ബസുകളൊക്കെ കട്ടപ്പുറത്തുതന്നെയോ?

സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊക്കെ ബാധ്യതയായി കെ.എസ്.ആര്‍.ടി.സി ഈ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകണോ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ശമ്പളം കൊടുക്കാനില്ലാതെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുക്കുത്തുമ്പോഴും ധൂര്‍ത്തിന് ഒരു കുറവുമില്ല. റോഡിലിറക്കാന്‍ കഴിയാത്ത വിധം നൂറുക്കണക്കിന് ബസുകള്‍ കട്ടപ്പുറത്ത് കയറ്റിയിരിക്കയാണ്. ചെറിയ തകരാറുള്ള ബസുകള്‍ പോലും തുരുമ്പെടുത്ത് നശിക്കുകയാണ്. ഇരുമ്പ് വിലക്ക് വില്‍ക്കാന്‍ പോലുമാവാത്ത രീതിയിലാണ് പല ബസുകളും തുരുമ്പെടുത്ത് നശിച്ചുക്കൊണ്ടിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലാണ്. ഓരോ മാസവും സര്‍ക്കാര്‍ കോടികള്‍ നല്‍കിയാണ് ശമ്പളം നല്‍കുന്നത്. […]

സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊക്കെ ബാധ്യതയായി കെ.എസ്.ആര്‍.ടി.സി ഈ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകണോ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ശമ്പളം കൊടുക്കാനില്ലാതെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുക്കുത്തുമ്പോഴും ധൂര്‍ത്തിന് ഒരു കുറവുമില്ല. റോഡിലിറക്കാന്‍ കഴിയാത്ത വിധം നൂറുക്കണക്കിന് ബസുകള്‍ കട്ടപ്പുറത്ത് കയറ്റിയിരിക്കയാണ്. ചെറിയ തകരാറുള്ള ബസുകള്‍ പോലും തുരുമ്പെടുത്ത് നശിക്കുകയാണ്. ഇരുമ്പ് വിലക്ക് വില്‍ക്കാന്‍ പോലുമാവാത്ത രീതിയിലാണ് പല ബസുകളും തുരുമ്പെടുത്ത് നശിച്ചുക്കൊണ്ടിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലാണ്. ഓരോ മാസവും സര്‍ക്കാര്‍ കോടികള്‍ നല്‍കിയാണ് ശമ്പളം നല്‍കുന്നത്. വായ്പാതിരിച്ചടവും മറ്റ് ചെലവുകളും കഴിച്ചാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഈ കോര്‍പറേഷനെ ഇങ്ങനെ കൊണ്ടുപോകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. തകരാറിലായ ബസുകള്‍ മറിച്ച് വിറ്റാല്‍ സ്വകാര്യ വ്യക്തികള്‍ വാങ്ങിച്ചു കൊണ്ടു പോകും. എന്നാല്‍ അതിന് പോലും തയ്യാറാവാതെ ഇരുമ്പ് വിലയ്ക്ക് വില്‍ക്കാനൊരുങ്ങുകയാണവര്‍. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകള്‍ യഥാസമയം വിറ്റാല്‍ കുറച്ചെങ്കിലും പണം കിട്ടും. എന്നാല്‍ അതിന് പോലും തയ്യാറാവുന്നില്ല മാനേജ്‌മെന്റ്. ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്വത്തല്ലേ എന്നും ആരും ചോദിക്കാനില്ലാത്തതു കൊണ്ടല്ലെ ഇതെല്ലാം നശിക്കാന്‍ തയ്യാറാവുന്നതെന്നുമാണ് കോടതി ചോദിക്കുന്നത്. ബസുകള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികളും സ്വീകരിക്കാന്‍ കഴിയുന്ന നടപടികളും വിശദീകരിച്ച് വിശദ സത്യവാങ്ങ്മൂലം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. ഈ രീതിയില്‍ നൂറുക്കണക്കിന് ബസുകള്‍ നശിച്ചുക്കൊണ്ടിരിക്കുമ്പോഴും പുതിയ ബസുകള്‍ വാങ്ങി കൂട്ടുന്നതിന് തടസമൊന്നുമില്ല. 920 ബസുകള്‍ കണ്ടം ചെയ്യാനുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും എത്രയോ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്ത് നശിച്ചുക്കൊണ്ടിരിക്കുന്നുണ്ട്. കാര്യക്ഷമതയില്ലാതെയും ദിശാബോധമില്ലാതെയും എങ്ങനെ ഒരു കോര്‍പ്പറേഷനെ കുളം തോണ്ടുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി. ഓരോ തവണ മാറി വരുന്ന സര്‍ക്കാരുകളും ഇതിനെ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. മാറി വരുന്ന എം.ഡിമാരും പുതിയ നടപടികള്‍ കൈക്കൊള്ളുമ്പോഴും അതിനെ എതിര്‍ത്ത് തോല്‍പിക്കാനാണ് ട്രേഡ് യൂണിയനുകള്‍ ശ്രമിക്കുന്നത്. 5000ത്തില്‍ താഴെ ബസ് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ 2800 ഓളം ബസുകള്‍ ദീര്‍ഘകാലമായി കട്ടപ്പുറത്താണെന്നും പൊളിച്ചു വില്‍ക്കാനായി ഏറെക്കുറെ ഉപേക്ഷിച്ച നിലയിലാണെന്ന പ്രശ്‌നത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. നിരത്തിലിറക്കിയിട്ട് 10 വര്‍ഷം പോലുമാകാത്ത ജന്റം ബസുകളടക്കമാണ് ആക്രിക്കായി വില്‍ക്കാന്‍ ഇട്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് രൂപയ്ക്ക് വാങ്ങിയ ബസുകള്‍ തകരാറിലായാല്‍ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങി നന്നാക്കി റോഡിലിറക്കുന്നതിന് പകരം അവയെ കട്ടപ്പുറത്ത് കയറ്റിയിട്ട് നശിപ്പിക്കാന്‍ വിടുന്ന അവസ്ഥ മറ്റെവിടെങ്കിലുമുണ്ടാവുമോ? കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന് പറഞ്ഞതു പോലെ ഇവിടെ മാത്രമേ ഇതൊക്കെ നടക്കൂ.

Related Articles
Next Story
Share it