരു ദേശീയ ബഹുമേഖലാ പ്രതികരണത്തിനുള്ളില്‍ ആരോഗ്യ സംവിധാനത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യത്തെ ഡബ്ല്യു.എച്ച്.ഒ ആഗോള പ്രവര്‍ത്തന പദ്ധതി 2016 മെയ് മാസത്തില്‍ ലോകാരോഗ്യ അസംബ്ലി അംഗീകരിച്ചിരുന്നു.

കുട്ടികള്‍ക്കെതിരായ അക്രമത്തിന്റെ ആഗോള വ്യാപ്തിയും സവിശേഷതകളും നിരീക്ഷിക്കുകയും അത്തരം അക്രമങ്ങള്‍ രേഖപ്പെടുത്തുന്നതിനും അളക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക, കുട്ടികള്‍ക്കെതിരായ അക്രമത്തിന്റെ ഭാരം, അപകടസാധ്യതാ ഘടകങ്ങള്‍, അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ ഡാറ്റയും അത് തടയുന്നതിനുള്ള തെളിവുകളും സംഗ്രഹിക്കുന്ന ഒരു ഇലക്ട്രോണിക് വിവര സംവിധാനം പരിപാലിക്കുക, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക മാര്‍ഗനിര്‍ദ്ദേശ രേഖകള്‍, മാനദണ്ഡങ്ങള്‍ എന്നിവ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ദേശീയ നയങ്ങളിലൂടെയും പ്രവര്‍ത്തന പദ്ധതികളിലൂടെയും നിയമങ്ങളിലൂടെയും പ്രതിരോധ പരിപാടികളിലൂടെയും പ്രതികരണ സേവനങ്ങളിലൂടെയും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ആഗോള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ പതിവായി പ്രസിദ്ധീകരിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it