കണ്ണീരും രക്തവും വീഴ്ത്തി തുടരുന്ന റോഡ് കുരുതികള്‍

ദേശീയപാതയുടെ വികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും ആ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.കാസര്‍കോട് ജില്ലയില്‍ കണ്ണീരും രക്തവും വീഴ്ത്തിക്കൊണ്ട് റോഡ് കുരുതികള്‍ തുടരുമ്പോഴും പരിഹാരം വെറും ചോദ്യചിഹ്നം മാത്രമായി അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം ചാലിങ്കാലില്‍ ദേശീയപാതയിലുണ്ടായ ബസ്സപകടത്തില്‍ ഡ്രൈവര്‍ മരണപ്പെടുകയും 50ലേറെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ദേശീയപാത നവീകരണം യാത്രാസുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇരട്ടിപ്പിക്കുകയാണ്. ദേശീയപാതയിലെ നിര്‍ദ്ദിഷ്ട ടോള്‍ പ്ലാസക്കായുള്ള പ്രവൃത്തികള്‍ ചാലിങ്കാലില്‍ നടന്നുവരികയാണ്. റോഡ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ടാറിങ്ങുമായി ചേരുന്ന സ്ഥലത്ത് […]

ദേശീയപാതയുടെ വികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും ആ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
കാസര്‍കോട് ജില്ലയില്‍ കണ്ണീരും രക്തവും വീഴ്ത്തിക്കൊണ്ട് റോഡ് കുരുതികള്‍ തുടരുമ്പോഴും പരിഹാരം വെറും ചോദ്യചിഹ്നം മാത്രമായി അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം ചാലിങ്കാലില്‍ ദേശീയപാതയിലുണ്ടായ ബസ്സപകടത്തില്‍ ഡ്രൈവര്‍ മരണപ്പെടുകയും 50ലേറെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ദേശീയപാത നവീകരണം യാത്രാസുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇരട്ടിപ്പിക്കുകയാണ്. ദേശീയപാതയിലെ നിര്‍ദ്ദിഷ്ട ടോള്‍ പ്ലാസക്കായുള്ള പ്രവൃത്തികള്‍ ചാലിങ്കാലില്‍ നടന്നുവരികയാണ്. റോഡ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ടാറിങ്ങുമായി ചേരുന്ന സ്ഥലത്ത് റോഡ് അല്‍പ്പം ഉയര്‍ന്ന നിലയിലാണുള്ളത്. ബസ് വേഗത്തില്‍ കോണ്‍ക്രീറ്റ് റോഡില്‍ പ്രവേശിക്കുന്നതിനിടെ അടിഭാഗം തട്ടി ആക്സില്‍ ഒടിയുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. സര്‍വീസ് റോഡിന്റെ വശത്ത് കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി ബസ് നില്‍ക്കുകയാണുണ്ടായത്. താഴേക്ക് പതിച്ചിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കൂടുമായിരുന്നു.
ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ വേഗത കുറക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം. എന്നാല്‍ പല വാഹനങ്ങളും നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തും അതിവേഗതയില്‍ പോകുന്നത് കാണാം.
ദേശീയപാതാ വികസനപ്രവൃത്തി പകുതി മാത്രമേ ആയിട്ടുള്ളൂ. ഇതിന്റെ ഭാഗത്തായി പലയിടത്തും റോഡിന്റെ ഘടന തന്നെ മാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ ആഴത്തില്‍ കുഴികളെടുത്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് പണി പൂര്‍ത്തിയായെങ്കില്‍ മറ്റ് ചിലയിടങ്ങളില്‍ പകുതി മാത്രമേ ആയിട്ടുള്ളൂ. വാഹനങ്ങള്‍ക്ക് വേഗത കൂട്ടി പോകാന്‍ കഴിയുന്ന തരത്തില്‍ മിനുസമുള്ള റോഡ് ചിലയിടങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് തന്നെ ഇടുങ്ങിയ റോഡിലേക്ക് പ്രവേശിക്കേണ്ടിവരുന്നു. ആ സമയത്ത് വേഗത നിയന്ത്രിക്കാനും ജാഗ്രത പാലിക്കാനും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 30 കിലോമീറ്റര്‍ വേഗത മാത്രമേ പാടുള്ളൂവെന്ന് പലയിടങ്ങളിലും എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടുപോലും വേഗത കുറക്കാന്‍ പല ഡ്രൈവര്‍മാരും തയ്യാറാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ദേശീയപാത നവീകരണപ്രവൃത്തി നടത്തുമ്പോള്‍ അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പ്രവൃത്തിയുമായി ബന്ധപ്പെട്ടവരും പാലിക്കുന്നില്ല.
ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോഴേക്കും ഒരു പാട് പേരുടെ വിലപ്പെട്ട ജീവനുകള്‍ പൊലിയുന്ന സാഹചര്യം ഒരിക്കലും അനുവദിക്കരുത്. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം പൂര്‍ണ്ണമായും ഉറപ്പുവരുത്തിയുള്ള വികസനപ്രവൃത്തികളാണ് നടത്തേണ്ടത്. അതീവജാഗ്രതയും ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടായേ മതിയാകൂ.

Related Articles
Next Story
Share it