പരീക്ഷ കുട്ടിക്കളിയോ?

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിവാദങ്ങള്‍ പുകഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. നിയമനങ്ങള്‍ സംബന്ധിച്ചും മറ്റുമായിരുന്നു മുമ്പ് വിവാദങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പരീക്ഷ സംബന്ധിച്ച വിവാദങ്ങളാണ് കൊഴുക്കുന്നത്. ഒരു വര്‍ഷം ഉപയോഗിച്ച അതേ ചോദ്യപേപ്പര്‍ തന്നെ അടുത്ത പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുണ്ടാകുമോ? അതാണിപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത്. ഇതേ പ്രശ്‌നം ആദ്യത്തെ പരീക്ഷയ്ക്ക് ഉണ്ടായപ്പോള്‍ വിവാദമുണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് തൊട്ടടുത്ത ദിവസവും പരീക്ഷയ്ക്ക് പഴയ ചോദ്യപേപ്പര്‍ തന്നെ നല്‍കിയത്. ബി.എസ്.സി സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് തുടര്‍ച്ചയായി […]

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിവാദങ്ങള്‍ പുകഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. നിയമനങ്ങള്‍ സംബന്ധിച്ചും മറ്റുമായിരുന്നു മുമ്പ് വിവാദങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പരീക്ഷ സംബന്ധിച്ച വിവാദങ്ങളാണ് കൊഴുക്കുന്നത്. ഒരു വര്‍ഷം ഉപയോഗിച്ച അതേ ചോദ്യപേപ്പര്‍ തന്നെ അടുത്ത പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുണ്ടാകുമോ? അതാണിപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത്. ഇതേ പ്രശ്‌നം ആദ്യത്തെ പരീക്ഷയ്ക്ക് ഉണ്ടായപ്പോള്‍ വിവാദമുണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് തൊട്ടടുത്ത ദിവസവും പരീക്ഷയ്ക്ക് പഴയ ചോദ്യപേപ്പര്‍ തന്നെ നല്‍കിയത്. ബി.എസ്.സി സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും കഴിഞ്ഞ തവണത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്. ന്യൂറോ ബയോളജിക്കല്‍ പെര്‍ഫക്ടീവ് പേപ്പറിലാണ് പഴയ ചോദ്യങ്ങള്‍ ഇക്കുറിയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് സര്‍വ്വകലാശാലയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരിക്കയാണ്. കോവിഡ് കാരണം മാറ്റി വെച്ചിരുന്ന കഴിഞ്ഞ നവംബറില്‍ നടക്കേണ്ട പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്. ഈ മാസം 21,22 തീയ്യതികളില്‍ നടന്ന ബി.എസ്.സി സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദാക്കിയത് നന്നായി. രണ്ടിന്റെയും പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും. സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ മുന്‍വര്‍ഷത്തേത് ആവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പരീക്ഷാ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിയോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് വി.സി പരീക്ഷാ കണ്‍ട്രോളറോട് സംഭവത്തെപ്പറ്റി അന്വേഷിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഴയ ചോദ്യപേപ്പര്‍ നല്‍കിയതാണെങ്കില്‍ കേരള സര്‍വ്വകലാശാലയില്‍ പരീക്ഷാ ചോദ്യപേപ്പറിന് പകരം ഉത്തര സൂചികയാണ് നല്‍കിയത്. വിവരം പുറത്തായതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു. ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് ഉത്തര സൂചിക നോക്കി പരീക്ഷ എഴുതിയത്. കേരള സര്‍വ്വകലാശാലാ പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക പ്രിന്റ് ചെയ്ത് നല്‍കുകയായിരുന്നു. സംഭവം പുറത്തായതോടെയാണ് പരീക്ഷ റദ്ദാക്കിയത്. എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്റര്‍ക്ക് ഉത്തരക്കടലാസ് നല്‍കി. മൂല്യനിര്‍ണ്ണയത്തിനായി ഉത്തരപേപ്പര്‍ അധ്യാപകന്റെ കയ്യിലെത്തിയപ്പോഴാണ് സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച്ച പുറത്തുവന്നത്. മൂല്യനിര്‍ണ്ണയത്തിനായി നല്‍കിയതില്‍ ഉത്തര സൂചികയും ഉത്തരക്കടലാസും മാത്രമായതിനാല്‍ ചോദ്യപേപ്പര്‍ കൂടി നല്‍കണമെന്ന് അധ്യാപകര്‍ പരീക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടപ്പോഴാണ് അബദ്ധം മനസിലാവുന്നത്. പരീക്ഷാ കേന്ദ്രത്തിലേക്ക് അയക്കുന്ന സീല്‍ഡ് കവറില്‍ ചോദ്യക്കടലാസിനൊപ്പം ഉത്തരസൂചികയും നല്‍കാറില്ല. നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ക്ക് അന്യ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ വിശ്വാസതയുണ്ട്. അത് കളഞ്ഞു കുളിക്കരുത്. ആയിരമോ പതിനായിരമോ കൊടുത്താല്‍ ഏത് ബിരുദവും കയ്യില്‍ വെച്ചു തരുന്ന യൂണിവേഴ്‌സിറ്റികള്‍ക്കൊപ്പം നമ്മുടെ യൂണിവേഴ്‌സിറ്റികളും തരം താഴരുത്. കണ്ണൂര്‍, കേരള സര്‍വ്വകലാശാലയിലുണ്ടായ പരീക്ഷാ പിഴവുകള്‍ അടിയന്തിരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിയണം.

Related Articles
Next Story
Share it