മരണക്കെണി

ഏതാനും ദിവസം മുമ്പ് പൊയിനാച്ചിക്കടുത്ത് പന്നിക്ക് വെച്ച തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് കര്‍ഷകന്‍ മരണപ്പെടുകയുണ്ടായി. കാട്ടു മൃഗങ്ങളെ കൊല്ലാന്‍ ഒരുക്കുന്ന കെണികള്‍ മനുഷ്യര്‍ക്ക് തന്നെ വിനയായി മാറുകയാണ്. വെള്ളാക്കോട് കോളിക്കാലിലെ എം.മാധവന്‍ നമ്പ്യാരാണ് തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് കാല്‍ മുട്ടിന് വെടിയേറ്റത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി പ്ലാവിന്‍ ചുവട്ടില്‍ ഒരുക്കിയിരുന്ന തോക്ക് കെണിയില്‍ തട്ടിയപ്പോള്‍ വെടിയുതിരുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ മാധവന്‍ നമ്പ്യാര്‍ എഴുന്നേല്‍ക്കാനാവാതെ ഭാര്യയെ ഫോണില്‍ […]

ഏതാനും ദിവസം മുമ്പ് പൊയിനാച്ചിക്കടുത്ത് പന്നിക്ക് വെച്ച തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് കര്‍ഷകന്‍ മരണപ്പെടുകയുണ്ടായി. കാട്ടു മൃഗങ്ങളെ കൊല്ലാന്‍ ഒരുക്കുന്ന കെണികള്‍ മനുഷ്യര്‍ക്ക് തന്നെ വിനയായി മാറുകയാണ്. വെള്ളാക്കോട് കോളിക്കാലിലെ എം.മാധവന്‍ നമ്പ്യാരാണ് തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് കാല്‍ മുട്ടിന് വെടിയേറ്റത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി പ്ലാവിന്‍ ചുവട്ടില്‍ ഒരുക്കിയിരുന്ന തോക്ക് കെണിയില്‍ തട്ടിയപ്പോള്‍ വെടിയുതിരുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ മാധവന്‍ നമ്പ്യാര്‍ എഴുന്നേല്‍ക്കാനാവാതെ ഭാര്യയെ ഫോണില്‍ വിളിച്ചു പറഞ്ഞാണ് അപകട വിവരമറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു. ആസ്പത്രിയില്‍ വെച്ചാണ് കര്‍ഷകന്‍ മരണപ്പെട്ടത്. തോക്കിന്റെ കാഞ്ചിയില്‍ ചരട് കെട്ടിയാണത്രെ കെണിയൊരുക്കുന്നത്. ചരടില്‍ അബദ്ധത്തില്‍ തട്ടിയപ്പോഴാണ് അപകടമുണ്ടായത്. മാധവന്‍ നമ്പ്യാരുടെ പറമ്പില്‍ അദ്ദേഹമറിയാതെ മറ്റൊരാള്‍ തോക്ക് കെണി ഒരുക്കുകയായിരുന്നു. വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ പിടിക്കാന്‍ ഒരുക്കുന്ന കെണി മനുഷ്യ ജീവന് ഭീഷണിയാവുകയാണ്. പന്നിപ്പടക്കങ്ങളും കുരുക്കുകളും ഉപയോഗിച്ചും പന്നിയെ വേട്ടയാടുന്നുണ്ട്. അബദ്ധവശാല്‍ പന്നിപ്പടക്കം പൊട്ടിയും ഇതിന് മുമ്പ് ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. മാധവന്‍ നമ്പ്യാര്‍ക്ക് പറ്റിയതുപോലെ അബദ്ധവശാല്‍ പന്നിപ്പടക്കത്തിന് തട്ടി പൊട്ടിച്ചിതറിയാണ് അപകടമുണ്ടാവുന്നത്. ഒരു മാസം മുമ്പ് ബാര അടുക്കത്ത്ബയലില്‍ പന്നിപ്പടക്കം പൊട്ടി വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. സ്വന്തം വീട്ടുവളപ്പിലെ ചപ്പുചവറുകള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു പടക്കം പൊട്ടി തെറിച്ചത്. ഐസ്‌ക്രീം ബോള്‍ പോലുള്ള വസ്തു കണ്ട് പെറുക്കി നോക്കിയ ശേഷം വലിച്ചെറിയുമ്പോഴായിരുന്നു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുപ്പിച്ചില്ലുകള്‍ ദേഹമാസകലം തുളഞ്ഞു കയറിയ നിലയിലാണ് അവരെ ആസ്പത്രിയിലെത്തിച്ചത്. വസ്തു കയ്യില്‍ നിന്ന് പൊട്ടിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു. പന്നിയെ കൊല്ലാന്‍ ആരോ വെച്ചിരുന്ന സ്‌ഫോടകവസ്തുവാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ പിടികൂടാനായില്ല. മനുഷ്യന് മാത്രമല്ല, ഈ രീതിയില്‍ അപകടമുണ്ടാകുന്നത് കരിച്ചേരി ഭാഗത്ത് അടുത്തിടെ വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് തെരുവ് നായ്ക്കള്‍ തല തകര്‍ന്ന് ചത്തതും പന്നിപ്പടക്കത്തില്‍ തട്ടിയായിരുന്നു. അലക്ഷ്യമായി ഇട്ട പടക്കം ലക്ഷ്യം കാണാതായപ്പോള്‍ തിരിച്ചെടുക്കാത്തതാണ് പിന്നീട് ദുരന്തമുണ്ടാക്കുന്നത്. കുരുക്ക് വെച്ച് പന്നികളെ പിടിക്കുന്നതാണ് അപകടരഹിതമായ രീതി. പന്നികളുടെ കൃത്യമായ സഞ്ചാരപാത അറിയുന്നവര്‍ക്കേ ഇത് പറ്റൂ. തോക്ക്‌കെണി ഒരുക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ വൈദഗ്ധ്യം ഉണ്ടെങ്കിലേ ലക്ഷ്യം കാണൂ. പന്നികള്‍ ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം മലയോരമേഖലകളില്‍ അസഹനീയമാണ്. പന്നികളാണ് വലിയ ശല്യക്കാര്‍. പന്നികളെ കൊന്നൊടുക്കുന്നതിന് അടുത്തകാലത്ത് അനുമതി നല്‍കിയിട്ടുണ്ട്. ലൈസന്‍സുള്ള തോക്കുകള്‍ ഉള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ സെക്രട്ടറി അനുമതി നല്‍കിയാലേ വെടിവെച്ച് കൊല്ലാനാവൂ. സ്‌ഫോടക വസ്തു ഉപയോഗിച്ചോ വൈദ്യുതാഘാതമേല്‍പ്പിച്ചോ കൊല്ലരുതെന്ന നിബന്ധനയുമുണ്ട്. മറ്റുള്ളവരുടെ പറമ്പില്‍ അതിക്രമിച്ച് കയറി ഉടമസ്ഥര്‍ അറിയാതെയുള്ള ഇത്തരം പ്രവൃത്തി ഒരു തരത്തിലും അനുവദിക്കരുത്.

Related Articles
Next Story
Share it