നിസാരമല്ല, ഈ ലക്ഷണങ്ങള്‍

മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാറുള്ളത്. പലതരത്തിലുള്ള പനികളും മറ്റ് സാംക്രമികരോഗങ്ങളും കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന കാലം കൂടിയാണിത്. യഥാസമയം ചികില്‍സ കിട്ടിയില്ലെങ്കില്‍ പനി മരണത്തിന് വരെ കാരണമാകുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നവരെക്കൊണ്ട് സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും നിറയുന്നു. രോഗലക്ഷണങ്ങളെ ആദ്യം അവഗണിക്കുന്നതും ചികിത്സ വൈകുന്നതുമാണ് ഏറെയും പനിമരണങ്ങള്‍ക്ക് കാരണമാകുന്നത്. ലക്ഷണങ്ങളെ നിസാരമായി കാണുന്ന മനോഭാവമാണ് ആദ്യം മാറ്റിയെടുക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കാണാതെ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സ തേടിയേ മതിയാകൂ. സാധാരണ പനിയാണെന്ന് കരുതി ചികിത്സ തേടാതെ ലക്ഷണങ്ങളെ അവഗണിച്ചാല്‍ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായെന്ന് വരും. ഇത്തരം ലക്ഷണങ്ങള്‍ എച്ച്-വണ്‍ എന്‍-വണ്‍ എന്ന മാരകമായ വൈറല്‍പനിയുടേതാകാം. ജില്ലയില്‍ ഇത്തവണ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിസാരമായി കാണാന്‍ കഴിയില്ല. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച്-വണ്‍ എന്‍-വണ്‍. പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റേതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതുകൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആസ്പത്രികളിലും സൗജന്യ ചികിത്സയും മരുന്നും ലഭ്യമാണ്. രോഗബാധിതര്‍ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കുവാനും പൂര്‍ണവിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണം. മഴക്കാലങ്ങളിലും മറ്റും വെള്ളക്കെട്ടുകള്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ ഉണ്ടായേക്കാവുന്ന മറ്റൊരു രോഗമാണ് എലിപ്പനി. ക്ഷീണത്തോടെയുള്ള പനിയും തല വേദനയും പേശി വേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്.
മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍, തൊഴിലുറപ്പു പണിക്കാര്‍, മലിന ജലവുമായി സമ്പര്‍ക്കമുള്ളവര്‍, കെട്ടിട നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശാനുസരണം കഴിക്കണം. കൊതുകു ജന്യരോഗമായ ഡെങ്കിപ്പനിയും എലിപ്പനിയെപ്പോലെ മാരകമാണ്. ചികിത്സ സ്വയം നിശ്ചയിക്കാതെ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യുക. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്.