ജാഗ്രത വേണം, കാലവര്‍ഷം കലിതുള്ളുകയാണ്

സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവര്‍ഷം വന്‍ നാശനഷ്ടങ്ങള്‍ വരുത്തി തിമര്‍ത്ത് പെയ്യുകയാണ്. കെടുതികളും കനത്ത നാശനഷ്ടങ്ങളും ദുരന്തങ്ങളും സൃഷ്ടിച്ചുകൊണ്ടുള്ള പേമാരിയാണ് പെയ്യുന്നത്. കാലവര്‍ഷക്കെടുതി മൂലമുള്ള അപകടങ്ങളുടെ വ്യാപ്തി കൂടുന്നു. ഷോക്കേറ്റും മരങ്ങള്‍ വീണും ജലാശയത്തില്‍ മുങ്ങിയും വാഹനാപകടങ്ങളിലുമുള്ള മരണം വര്‍ധിക്കുകയാണ്. കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തില്‍ മുങ്ങി രണ്ട് കുട്ടികള്‍ മരിച്ച സംഭവം നടന്നിട്ട് ഒരാഴ്ചയായി. ഈ സംഭവത്തിലുള്ള നടുക്കവും വേദനയും നിലനില്‍ക്കെയാണ് തിരുവനന്തപുരത്ത് തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ പതിനാലും പത്തും വയസുള്ള സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റ് മരിച്ചത്. കോഴിക്കോട്ട് നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയ കുടുംബത്തിലെ പതിനഞ്ചുവയസുകാരന്‍ മരം തലയില്‍ വീണ് ദാരുണമായി മരിച്ച സംഭവവും നടന്നു. കാലവര്‍ഷക്കെടുതിയില്‍ മരണ പ്പെടുന്നവരില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്. സംസ്ഥാനത്തുടനീളം പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ അതീവ ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. കേരളത്തിലും തലസ്ഥാനത്തും വടക്കന്‍ കേരളത്തില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളിലും മഴ കാര്യമായ പ്രയാസങ്ങളാണ് ഉണ്ടാക്കിയത്. വടക്കന്‍ ജില്ലകളിലാവട്ടെ മഴ ഇതുവരെയും തോര്‍ന്നിട്ടില്ല. അധിക ഇടവേളകള്‍ ഇല്ലാതെയാണ് ഈ ജില്ലകളില്‍ മഴ പെയ്യുന്നത്.

മഴ കനത്തതോടെ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിസരവാസികള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇതിന് പുറമേ തൃശൂരിലെ മലയോര മേഖലകളിലും എറണാകുളത്തെ തീരദേശ മേഖലകളിലും മഴ തുടരുന്നു. തൃശൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ കാര്യമായ നഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുത്തൂര്‍, കൊളാം കുണ്ട്, പയ്യനം ഭാഗത്ത് റബര്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് വൈദ്യുതി തടസപ്പെടുകയുണ്ടായി. വടക്കാഞ്ചരി ബ്ലോക്ക് ഓഫീസിന് സമീപം വാകമരം കടപുഴകി വീണ് ഗതാഗത തടസവും സൃഷ്ടിച്ചു. ചെറുതുരുത്തി മുസ്ലിം പള്ളിക്ക് സമീപം റോഡിലേക്ക് മരം പൊട്ടി വീണ് കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എറണാകുളം ജില്ലയുടെ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കനത്ത മഴയും കാറ്റും വൈകുന്നേരവും തുടരുകയാണ്.

തീരദേശ മേഖലകളിലും മഴയും കടല്‍ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ദേശീയ പാതയില്‍ നെട്ടൂര്‍ പരുത്തിച്ചുവട് പാലത്തില്‍ മെറ്റലില്‍ തെന്നി ബൈക്ക് യാത്രക്കാര്‍ വീണതോടെ ഫയര്‍ഫോഴ്‌സ് എത്തി ഇവിടം യാത്രായോഗ്യമാക്കി. മധ്യകേരളത്തിലേതിന് സമാനമായി തിരുവനന്തപുരത്തും കനത്ത മഴ കാര്യമായി നഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണത് നഗരത്തില്‍ പലയിടത്തും ഗതാഗത തടസവുമുണ്ടാക്കി. ശക്തമായ കാറ്റില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണിരുന്നു. കാസര്‍കോട് ജില്ലയില്‍ മഴക്കെടുതിമൂലം വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി വീടുകളും സ്ഥാപനങ്ങളും മരങ്ങള്‍ വീണ് തകര്‍ന്നു. വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. വെള്ളക്കെട്ടുകളും വ്യാപകമാണ്. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ ഭാഗങ്ങളില്‍ അപകടസാധ്യത നിലനില്‍ക്കുന്നു. സൂക്ഷിച്ച് വേണം ഓരോ ചുവടും മുന്നോട്ടുപോകാന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it