പിടിമുറുക്കുന്ന ലോട്ടറി തട്ടിപ്പ് സംഘങ്ങള്‍

കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാന്തര ലോട്ടറി ചൂതാട്ട സംഘങ്ങള്‍ പിടിമുറുക്കുകയാണ്. കാസര്‍കോട് ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ലോട്ടറി തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ചുള്ളിക്കരയില്‍ സമാന്തരലോട്ടറി ചൂതാട്ടം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന്തര ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരവധി പേരാണ് ഇതിനകം പൊലീസ് പിടിയിലായത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്ക നമ്പര്‍ വാട്‌സാപ്പ് വഴി വാങ്ങിയാണ് ചൂതാട്ടം നടക്കുന്നത്.

ലോട്ടറിയുടെ അവസാനത്തെ മൂന്ന് നമ്പര്‍ ചൂതാട്ട സംഘം വാട്‌സാപ്പ് വഴിയോ നേരിട്ടോ എഴുതി വാങ്ങും. സംസ്ഥാന ലോട്ടറിയുടെ ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞാല്‍ ഒന്നാം സമ്മാനം അടിക്കുന്ന അവസാനത്തെ മൂന്ന് നമ്പര്‍ ശരിയാണെങ്കില്‍ പണം ലഭിക്കും. ഈ രീതിയിലാണ് ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നത്. നമ്പര്‍ ശരിയായവര്‍ക്ക് പരമാവധി 25,000 രൂപ വരെ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ താഴെയുള്ള മറ്റ് സമ്മാനങ്ങളിലെ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനം നല്‍കാറുണ്ട്. ലോട്ടറി കടകള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ ആവശ്യക്കാരുടെ അടുത്തേക്ക് വാഹനങ്ങളില്‍ എത്തിയും ചൂതാട്ടം നടത്തുന്നവരുണ്ട്. ഒരു നമ്പര്‍ രേഖപ്പെടുത്താന്‍ 20 മുതല്‍ 30 രൂപ വരെയാണ് വാങ്ങുന്നത്. കുറഞ്ഞത് 100 രൂപയുടെ നമ്പര്‍ എടുക്കണമെന്ന നിബന്ധനയുമുണ്ട്.

സാധാരണക്കാരായ കൂലി പണിക്കാരാണ് ലോട്ടറി ചൂതാട്ടത്തിന് കൂടുതലും ഇരകളാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ലോട്ടറി തട്ടിപ്പ് വ്യാപകമാകുന്നുണ്ടെന്ന റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു.

സര്‍ക്കാര്‍ ലോട്ടറികളില്‍ നിന്ന് പഴയപോലെ സമ്മാനങ്ങള്‍ ലഭിക്കാത്തതിനാല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവാണ്. സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയുടെ ആദ്യനാളുകളില്‍ വലിയ സമ്മാനത്തുകയ്ക്ക് പുറമെ ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിരുന്നു. അതുകൊണ്ട് ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിലും ചെറിയ തുകകള്‍ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ഭൂരിഭാഗവും ലോട്ടറി ടിക്കറ്റുകളെടുക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. അത്തരമൊരു രീതി ഇപ്പോഴില്ല. ഈ അവസരം മുതലെടുത്താണ് സമാന്തര ലോട്ടറി ചൂതാട്ട സംഘങ്ങള്‍ സജീവമായിരിക്കുന്നത്. സമാന്തര ലോട്ടറി ചൂതാട്ടത്തില്‍പെട്ടാല്‍ മദ്യവും മയക്കുമരുന്നും പോലെ അതും ലഹരിയായി മാറുകയാണ്.

വന്‍തുക കിട്ടുമെന്ന് പ്രതീക്ഷിച്ച് ഉള്ള സമ്പാദ്യം മുതല്‍ ഇതിലേക്ക് മുടക്കി വന്‍ സാമ്പത്തിക ബാധ്യത നേരിടുന്നവര്‍ നിരവധിയാണ്. പണം നഷ്ടമായി ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ സമാന്തര ലോട്ടറി ചൂതാട്ടം തടയാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it