ഇരുട്ടിലാഴ്ത്തുന്ന അനാസ്ഥകള്‍

കാലവര്‍ഷം ആരംഭിച്ചതോടെ കാസര്‍കോട് ജില്ലയിലെ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ പൊട്ടി വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്ക് വീഴുന്നു. പൊട്ടിവീണ ലൈനുകള്‍ ശരിയാക്കിയെടുക്കാനുള്ള കാലതാമസം വൈദ്യുതി വിതരണതടസം നീണ്ടുനില്‍ക്കാന്‍ ഇടവരുത്തുന്നു. ചിലയിടങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ തന്നെ തകര്‍ന്നിട്ടുണ്ട്. ചില ഭാഗങ്ങളില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ പോലും മരം വീണ് തകര്‍ന്നു. ഇതുകാരണം ദിവസങ്ങളായി ഇരുട്ടില്‍ കഴിയുന്ന പ്രദേശങ്ങളുണ്ട്. വൈദ്യുതി തടസം സംഭവിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്നാണ് ഇലക്ട്രിസിസ്റ്റി അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. പരാതി ലഭിച്ചാലുടന്‍ തന്നെ സ്ഥലത്തെത്തി വൈദ്യുതി തടസം പുനഃസ്ഥാപിക്കുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ വൈദ്യുതിമേഖലയിലുണ്ട്. അതേസമയം പരാതി കിട്ടിയാലും വരാന്‍ മടികാണിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

മാവുങ്കാല്‍ വൈദ്യുതി സെക്ഷന്‍ പരിധിയിലെ ഒരു ട്രാന്‍സ്ഫോര്‍മറിന് സമീപത്തെ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ വൈദ്യുതി ഓഫാക്കുകയും ഫ്യൂസുകള്‍ ഊരിവെക്കുകയും ചെയ്തിരുന്നു. മരച്ചില്ലകള്‍ മാറ്റിയശേഷം ഫ്യൂസ് ട്രാന്‍സ്‌ഫോര്‍മറില്‍ പുനഃസ്ഥാപിക്കാതിരുന്നതിനാല്‍ പ്രദേശത്ത് വൈദ്യുതി മുടങ്ങിയത് മൂന്ന് ദിവസത്തോളമാണ്. ലൈനില്‍ തകരാറുണ്ടെന്നാണ് പ്രദേശവാസികള്‍ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഫ്യൂസ് ഊരിവെച്ചതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് വ്യക്തമായത്. നാട്ടുകാരില്‍ ചിലര്‍ വൈദ്യുതി ഓഫീസില്‍ പോയി ബഹളം വെച്ചപ്പോള്‍ കുറച്ച് ഫ്യൂസുകള്‍ മാത്രമാണ് പുനഃസ്ഥാപിച്ചത്. ഫ്യൂസുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാത്തതിനാല്‍ ചില ലൈനുകളില്‍ ഇപ്പോഴും വൈദ്യുതിയില്ല. ഇവിടെ വില്ലനായത് കാലവര്‍ഷല്ല. അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ്. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ് ഒരു പ്രദേശത്തെ ദിവസങ്ങളോളം ഇരുട്ടിലാഴ്ത്തുന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ പ്രദേശത്തെ കുടുംബങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. മഴക്കാലമായിട്ട് പോലും കുടിവെള്ള വിതരണം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ദിവസവും അതിരാവിലെ ജോലിക്ക് പോകുന്നവരുള്ള കുടുംബങ്ങളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വൈദ്യുതി ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കുന്നില്ലെന്നാണ് കുടുംബങ്ങള്‍ പരാതിപ്പെടുന്നത്. ഓഫീസില്‍ നേരിട്ട് പോയി പരാതിപ്പെട്ടാലും പ്രയോജനമില്ലെന്നതാണ് അനുഭവം. വൈദ്യുതി ഉപയോഗത്തിന് കൃത്യമായി പണമടക്കുന്ന കുടുംബങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാത്തത് നീതിനിഷേധമാണ്. ഇങ്ങനെ അനാസ്ഥ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it