തീവണ്ടി ദുരിത യാത്ര

തീവണ്ടി യാത്ര ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുക്കൊണ്ടിരിക്കയാണ്. കോവിഡ് കാലത്ത് രണ്ട് വര്‍ഷത്തോളമാണ് തീവണ്ടികള്‍ നിര്‍ത്തിവെച്ചത്. കോവിഡ് കഴിഞ്ഞിട്ടും കുറേ വണ്ടികള്‍ ഇനിയും പുന:സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. ഹ്രസ്വദൂരയാത്രക്കാര്‍ ആശ്രയിച്ചുക്കൊണ്ടിരുന്ന പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോഴും ഓടിത്തുടങ്ങിയിട്ടില്ല. പകരം മെമു വണ്ടികള്‍ ഓടിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം നാമമാത്രമായി. ഇപ്പോള്‍ ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയില്‍ പാത ഇരട്ടിക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ചില തീവണ്ടികള്‍ റദ്ദാക്കുന്നത്. വടക്കേമലബാറിലെ ജനങ്ങള്‍ ആശ്രയിച്ചു വന്ന പരശുറാം എക്‌സ്പ്രസ് […]

തീവണ്ടി യാത്ര ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുക്കൊണ്ടിരിക്കയാണ്. കോവിഡ് കാലത്ത് രണ്ട് വര്‍ഷത്തോളമാണ് തീവണ്ടികള്‍ നിര്‍ത്തിവെച്ചത്. കോവിഡ് കഴിഞ്ഞിട്ടും കുറേ വണ്ടികള്‍ ഇനിയും പുന:സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. ഹ്രസ്വദൂരയാത്രക്കാര്‍ ആശ്രയിച്ചുക്കൊണ്ടിരുന്ന പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോഴും ഓടിത്തുടങ്ങിയിട്ടില്ല. പകരം മെമു വണ്ടികള്‍ ഓടിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം നാമമാത്രമായി. ഇപ്പോള്‍ ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയില്‍ പാത ഇരട്ടിക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ചില തീവണ്ടികള്‍ റദ്ദാക്കുന്നത്. വടക്കേമലബാറിലെ ജനങ്ങള്‍ ആശ്രയിച്ചു വന്ന പരശുറാം എക്‌സ്പ്രസ് റദ്ദാക്കുന്ന വണ്ടികളില്‍പെടും. ജനറല്‍ ടിക്കറ്റ് ഉപയോഗിച്ച് കാസര്‍കോട്ടേക്ക് യാത്ര ചെയ്യാവുന്ന വൈകിട്ടത്തെ അവസാന വണ്ടിയാണ് പരശുറാം എക്‌സ്പ്രസ്. വണ്ടി റദ്ദാക്കുന്നതോടെ ഉച്ചക്ക് 2.45 കഴിഞ്ഞാല്‍ കോഴിക്കോട്ട് നിന്ന് ജനറല്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര സാധിക്കില്ല. കണ്ണൂരില്‍ നിന്ന് 5.05നാണ് അവസാന വണ്ടി. ഈ റൂട്ടില്‍ റെയില്‍വെ പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കാസര്‍കോട്ടേക്കുള്ള യാത്ര ദുരിത പൂര്‍ണ്ണമാവും. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഒമ്പത് ദിവസമാണ് പരശുറാം എക്‌സ്പ്രസ് റദ്ദാക്കുന്നത്. ഇതോടൊപ്പം വ്യാഴായ്ച്ച മുതല്‍ 19 വരെ മംഗളൂരുവില്‍ നിന്ന് നാഗര്‍ കോവിലേക്കുള്ള സര്‍വ്വീസ് ആലപ്പുഴ വഴിയാണ് കടന്നുപോവുക. വൈകിട്ട് 6.29ന് കണ്ണൂരിലെത്തുന്ന പരശുറാം വടക്കോട്ടുള്ള ഓഫീസ് ജീവനക്കാരുടെ പ്രധാന ആശ്രയമാണ്. ഇതിന് പിന്നാലെ 6.45ന് കണ്ണൂരില്‍ നിന്ന് മംഗള എക്‌സ്പ്രസും 7.35ന് നേത്രാവതിയുമുണ്ടെങ്കിലും ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാവില്ല. വൈകിട്ട് 5.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസും 5.30ന് ചെറുവത്തൂര്‍ പാസഞ്ചറുമുണ്ടെങ്കിലും മുഴുവന്‍ യാത്രക്കാര്‍ക്കും ഉപകാരപ്രദമല്ല. രാവിലെ നാഗര്‍കോവിലിലേക്ക് പോകുന്ന പരശുറാം 5.45നാണ് കാസര്‍കോട്ട് എത്തുന്നത്. രാവിലെ കോഴിക്കോട് ഭാഗത്തുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ സമയ ക്രമത്തിലുള്ള വണ്ടിയായിരുന്നു ഇത്. ഇത് റദ്ദാക്കുന്നതോടെ രാവിലെയും യാത്രദുരിത പൂര്‍ണ്ണമാവും. രാവിലെ 6.05ന് കാസര്‍കോട്ടെത്തുന്ന മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് മാത്രമാവും യാത്രക്കാര്‍ക്ക് ആശ്രയം. പരശുറാമിന്റെ രണ്ട് റേക്കില്‍ ഒരെണ്ണം പ്രവൃത്തി നടക്കാത്ത മംഗളൂരു മുതല്‍ കോഴിക്കോട്/ഷൊര്‍ണ്ണൂര്‍ വരെയും തിരിച്ചും ഓടിക്കാവുന്നതാണ്. കോവിഡിന് ശേഷം പാസഞ്ചറുകള്‍ പൂര്‍ണ്ണമായും തിരിച്ചു വന്നിട്ടില്ല. അവധിക്കാല തിരക്ക് എറ്റവുമധികം അനുഭവപ്പെടുന്ന ദിവസങ്ങളിലാണ് നിയന്ത്രണവും വരുന്നത്. തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയുമാണ് റദ്ദാക്കപ്പെടുന്ന മറ്റു രണ്ട് വണ്ടികള്‍. പരശുറാം എക്‌സ്പ്രസ് എറണാകുളത്തിനും മംഗളൂരുവിനും ഇടയ്ക്ക് ഓടിച്ചു കൂടെ എന്ന ചോദ്യം യാത്രക്കാരില്‍ നിന്ന് ഉയരുന്നുണ്ട്. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ഒരു മുന്നറിയിപ്പുമില്ലാതെ മാസങ്ങളായി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന പാസഞ്ചറുകള്‍ മുമ്പ് ഉണ്ടായിരുന്ന ചെറിയ സ്റ്റേഷനുകള്‍ (ഹാള്‍ട്ട് സ്റ്റേഷനുകള്‍) ഒഴിവാക്കിയാണ് ഓടുന്നത്. തീവണ്ടികളെ ആശ്രയിച്ചാണ് ദീര്‍ഘ യാത്രക്കാര്‍ ഏറെയും യാത്ര തുടരുന്നത്. കോവിഡ് കഴിഞ്ഞപ്പോഴെങ്കിലും സുഗമമായ യാത്ര സ്വപ്നം കണ്ടവരാണ് റെയില്‍വെ യാത്രക്കാര്‍. അതും ഇല്ലാതായിരിക്കയാണ്.

Related Articles
Next Story
Share it