പരിസ്ഥിതി; ദുരന്തസൂചനകള്‍ മുഖവിലക്കെടുക്കണം

ഒരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞ ദിവസം കടന്നു പോയി. എവിടെയൊക്കെയോ കുറെ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും കുറെ പ്രസംഗങ്ങളും നടന്നുവെന്നല്ലാതെ പുതുതായി ഇത്തവണയും ഒന്നുമുണ്ടായിട്ടില്ല. പരിസ്ഥിതി ദിനാചരണം കഴിഞ്ഞ് പിറ്റേന്ന് തന്നെ വന്‍മരങ്ങള്‍ക്ക് കോടാലി വീണ് തുടങ്ങുകയും ചെയ്യും. പ്രകൃതിയെ ക്രൂശിക്കുന്നത് അവസാനിപ്പിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ക്വാറികള്‍ പെരുകിക്കൊണ്ടിരിക്കുകയും വലിയ മലകള്‍ പോലും തുരന്ന് മണ്ണ് കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന പ്രതിഭാസം തുടരുകയാണ്. ഭൂമിയില്‍ നിന്ന് പ്രതിവര്‍ഷം 7500 കോടി ടണ്‍ മേല്‍ മണ്ണ് നഷ്ടമാകുന്നുവെന്നാണ് […]

ഒരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞ ദിവസം കടന്നു പോയി. എവിടെയൊക്കെയോ കുറെ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും കുറെ പ്രസംഗങ്ങളും നടന്നുവെന്നല്ലാതെ പുതുതായി ഇത്തവണയും ഒന്നുമുണ്ടായിട്ടില്ല. പരിസ്ഥിതി ദിനാചരണം കഴിഞ്ഞ് പിറ്റേന്ന് തന്നെ വന്‍മരങ്ങള്‍ക്ക് കോടാലി വീണ് തുടങ്ങുകയും ചെയ്യും. പ്രകൃതിയെ ക്രൂശിക്കുന്നത് അവസാനിപ്പിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ക്വാറികള്‍ പെരുകിക്കൊണ്ടിരിക്കുകയും വലിയ മലകള്‍ പോലും തുരന്ന് മണ്ണ് കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന പ്രതിഭാസം തുടരുകയാണ്. ഭൂമിയില്‍ നിന്ന് പ്രതിവര്‍ഷം 7500 കോടി ടണ്‍ മേല്‍ മണ്ണ് നഷ്ടമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെയാണ് കുന്നുകള്‍ തുരന്ന് മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. മരങ്ങളും കുന്നുകളും അപ്രത്യക്ഷമാവുമ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിച്ചുക്കൊണ്ടിരിക്കയാണ്. 1970ല്‍ ഇത് 325 പി.പി.എം ആയിരിക്കുന്നത് 2022 ആവുമ്പോള്‍ 418 പി.പി.എം ആയി ഉയര്‍ന്നു. ഇത് കാരണം ആഗോള താപനവും രോഗങ്ങളും വര്‍ധിക്കും. വനവിസ്തൃതി കുറയുന്നതിനനുസരിച്ച് ജൈവവൈവിധ്യം നശിക്കുകയും ചൂട് കൂടുകയും ചെയ്യും. വനം നശിക്കുമ്പോള്‍ വന്യജീവികള്‍ക്കും വംശനാശം വരും. 1970നെ അപേക്ഷിച്ച് വന്യജീവികളുടെ കുറവ് 60 ശതമാനമാണത്രെ. മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കും. 200 ഇനം ജീവികള്‍ ഓരോ ദിവസവും നശിക്കുന്നതായാണ് കണക്ക്. വംശനാശം സംഭവിക്കുന്ന അടുത്ത ജീവിവര്‍ഗം മനുഷ്യരായിരിക്കും. എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. ഭൂമിയെ നശിപ്പിക്കുന്ന മറ്റൊന്നാണ് പ്ലാസ്റ്റിക്ക്. ഒരു വര്‍ഷം 1.1 കോടി ടണ്‍ പ്ലാസ്റ്റിക് കടലിലെത്തുന്നുവെന്നാണ് കണക്കാക്കുന്നത്. കടല്‍ മീനുകള്‍ക്ക് വംശനാശം നേരിടുന്നതിനൊപ്പം ആഗോള താപനം വര്‍ധിക്കുകയും ചെയ്യും. ആര്‍ട്ടിക്കിലെ മഞ്ഞ് ഉരുകലിനും വേഗത കൂടിക്കൊണ്ടിരിക്കയാണ്. 10 വര്‍ഷത്തില്‍ 12.85 ശതമാനം മണ്ണ് ഉരുകിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ജനവാസ മേഖലകള്‍ വെള്ളത്തിനടിയിലാവുമെന്നതാണ്. വിഷവസ്തുക്കള്‍ ഭൂമിയിലേക്ക് തള്ളുന്നതും വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു വര്‍ഷം ഒരു കോടി ടണ്‍ വിഷവസ്തുക്കളാണത്രെ പ്രകൃതിയിലേക്ക് തള്ളുന്നത്. ഇതു കാരണം മണ്ണും ജലാശയങ്ങളും നശിക്കുകയും രോഗവ്യാപനം വര്‍ധിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയെക്കുറിച്ചെല്ലാം വാതോരാതെ പറയുകയും അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഏറെ ചര്‍ച്ചചെയ്തവരാണ് നാം. എന്നിട്ടും പ്രവര്‍ത്തിക്കുന്നത് കടകവിരുദ്ധമായിട്ടാണ്. സംരക്ഷിത വനം മേഖലകളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഈ സ്ഥലം പരിസ്ഥിതി ലോല മേഖലയാണെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോ മീറ്ററിലധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍ അത് അതേപടി തുടരുകയും വേണം. കോടതിയുടെ ലക്ഷ്യവും വന-ജൈവ വൈവിധ്യ-പരിസ്ഥിതി സംരക്ഷണമാണ്. പ്രളയവും ഉരുള്‍പ്പൊട്ടലും ആശങ്ക വര്‍ധിപ്പിച്ചുക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ലോല മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുക തന്നെ വേണം.

Related Articles
Next Story
Share it