കെടുതികള്‍... കെടുതികള്‍ മാത്രം

കാലവര്‍ഷം കലിതുള്ളി തിമര്‍ത്ത് പെയ്യുകയാണ്. കാസര്‍കോട് ജില്ലയിലെ എല്ലാ ഭാഗങ്ങളിലും വെള്ളപ്പൊക്കവും ദുരിതങ്ങളും. കഴിഞ്ഞ മഴക്കാലങ്ങളില്‍ വെള്ളം കയറാത്ത പ്രദേശങ്ങളില്‍ പോലും ഇത്തവണ വെള്ളം കയറിയിരിക്കുകയാണ്. നഗരപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും തീരദേശങ്ങളിലുമൊക്കെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കാര്യങ്കോട്, ചന്ദ്രഗിരി, ചിത്താരി പുഴകളെല്ലാം കരകവിഞ്ഞൊഴുകുന്നു. ചെറിയ പുഴകളും തോടുകളും വയലുകളും കവിഞ്ഞൊഴുകുന്നത് പോലും വെള്ളപ്പൊക്കത്തിന് കാരണമാവുകയാണ്. വെള്ളപ്പൊക്കം കാരണം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമൊക്കെ വെള്ളം കയറിയത് കാരണം പല ഭാഗങ്ങളിലും ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.

ദേശീയപാത വികസനപ്രവൃത്തി മൂലമുള്ള വെള്ളപ്പൊക്കവും ഗതാഗതതടസവും ജനജീവിതം ദുരിതമയമായിരിക്കുകയാണ്. ജില്ലയില്‍ കുന്നിടിച്ച് ദേശീയപാത വികസനം നടത്തിയ ഭാഗങ്ങളിലൊക്കെയും രൂക്ഷമായ കെടുതികളാണ് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചെറുവത്തൂര്‍, തെക്കില്‍ ഭാഗങ്ങളിലൊക്കെയും ദേശീയപാതയോരങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. അശാസ്ത്രീയമായി കുന്നിടിച്ചതിന്റെ ദുരന്തഫലങ്ങള്‍ മഴക്കാലത്താണ് അനുഭവിക്കുന്നത്. ചെറുവത്തൂര്‍ ഭാഗത്ത് പലയിടങ്ങളിലും മണ്ണിടിയുന്നത് വാഹനഗതാഗതത്തിന് ഭീഷണിയാകുകയാണ്. തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ കുന്നിടിയുന്നത് കാരണം ചട്ടഞ്ചാലിനും ചെര്‍ക്കളക്കുമിടയില്‍ വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ദേശീയപാതയില്‍ സര്‍വീസ് റോഡ് നിര്‍മ്മിച്ചുവെങ്കിലും വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകള്‍ നിര്‍മ്മിച്ചിട്ടില്ല. അതുകാരണം ദേശീയപാതയിലും പരിസരങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയാണ്. സര്‍വീസ് റോഡ് നിര്‍മ്മാണം ഇനിയും തുടങ്ങാത്തസ്ഥലങ്ങളിലും ദേശീയപാതയില്‍ വെള്ളം നിറയുന്നുണ്ട്. മഴവെള്ളം കുത്തിയൊലിച്ച് സമീപത്തെ വീടുകളിലേക്കും മറ്റുമാണ് ഇരച്ചുകയറുന്നത്. വെള്ളപ്പൊക്കം കാരണം നിരവധി പ്രദേശങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. പുറത്തിറങ്ങാന്‍ കഴിയാതെ അനേകം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കം കാരണം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിഭീകരമായ കൃഷിനാശമാണ് ഇത്തവണത്തെ കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ചത്. ലക്ഷക്കണക്കിന് വാഴകള്‍ നശിച്ചു. കോടികളുടെ നഷ്ടമാണ് കാര്‍ഷികമേഖലയ്ക്ക് മാത്രമായി സംഭവിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നതിനാല്‍ പെരുവഴിയിലായ കുടുംബങ്ങളുമേറെ. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വൈദ്യുതി തൂണുകള്‍ നിലംപതിച്ചതിനാല്‍ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it