എയിംസിന് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ വേണം

കാസര്‍കോട് ജില്ലയെ എയിംസ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള പ്രപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്നതടക്കം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രയോജനപ്പെടുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി തലസ്ഥാനത്ത് നടത്തിവരികയായിരുന്ന നിരാഹാരസമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരിക്കുകയാണ്. 18 ദിവസത്തോളം നീണ്ടുനിന്ന നിരാഹാരസമരം ഒന്നൊഴികെ മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചത്. കാസര്‍കോടിനെ എയിംസ് പ്രപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഒഴികെയുള്ള മറ്റ് ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ആംഗീകരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ ഗവ. മെഡിക്കല്‍ കോളേജ്, ജനറല്‍ ആസ്പത്രി, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ […]

കാസര്‍കോട് ജില്ലയെ എയിംസ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള പ്രപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്നതടക്കം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രയോജനപ്പെടുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി തലസ്ഥാനത്ത് നടത്തിവരികയായിരുന്ന നിരാഹാരസമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരിക്കുകയാണ്. 18 ദിവസത്തോളം നീണ്ടുനിന്ന നിരാഹാരസമരം ഒന്നൊഴികെ മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചത്. കാസര്‍കോടിനെ എയിംസ് പ്രപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഒഴികെയുള്ള മറ്റ് ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ആംഗീകരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ ഗവ. മെഡിക്കല്‍ കോളേജ്, ജനറല്‍ ആസ്പത്രി, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു ദയാബായി ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. കാസര്‍കോട് ടാറ്റാ ട്രസ്റ്റ് ആസ്പത്രിയും കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രിയും പൂര്‍ണസജ്ജമാകുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ന്യൂറോളജിസ്റ്റുമാരെ നിയമിച്ച് ന്യൂറോളജി ചികിത്സാ സൗകര്യമൊരുക്കുമെന്നും ജില്ലാ ആസ്പത്രിയില്‍ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഒരുവര്‍ഷത്തിനകം ന്യൂറോളജി ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുമെന്നും ഉറപ്പുകിട്ടി. ഗ്രാമപഞ്ചായത്ത്, നഗരസഭ, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ദിനപരിചരണത്തിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താനുള്ള അപേക്ഷ രണ്ട് മാസത്തിനകം സമര്‍പ്പിച്ചാല്‍ അഞ്ചുമാസത്തിനകം ഇത് പരിശോധിച്ച് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദയാബായി നടത്തിയ സമരത്തിന്റെ ഫലമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികളാണ് ഇവയെന്ന് യാതൊരു സംശയവുമില്ല. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ഇരകള്‍ക്ക് അതുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ മോഹിപ്പിക്കുന്ന വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്ന വിമര്‍ശനത്തിന് ഇടവരുത്താതെ യാഥാര്‍ഥ്യമാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടുമൊരു നിരാഹാരസമരത്തിന് സാഹചര്യമൊരുങ്ങിയേക്കാം.
എയിംസ് പ്രപ്പോസലില്‍ കാസര്‍കോടിനെ പരിഗണിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. കോഴിക്കോട് ജില്ലക്ക് എയിംസ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രപ്പോസല്‍ കേന്ദ്രത്തിന് നല്‍കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. കോഴിക്കോടിനെ അപേക്ഷിച്ച് കാസര്‍കോട് ജില്ലക്കാണ് എയിംസ് ലഭിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളത്. വിദഗ്ധ ചികിത്സ ലഭിക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള മെഡിക്കല്‍ കോളേജും ഉന്നതനിലവാരമുള്ള ഹൈടെക്ക് ആസ്പത്രികളും കോഴിക്കോട് ജില്ലയിലുണ്ട്. ഇത്തരം മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത കാസര്‍കോടിന് തന്നെയാണ് എയിംസ് വേണ്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കാസര്‍കോട് ജില്ലയിലാണെന്നതും എയിംസ് ഇവിടെ തന്നെ വേണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ധിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മാത്രമല്ല, ജനിതകവൈകല്യങ്ങളും മറ്റ് മാരകരോഗങ്ങളും ബാധിച്ച മുഴുവന്‍ പേര്‍ക്കും വിദഗ്ധ ചികിത്സ ലഭിക്കാന്‍ കാസര്‍കോട് ജില്ലക്കാര്‍ക്ക് നിലവില്‍ ആസ്പത്രികളൊന്നുമില്ല. ഭീമമായ തുക മുടക്കി മംഗളൂരുവിലെ ആസ്പത്രികളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയെന്നത് സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആസ്പത്രിയില്ലാത്തതിന്റെ ദുരിതം ഇവിടത്തുകാര്‍ അനുഭവിച്ചതാണ്. കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ മെച്ചപ്പെട്ട ചികിത്സ കിട്ടാതെ മരിച്ചവര്‍ നിരവധിയായിരുന്നു. അതിനാല്‍ കേന്ദ്രത്തിന് നല്‍കുന്ന എയിംസ് പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തണമെന്ന പ്രത്യേകമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോരാട്ടം തുടരുക തന്നെ വേണം.

Related Articles
Next Story
Share it