മഴക്കെടുതി; കരുതിയിരിക്കണം

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ വേനല്‍ വഴ ശക്തമായിരിക്കയാണ്. പലസ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും കുളങ്ങളിലും നദികളിലും വെള്ളം കയറുകയും ചെയ്തതോടെ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം പള്ളിക്കര ചെര്‍ക്കപ്പാറയില്‍ കുളത്തില്‍ മുങ്ങി അയല്‍വാസികളായ രണ്ട് കുട്ടികളാണ് മരിച്ചത്. പെരിയ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി മഞ്ഞംകാടിലെ ദില്‍ജിത്തും(14) മാവുങ്കാല്‍ ക്രൈസ്റ്റ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി നന്ദഗോപന്‍ (14) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. […]

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ വേനല്‍ വഴ ശക്തമായിരിക്കയാണ്. പലസ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും കുളങ്ങളിലും നദികളിലും വെള്ളം കയറുകയും ചെയ്തതോടെ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം പള്ളിക്കര ചെര്‍ക്കപ്പാറയില്‍ കുളത്തില്‍ മുങ്ങി അയല്‍വാസികളായ രണ്ട് കുട്ടികളാണ് മരിച്ചത്. പെരിയ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി മഞ്ഞംകാടിലെ ദില്‍ജിത്തും(14) മാവുങ്കാല്‍ ക്രൈസ്റ്റ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി നന്ദഗോപന്‍ (14) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ സ്ഥിരമായി കുളിക്കുന്നയിടമാണിത്. എന്നിട്ടും ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. കുട്ടികളെ ഒറ്റയ്ക്ക് കുളത്തിലേക്കും നദികളിലേക്കും മഴക്കാലത്ത് കുളിക്കാന്‍ വിടുന്നത് ഏറെ ശ്രദ്ധയോടെ വേണം. മുതിര്‍ന്നവരുടെ ശ്രദ്ധയുണ്ടാവണം. മഴ കനത്തതോടെ റോഡുകള്‍ പലതും വെള്ളത്തിനടിയിലാണ്. ദേശീയപാത വികസനത്തിന് മണ്ണ് നീക്കിയ പല സ്ഥലങ്ങളിലും വെള്ളം നിറഞ്ഞ് യാത്ര ദുസ്സഹമാണ്. ചിലേടങ്ങളില്‍ നിന്ന് വെള്ളം ഒഴുകിപോകാന്‍ വഴിയില്ലാതെ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ദുരിതം വിതച്ച പല കേന്ദ്രങ്ങളിലും ഇപ്പോഴും സ്ഥിതി പഴയതു തന്നെ. ചെറിയ മഴ ഉണ്ടാകുമ്പോള്‍ തന്നെ വെള്ളപ്പൊക്കം ഉണ്ടാവുന്നു. ചെറുവത്തൂരിലും നീലേശ്വരത്തും ദേശീയ പാതയില്‍ വെള്ളം നിറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതം തടസപ്പെടുകയുണ്ടായി. മണ്ണ് നീക്കിയതിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് ഉരുളന്‍ കല്ലുകള്‍ ഇടിഞ്ഞ് വീണതും ആശങ്കയ്ക്കിടയാക്കി. കാസര്‍കോട് സി.പി.സി.ആര്‍.ഐക്ക് സമീപത്തും എരിയാലിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡരികില്‍ മണ്ണിട്ടതിനാല്‍ മഴയില്‍ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പെരിയ ടൗണിനോട് ചേര്‍ന്ന് പോകുന്ന ദേശീയപാതയും വെള്ളത്തിലാണ്. വര്‍ഷക്കാലത്ത് വെള്ളം കുത്തിയൊഴുകിപ്പോകുന്ന ചാലുകള്‍ ഇല്ലാതായതാണ് ഇവിടെ വെള്ളക്കെട്ടിന് ഇടയാക്കിയത്. ദേശീയപാത വികസനത്തിനായി ഇവിടെ റോഡരികിലൂടെ ഒഴുകിയിരുന്ന രണ്ട് ചാലുകളാണ് അടഞ്ഞത്. പെരിയ-പള്ളിക്കര റോഡരികിലുണ്ടായിരുന്ന കള്‍വര്‍ട്ടിന്റെ അടിയിലൂടെ ഒഴുകിയിരുന്ന ഓവുചാലിന്റെ മുകളിലും മണ്ണ് നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ദേശീയപാത പൂര്‍ണ്ണമായും വെള്ളത്തിലായി. ഒരു മണിക്കൂറോളം ഗതാഗത തടസവും അനുഭവപ്പെട്ടു. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത വിധമാണ് വെള്ളമുയര്‍ന്നത്. ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ ദേശീയപാത വികസനം നടത്തുന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കേണ്ടിയിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ഉടന്‍ ഇടപെടുകയും ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ പ്രശ്‌ന പരിഹാരം കാണുകയും വേണം. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണുള്ള അപകടങ്ങളും കരുതിയിരിക്കേണ്ടതാണ്. മഴക്കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവൂ.

Related Articles
Next Story
Share it