കേരളത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികില്‍സാപിഴവുകള്‍ക്ക് ഇരകളാകുന്നവരോടുള്ള നീതിനിഷേധങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സാപിഴവുകള്‍ ഉണ്ടാകുമ്പോള്‍ അത് കാരണം മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും ആസ്പത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയും അശ്രദ്ധയും കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കുകയെന്നത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുൂണ്ടാകേണ്ട സ്വാഭാവിക നീതിയാണ്. നിര്‍ഭാഗ്യവശാല്‍ ഇരകളില്‍ പലര്‍ക്കും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ക്രൂരമായ സമീപനവും നീതിനിഷേധവുമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരവും നീതിയും തേടി ഹര്‍ഷിന എന്ന യുവതിക്ക് സമരത്തിനിറങ്ങേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടയിലാണെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് തള്ളിയതോടെ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയ്ക്കാണ് മങ്ങലേറ്റിരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ച യുവതിയെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം ഹര്‍ഷിന അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതിനാലാണ് സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടോടെ നീതി ലഭിക്കാനുള്ള വഴികളെല്ലാം അടയുകയാണെന്ന് മനസിലാക്കിയാണ് ഹര്‍ഷിന സമരസമിതി ഭാരവാഹികള്‍ക്കൊപ്പം മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ ന്യായമായ ആവശ്യം മുന്‍നിര്‍ത്തി ജനാധിപത്യപരമായി നടന്ന സമരത്തോട് പോലും മനുഷ്യത്വമില്ലാതെ പെരുമാറുന്ന രീതിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായത്. വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് തീവ്രമായ ശാരീരിക വേദനകളിലൂടെയാണ് ഹര്‍ഷിനയുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. ഈ സ്ത്രീയോട് മാനുഷിക പരിഹാരം കാണിക്കേണ്ടതും അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടതും സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഉത്തരവാദിത്വമാണ്. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചതിനാല്‍ ചെറുവത്തൂര്‍ കാടങ്കോട്ടെ കമലാക്ഷി എന്ന സ്ത്രീക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്. 1995ലാണ് ശസത്രത്രകക്രിയ നടന്നത്. ഈ കേസില്‍ 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2018ല്‍ കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല. ഇതേ തുടര്‍ന്ന് കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചതോടെ ഈടായി ആരോഗ്യവകുപ്പിന്റെ വാഹനം ഹാജരാക്കിയിട്ടുണ്ട്. 15 വര്‍ഷം പഴക്കമുള്ള വാഹനമായതിനാല്‍ ഇതിന്റെ മൂല്യം നിര്‍ണയിച്ചാല്‍ മാത്രമേ എത്ര തുക ലഭിക്കൂവെന്ന് വ്യക്തമാവുകയുള്ളൂ. സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സാ പിഴവുകള്‍ക്ക് ഇരകളോട് കാണിക്കുന്ന അവഗണനയും ക്രൂരതയും അവസാനിപ്പിച്ചേ മതിയാകൂ.