വന്യമൃഗങ്ങളുടെ ശല്യം പലസ്ഥലങ്ങളിലും രൂക്ഷമായിരിക്കയാണ്. പന്നിയും ആനയും കുരങ്ങും മയിലുമൊക്കെ കര്‍ഷകരുടെ സൈ്വരം കെടുത്തിക്കൊണ്ടിരിക്കയാണ്. ഇതില്‍ പന്നികളുടെ ശല്യമാണ് വലിയ തലവേദനയുണ്ടാക്കുന്നത്. കൃഷിക്ക് നഷ്ടം വരുത്തുക മാത്രമല്ല ജനങ്ങളുടെ ജീവന് പോലും അപകടത്തിലാക്കുന്ന എത്രയോ സംഭവങ്ങള്‍ ഈയടുത്ത് തന്നെ ഉണ്ടായി. റബ്ബര്‍ തോട്ടങ്ങളില്‍ അതിരാവിലെ ജോലിക്ക് കയറുന്നവരാണ് കാട്ടുപന്നികളുടെ അക്രമത്തിന് ഇരയാവുന്നതില്‍ ഭൂരിഭാഗവും. നിരവധി പേര് കാട്ടുപന്നികളുടെ കുത്തേറ്റ് വീണിട്ടും കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. നിബന്ധനകള്‍ക്ക് വിധേയമായി വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് തന്നെ വന്നത് ഏതാനും മാസം മുമ്പാണ്. അതില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പ്രകാരം ഒരു പന്നിയെ വെടിവെച്ചു കൊല്ലണമെങ്കില്‍ കുറേ കടമ്പകള്‍ കടക്കണം. ഇത് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചതിന് ശേഷമാണ് കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവിടെയും നിബന്ധനകള്‍ വെച്ചിട്ടുണ്ട്. എന്നാലും മുമ്പ് നല്കിയ ഉത്തരവിനേക്കാള്‍ കുറേ കൂടി മെച്ചപ്പെട്ടതാണ് പുതിയ ഉത്തരവ്. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവെച്ചുകൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ ഇതിനു വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക് അപേക്ഷ നല്‍കണം. ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്നവരെ തദ്ദേശ സ്ഥാപനങ്ങള്‍ നിയോഗിക്കും. വനാതിര്‍ത്തിയോട് ചേര്‍ന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് തീരുമാനം ബാധകമാവുക. 100 ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനം വകുപ്പ് തന്നെ നിയന്ത്രിക്കും. ജഡം കത്തിച്ച ശേഷം കുഴിയെടുത്ത് മൂടണം. കുരുക്കിട്ട് പിടിക്കല്‍, മറ്റ് വിധത്തില്‍ മുറിവേല്‍പ്പിക്കല്‍, സ്ഫോടക വസ്തു പ്രയോഗം, ഷോക്കേല്‍പ്പിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, കോര്പ്പറേഷന് മേയര്‍ എന്നിവരെ വന്യജീവി നിയമ പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാം. ഇതുസംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനം. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോര്പ്പറേഷന് സെക്രട്ടറി എന്നിവരെയും അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിയമിക്കാം. ലൈസന്‍സുള്ള തോക്കുടമകളെ കണ്ടെത്തി കൃഷിക്കും ജീവനും വിനാശകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം നല്‍കും. ഓരോ പ്രദേശത്തുമുള്ള തോക്കുടമകളുടെയും പാനല്‍ തയ്യാറാക്കും. ലൈസന്‍സുള്ളവരുടെ വിവരം കലക്ടറേറ്റുകളില്‍ ലഭ്യമാകുമെന്നതിനാല്‍ പാനലുണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. രണ്ട് രേഖകള്‍ പഞ്ചായത്തുകള്‍ സൂക്ഷിക്കേണ്ടി വരും. തോക്കുള്ളവരുടെ വിവരവും കൊല്ലുന്ന പന്നികളുടെ എണ്ണവും.
കാട്ടുപന്നികളുടെ ശല്യത്തിന് പുറമെ ആനകളുടെ ശല്യവും രൂക്ഷമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ആനശല്യം വലിയ ഭീഷണി സൃഷ്ടിക്കുന്നത്. കവുങ്ങുകളും തെങ്ങുകളും നശിപ്പിക്കുന്നത് പതിവാണ്. ഇവയെ ഓടിക്കാന്‍ കര്‍ഷകര്‍ ഏറെ ശ്രമം നടത്തുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. മുമ്പൊക്കെ പടക്കം പൊട്ടിച്ചും തീകത്തിച്ചും ആനകളെ ഓടിച്ചിരുന്നു. ഇപ്പോള്‍ ഇതും ഏശുന്നില്ല. ആനകളെ തടയാന്‍ വേലിയോ കിടങ്ങോ നിര്‍മ്മിക്കണമെന്ന ആവശ്യവും നിറവേറിയിട്ടില്ല. കുരങ്ങുകളുടെ ശല്യവും നിയന്ത്രിക്കാന്‍ നടപടി വേണം.