പതിയിരിക്കുകയാണ്, ദുരന്തങ്ങള്‍

കാലവര്‍ഷം ശക്തമായതോടെ കാസര്‍കോട് ജില്ലയില്‍ ദേശീയപാത കേന്ദ്രീകരിച്ച് ദുരന്തങ്ങള്‍ പതിയിരിക്കുകയാണ്. അനിയന്ത്രിതമായ കുന്നിടിക്കലും മണ്ണെടുപ്പുമൊക്കെ ഇപ്പോള്‍ ദുരന്തഭീഷണി സൃഷ്ടിക്കുന്നു. രണ്ടാഴ്ച മുമ്പാണ് ചെറുവത്തൂര്‍ മട്ടലായിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ കുന്നിടിഞ്ഞ് അതിഥി തൊഴിലാളി മരണപ്പെട്ട സംഭവമുണ്ടായത്. ചെറുവത്തൂര്‍ വീരമലക്കുന്നിന്റെ വലിയൊരുഭാഗം ദേശീയപാത നിര്‍മ്മാണത്തില്‍ ഇല്ലാതായതോടെ ഇവിടെയും ഭീഷണി നിലനില്‍ക്കുന്നുണ്ട്. മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ഈ ഭാഗത്ത് വാഹനഗതാഗതം അരക്ഷിതാവസ്ഥയിലാണ്.

കാസര്‍കോട് തെക്കില്‍ കാനത്തുംകുണ്ടില്‍ ദേശീയപാതാ വയഡക്ടിനോട് ചേരുന്ന ഭാഗത്ത് വലിയ ഗര്‍ത്തമുണ്ടായതോടെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതവും ഭീഷണിയിലായിരിക്കുകയാണ്. വയഡക്ടിന്റെ തെക്കുഭാഗത്ത് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നയിടത്താണ് മൂന്നുമീറ്ററോളം വ്യാസത്തില്‍ വലിയ കുഴിയുണ്ടായത്. ഇവിടെ കുന്നിടിക്കല്‍ അടക്കമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗതം വിലക്കിയ ഭാഗത്താണ് കുഴിയുണ്ടായത്. അതുകൊണ്ടാണ് ദുരന്തം സംഭവിക്കാതിരുന്നത്. ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ പോയിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഏകദേശം 300 മീറ്ററുള്ള വയഡക്ടിന്റെ ഒരു ഭാഗം ഒരുമാസം മുമ്പാണ് തുറന്നത്. കുന്നോട് ചേര്‍ന്ന ഭാഗത്തെ മൂന്നുവരി ദേശീയപാത കടന്നുപോകുന്ന വയഡക്ടിന്റെ നിര്‍മ്മാണം ഇനി നടക്കാനുണ്ട്. ഇതിനുള്ള തൂണുകളുടെ പണി നടക്കുന്ന ഭാഗത്തെ കുന്നിലെ വെള്ളം ഒഴുകിയെത്തുന്നത് സമീപവാസികളില്‍ വലിയ ആശയങ്കയുണ്ടാക്കുകയാണ്. ഒഴുക്കിന്റെ ശക്തി കൂടി വെള്ളം ഇരച്ചെത്തിയാല്‍ വെള്ളപ്പൊക്കത്തിനും കെടുതികള്‍ക്കും സാധ്യതയേറെയാണ്. ഗര്‍ത്തം സിമന്റ് മിശ്രിതമിട്ട് അടച്ചെങ്കിലും ഇത് എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചെര്‍ക്കള ബേവിഞ്ച വളവിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ചത്. അശാസ്ത്രീയമായ രീതിയിലുള്ള കുന്നിടിക്കല്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ കൂടുന്നതല്ലാതെ അവസാനിക്കുന്നില്ല. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനനപാതയോരത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടര്‍ന്ന് അപകടഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. അശാസ്ത്രീയമായ കുന്നിടിക്കല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകും. മതിയായ സുരക്ഷയും ജാഗ്രതയും ഇക്കാര്യത്തില്‍ ആവശ്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it