വാഴ കര്‍ഷകരുടെ കണ്ണീര്‍

കേരളത്തിലെ കര്‍ഷകരില്‍ നല്ലൊരു ശതമാനവും വാഴകൃഷി ചെയ്യുന്നവരാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും കീടങ്ങളുടെ ശല്യവും പേമാരിയും വരള്‍ച്ചയുമൊക്കെ വാഴകൃഷിയെ പ്രതിസന്ധിയിലാക്കുകയാണ്. വാഴകൃഷിഏറ്റവും കൂടുതല്‍ നശിക്കാറുള്ളത് മഴക്കാലത്താണ്. ആവര്‍ത്തിക്കുന്ന പ്രളയത്തില്‍ ഏറെ ദുരിതങ്ങളും നഷ്ടങ്ങളുമുണ്ടാകുന്നത് വാഴക്കൃഷിക്കാര്‍ക്കാണ്. തുടര്‍ച്ചയായ പേമാരിയും ശക്തമായ കാറ്റും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും നിരവധി വാഴത്തോട്ടങ്ങളെയാണ് അപ്പാടെ നശിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ ഇത്തവണത്തെ കാലവര്‍ഷക്കെടുതിയില്‍ ഏക്കര്‍ കണക്കിന് വാഴകൃഷിയാണ് നശിച്ചത്. അതിശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും ഫലഭൂയിഷ്ഠമായ മേല്‍ മണ്ണും മണ്ണിലെ ജൈവാവശിഷ്ടങ്ങളും ധാതുലവണങ്ങളും സൂക്ഷ്മജീവികളും മിത്രകുമിളുകളും മണ്ണിര അടക്കമുള്ള ബഹുകോശജീവികളും വാഴത്തത്തോട്ടങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. വെള്ളക്കെട്ടുകള്‍ കാരണം കീട, രോഗബാധയുടെ തീവ്രതയും വര്‍ധക്കുകയാണ്. മാണപ്പുഴു, പിണ്ടിപ്പുഴു, റസ്റ്റ് ത്രിപ്‌സ് എന്നിവയുടെ ആക്രമണം അധികരിക്കുന്നതിനൊപ്പം ഇലപ്പുള്ളി, കുഴിപ്പുള്ളി രോഗങ്ങളും അഴുകലും കൂടിവരുന്നു. പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാന്‍ സാധിക്കുന്ന സ്ഥലത്തായിരിക്കണം വാഴകൃഷി നടത്തേണ്ടത്. അങ്ങനെയല്ലാത്ത സ്ഥലങ്ങളില്‍ കൃഷി ചെയ്ത വാഴകളാണ് കൂടുതലും നശിച്ചത്. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയാണ് വാഴക്കൃഷിയിലെ ആദ്യപാഠം. മുന്‍കാലങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ വെള്ളം കെട്ടിനിന്ന സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കുകയോ അല്ലെങ്കില്‍, നീര്‍വാര്‍ച്ചയ്ക്കുവേണ്ട ചാലുകള്‍ എടുക്കുകയോ വേണം. അമിതമായാല്‍ അമൃതും വിഷമാണെന്ന് പറഞ്ഞതുപോലെയാണ് വാഴക്കൃഷിയില്‍ വെള്ളത്തിന്റെ കാര്യം. മൂന്നുദിവസത്തില്‍ കൂടുതല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഏറ്റവും വലിയ മൃദുകാണ്ഡസസ്യമായ വാഴയ്ക്ക് അനുകൂലമല്ല. ഇതാണ് അഴുകലിനും വേരുചീയലിനും കാരണമാകുന്നത്. വേരുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വരികയും ഒപ്പം ക്ഷുദ്രാണുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു. വെള്ളക്കെട്ടുള്ള കൃഷിയിടങ്ങളില്‍, വിശേഷിച്ച് പാടങ്ങളില്‍ കൂന കൂട്ടിയോ അല്ലെങ്കില്‍ യഥേഷ്ടം ചാലുകള്‍ കീറിയ ശേഷമുള്ള ഉയര്‍ന്ന തട്ടുകളിലോ വാഴ നടുന്നതാണ് നല്ലത്.

ഇതുവഴി വാഴയുടെ വേരുകള്‍ക്ക് ചുറ്റും വെള്ളക്കെട്ടും തന്മൂലം രോഗാവസ്ഥയും ഉണ്ടാകുന്നത് തടയാം. നാശനഷ്ടങ്ങള്‍ നേരിട്ട വാഴകര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്ത് വാഴകൃഷി നടത്തുന്നവര്‍ ഏറെയാണ്. വാഴകൃഷി നിരന്തരം നശിച്ചുകൊണ്ടിരിക്കുന്നത് ഈ കൃഷിയില്‍ നിന്നും പിന്തിരിയാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കും. വാഴകൃഷി സംരക്ഷണം ഉത്തരവാദിത്വമായി എറ്റെടുത്ത് അതിന് വേണ്ട പ്രവര്‍ത്തനങ്ങളും ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it