ജനറല്‍കോച്ചുകള്‍ വെട്ടിച്ചുരുക്കുന്ന ക്രൂരവിനോദം

ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കുന്ന ക്രൂരവിനോദം റെയില്‍വെ അധികൃതര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രെയിന്‍ യാത്രക്കാരുടെ ദുരിതങ്ങളും ഇരട്ടിക്കുകയാണ്. യാത്രക്കാരുടെ തിക്ക് കൂടിക്കൂടി വരുന്ന കാലത്ത് ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതിന് പകരമാണ് യാതൊരു തത്വദീക്ഷയുമില്ലാതെ ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്. ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങള്‍ റെയില്‍വെക്ക് മുന്നിലുണ്ട്. ഇതിനെയൊക്കെ അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകള്‍ കുറച്ചതോടെ യാത്രക്കാര്‍ അനുഭവിക്കുന്നത് നരകയാതനയാണ്. രാവിലെയും രാത്രികാലങ്ങളിലുമാണ് കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. […]

ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കുന്ന ക്രൂരവിനോദം റെയില്‍വെ അധികൃതര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രെയിന്‍ യാത്രക്കാരുടെ ദുരിതങ്ങളും ഇരട്ടിക്കുകയാണ്. യാത്രക്കാരുടെ തിക്ക് കൂടിക്കൂടി വരുന്ന കാലത്ത് ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതിന് പകരമാണ് യാതൊരു തത്വദീക്ഷയുമില്ലാതെ ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്. ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങള്‍ റെയില്‍വെക്ക് മുന്നിലുണ്ട്. ഇതിനെയൊക്കെ അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകള്‍ കുറച്ചതോടെ യാത്രക്കാര്‍ അനുഭവിക്കുന്നത് നരകയാതനയാണ്. രാവിലെയും രാത്രികാലങ്ങളിലുമാണ് കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. മംഗളൂരു ഭാഗത്തേക്കുള്ള അവസാന ട്രെയിനായ നേത്രാവതി എക്സ്പ്രസില്‍ കോഴിക്കോട്ടുനിന്നും കണ്ണൂരു നിന്നും കാസര്‍കോട്ടുനിന്നും കയറുന്നത് നൂറുകണക്കിന് യാത്രക്കാരാണ്. ഈ ട്രെയിനിന് മുന്നിലും പിന്നിലുമായി ഒന്നര ജനറല്‍ കോച്ചുകള്‍ മാത്രമാണുള്ളത്. മുന്നിലെ ഒരു കോച്ചില്‍ പകുതി തപാലിന് നീക്കിവെച്ചിട്ടുണ്ട്. അതേ സമയം ടിക്കറ്റെടുത്തവരില്‍ ഭൂരിഭാഗവും ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യേണ്ടവരായിരിക്കും. നേത്രാവതി കണ്ണൂര്‍ റെയില്‍ വെ സ്റ്റേഷനിലെത്തുന്നത് വൈകിട്ട് 6.40 മണിയോടെയാണ്. ജനറല്‍ കോച്ചില്‍ പൊതുവെ തിരക്കുള്ള സമയത്താണ് പിന്നെയും നിരവധി പേര്‍ ട്രെയിനില്‍ കയറുന്നത്. മുന്നൂറിലേറെ പേര്‍ തിങ്ങിഞെരുങ്ങിയാണ് ദിവസവും നേത്രാവതിയിലെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുന്നത്. ഒരു ജനറല്‍ കോച്ചിലെ സീറ്റില്‍ നൂറുപേര്‍ക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ തിക്കിതിരക്കി ഇരുന്നൂറോളഴം പേര്‍ ഇരിക്കുന്നു. ഇതിലും ഇരട്ടിയിലേറെ പേര്‍ നിന്ന് യാത്ര ചെയ്യുന്നു. ഇക്കൂട്ടത്തില്‍ പ്രായാധിക്യമുള്ളവരും അവശരുമുണ്ട്. ജനറല്‍ കോച്ചില്‍ ഉള്‍ക്കൊള്ളുന്നതിലും യാത്രക്കാരുണ്ടാകുമ്പോള്‍ ജനറല്‍ കോച്ചില്‍ നിന്ന് വെസ്റ്റിബ്യൂള്‍ വഴി അടുത്ത കോച്ചിലേക്ക് യാത്രക്കാര്‍ കയറിനില്‍ക്കുകയാണ് ചെയ്യുന്നത്. ഓരോ സ്റ്റേഷനിലും തിരക്ക് കൂടുമ്പോഴാണ് യാത്രക്കാര്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. ഇക്കാരണത്താല്‍ പലപ്പോഴും ടിക്കറ്റ് പരിശോധകരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചാലേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. എന്നാല്‍ എ.സി കോച്ചുകള്‍ കൂട്ടാനാണ് ജനറല്‍ കോച്ചുകളുടെ എണ്ണം റെയില്‍വെ കുറയ്ക്കുന്നത്. എ.സി കോച്ചാകുമ്പോള്‍ അമിതനിരക്ക് ഈടാക്കി ലാഭം വര്‍ദ്ധിപ്പിക്കാം. അതിനാല്‍ സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളും കുറച്ച് സാധാരണയാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ആക്കം കൂട്ടുകയാണ് റെയില്‍വെ ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരും ദുരിതമനുഭവിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കാസര്‍കോട്ടുനിന്നുള്ള യാത്രക്കാരടക്കം റെയില്‍വെയെ ശപിച്ചുകൊണ്ടാണ് ജനറല്‍ കോച്ചുകളില്‍ ദുരിതയാത്ര നടത്തുന്നത്. നേത്രാവതിക്കുപുറമെ മറ്റ് ദീര്‍ഘദൂര ട്രെയിനുകളിലും ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇനിയെങ്കിലും ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ റെയില്‍വെ അധികൃതര്‍ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it