തുടരുന്ന ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍

വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും കേരളം ഏറെ പുരോഗതി കൈവരിച്ചുവെങ്കിലും ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും മലയാളികള്‍ തന്നെയാണ്. തട്ടിപ്പ് നടത്തുന്നവരുടെ കൂട്ടത്തിലുള്ള മലയാളി പങ്കാളിത്തവും കൂടുകയാണ്. സൈബര്‍ തട്ടിപ്പുകളുമായും ഓണ്‍ലൈന്‍ തട്ടിപ്പുകളുമായും ബന്ധപ്പെട്ട് നിരവധി കേസുകളാണ് ദിവസവും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ലാവോസ്, കംബോഡിയ, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ ഇന്ത്യക്കാരെ നിയമിച്ച് ഇരകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീട് വ്യാജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അവരെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് പൗരന്മാരുടേതാണെന്നത് മറ്റൊരു സവിഷേതയാണ്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് എടുത്ത കറന്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാര്‍ ഈ അക്കൗണ്ടുകള്‍ നേടിയത് വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയാണ്. കറന്റ് ബാങ്ക് അക്കൗണ്ടുകളുടെ നിയമവിരുദ്ധമായ ഉപയോഗം തടയുന്നതിന് സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ട അധികാരികളോട് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ സാധിക്കും. വിദേശ ഐ.പി വിലാസത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കറന്റ് ബാങ്ക് അക്കൗണ്ട് തിരിച്ചറിയുന്നതിന് ബാങ്ക് സെര്‍വറുകള്‍ക്ക് സാങ്കേതികവിദ്യ സ്ഥാപിക്കേണ്ടതുണ്ട്. കറന്റ് അക്കൗണ്ടുകള്‍ ഇന്ത്യയ്ക്കുള്ളില്‍ പ്രവര്‍ത്തിപ്പിക്കാനുള്ളതാണ്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും രാജ്യത്ത് താമസിക്കുന്ന ആളുകള്‍ക്കും അത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് ഒപ്പിട്ട അധികാരം നല്‍കാന്‍ കഴിയും. സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളില്‍ വന്‍ തുകകള്‍ ഉള്‍പ്പെടുന്ന നൂറുകണക്കിന് ഇടപാടുകള്‍ നടക്കുന്നുണ്ട്. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ബാങ്കുകളിലുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ബാങ്കുകളില്‍ അത്തരം സംവിധാനങ്ങളില്ല. വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന വിധത്തിലാകണം ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ബാങ്കുകള്‍ക്ക് ഓരോ അക്കൗണ്ടും സ്‌കോര്‍ ചെയ്യാന്‍ കഴിയും. വിശ്വാസ്യത സ്‌കോര്‍ കുറവുള്ള ഒരു അക്കൗണ്ടിലേക്ക് ഒരാള്‍ പണം ഇടപാട് നടത്താന്‍ പോകുമ്പോള്‍, ആ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലെ അപകടസാധ്യത ഓര്‍മ്മിപ്പിച്ചുകൊണ്ട് ബാങ്ക് ഒരു പോപ്പ്-അപ്പ് സന്ദേശം അയയ്ക്കണം. തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ വഞ്ചകരെ രക്ഷിക്കാനുള്ള ഒരു ഉപായം കൂടിയാണിത്. ഒരു അക്കൗണ്ടിലേക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയെന്നത് പ്രധാനമാണ്. അനധികൃത ആളുകള്‍ ഓണ്‍ലൈനില്‍ ആക്‌സസ് ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കും. തട്ടിപ്പുകാര്‍ പലപ്പോഴും ഇ-മെയില്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി അയയ്ക്കുന്ന വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍ (ഒ.ടി.പി.) വിവിധ മാര്‍ഗങ്ങളിലൂടെ മോഷ്ടിച്ച് അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യുന്നു. അതിക്രമിച്ചുകടക്കുന്നത് തടയാനും അവര്‍ക്ക് മാത്രം അക്കൗണ്ടുകളിലേക്ക് ആക്‌സസ് ചെയ്യാനും കഴിയുന്ന തരത്തില്‍ കുറച്ച് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വൈറ്റ്-ലിസ്റ്റ് ചെയ്യണമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശം നടപ്പിലാകുന്നില്ല. ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് കുറച്ച് മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും മാത്രമേ വൈറ്റ്‌ലിസ്റ്റ് ചെയ്യാവൂ. വൈറ്റ്‌ലിസ്റ്റ് ചെയ്തവ ഒഴികെയുള്ള ഉപകരണങ്ങളില്‍ നിന്ന് നടത്തുന്ന ഏതൊരു ശ്രമവും തടയണം. സൈബര്‍ കുറ്റവാളികളില്‍ നിന്ന് അക്കൗണ്ട് ഉടമകളെ സംരക്ഷിക്കുന്നതിന് നിരവധി രാജ്യങ്ങള്‍ ഈ രീതിയിലുള്ള സുരക്ഷാസംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം മുന്‍കരുതല്‍ സംവിധാനങ്ങള്‍ അനിവാര്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it