ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ വേണം നിതാന്തജാഗ്രത

കേരളത്തിലെ മറ്റ് ഭാഗങ്ങളിലെന്നതുപോലെ കാസര്‍കോട് ജില്ലയിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളാക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഫേസ് ബുക്ക്, വാട്സ് ആപ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഢസംഘങ്ങള്‍ ജോലികളും സമ്മാനങ്ങളും മറ്റ് സഹായങ്ങളും ഒക്കെ വാഗ്ദാനം ചെയ്തുകൊണ്ടാണ് പണം തട്ടുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങുന്നവരെക്കുറിച്ച് എത്ര വാര്‍ത്തകള്‍ പുറത്തുവന്നാലും പിന്നെയും തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം ഒട്ടും കുറയുന്നില്ലെന്നതാണ് അത്ഭുതകരം. കെണിയില്‍പ്പെടുന്നവരില്‍ വലിയ ശതമാനവും വിദ്യാസമ്പന്നരാണ്. എത്ര […]

കേരളത്തിലെ മറ്റ് ഭാഗങ്ങളിലെന്നതുപോലെ കാസര്‍കോട് ജില്ലയിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളാക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഫേസ് ബുക്ക്, വാട്സ് ആപ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഢസംഘങ്ങള്‍ ജോലികളും സമ്മാനങ്ങളും മറ്റ് സഹായങ്ങളും ഒക്കെ വാഗ്ദാനം ചെയ്തുകൊണ്ടാണ് പണം തട്ടുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങുന്നവരെക്കുറിച്ച് എത്ര വാര്‍ത്തകള്‍ പുറത്തുവന്നാലും പിന്നെയും തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം ഒട്ടും കുറയുന്നില്ലെന്നതാണ് അത്ഭുതകരം. കെണിയില്‍പ്പെടുന്നവരില്‍ വലിയ ശതമാനവും വിദ്യാസമ്പന്നരാണ്. എത്ര അനുഭവങ്ങളുണ്ടായാലും ആളുകള്‍ പാഠം പഠിക്കുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 57 കേസുകളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പുകളാണ് കൂടുതലും നടക്കുന്നത്. ഗൂഗിള്‍ പോലുള്ള സര്‍ച്ച് എഞ്ചിനുകളില്‍ ആസ്പത്രികള്‍, ബാങ്കുകള്‍, ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ തുടങ്ങിയവയുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകളെന്ന വ്യാജേന ഫോണ്‍ നമ്പറുകള്‍ നല്‍കിയാണ് പരസ്യം ചെയ്യുന്നത്. ഈ നമ്പറില്‍ വിളിക്കുന്നവര്‍ക്ക് ലിങ്ക് അയച്ചുകൊടുക്കുന്നു. എനിഡെസ്‌ക്, ടീം വ്യൂവര്‍ റിമോട്ട് ആക്സസിങ്ങ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ച ശേഷമാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവയുടെ വിശദവിവരങ്ങള്‍ കൈക്കലാക്കിയാണ് പണം തട്ടുന്നത്. കാനഡ പോലുള്ള വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാമെന്നും പഠനസൗകര്യമേര്‍പ്പെടുത്താമെന്നും വിശ്വസിപ്പിച്ച് വിസയും വിമാനടിക്കറ്റുകളും വിവിധ സര്‍ട്ടിഫിക്കറ്റുകളും തരപ്പെടുത്തി നല്‍കുന്നതിന്റെ പേരില്‍ വന്‍ തുകകള്‍ കൈക്കലാക്കുന്നു. ചെറിയ പലിശയ്ക്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്തും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലവിരിക്കുന്നു. ആര്‍.ബി.ഐയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ അയച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ബാങ്ക് അക്കൗണ്ട് സസ്‌പെണ്ട് ചെയ്തിട്ടുണ്ടെന്നും വീണ്ടും തുറക്കാന്‍ ലിങ്ക് തുറക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പലരുടെയും ഫോണുകളിലേക്ക് വരുന്നുണ്ട്. ലിങ്ക് തുറന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനും എളുപ്പത്തില്‍ പണം കൈക്കലാക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു. വിദേശികളുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കുകയും സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും നികുതിയായി അടക്കേണ്ട തുക അയക്കണമെന്നും അറിയിക്കും. തട്ടിപ്പുകാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റേതെന്ന വ്യാജേന അയക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്കായിരിക്കും പണം അയക്കുക. 10 ലക്ഷത്തിന്റെ സമ്മാനത്തിന് 50,000 രൂപ വരെ നികുതിയെന്ന് വിശ്വസിച്ച് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്ത് വഞ്ചിതരായ നൂറുകണക്കിന് ആളുകള്‍ കേരളത്തിലുണ്ട്. സാമ്പത്തികതട്ടിപ്പുകളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത്തരം കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാറില്ല. അപൂര്‍വം കേസുകളില്‍ മാത്രമാണ് പ്രതികള്‍ പിടിയിലാകുന്നത്. അതുകൊണ്ട് ഓണ്‍ലൈന്‍ ഗൂഢസംഘങ്ങളുടെ കെണിയില്‍ അകപ്പെടാതിരിക്കുക എന്നത് മാത്രമാണ് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം.

Related Articles
Next Story
Share it