പുഴകളിലെ മാലിന്യം

സംസ്ഥാനത്തെ മിക്കപുഴകളും മാലിന്യം കൊണ്ട് നിറയുകയാണ്. കേരളത്തിലെ പുഴകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്നത് മൂന്ന് കോടി ക്യൂബിക് മീറ്റര്‍ മാലിന്യവും ചെളിയുമാണത്രെ. സാധാരണ കാലങ്ങളില്‍ പുഴകളിലേക്ക് തള്ളുന്ന മാലിന്യത്തിന് പുറമെ പ്രളയ കാലത്ത് നദികളിലേക്ക് എത്തിയ മാലിന്യവും പെടും. 2018, 19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തെ 44 പുഴകളിലാണ് കൂടുതലായി മാലിന്യം അടിഞ്ഞുകൂടിയത്. സര്‍ക്കാര്‍ ഓരോ നദികളുടെയും ചുമതല അതത് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നല്‍കി നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തില്‍ 3.01 കോടി ക്യൂബിന് […]

സംസ്ഥാനത്തെ മിക്കപുഴകളും മാലിന്യം കൊണ്ട് നിറയുകയാണ്. കേരളത്തിലെ പുഴകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്നത് മൂന്ന് കോടി ക്യൂബിക് മീറ്റര്‍ മാലിന്യവും ചെളിയുമാണത്രെ. സാധാരണ കാലങ്ങളില്‍ പുഴകളിലേക്ക് തള്ളുന്ന മാലിന്യത്തിന് പുറമെ പ്രളയ കാലത്ത് നദികളിലേക്ക് എത്തിയ മാലിന്യവും പെടും. 2018, 19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തെ 44 പുഴകളിലാണ് കൂടുതലായി മാലിന്യം അടിഞ്ഞുകൂടിയത്. സര്‍ക്കാര്‍ ഓരോ നദികളുടെയും ചുമതല അതത് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നല്‍കി നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തില്‍ 3.01 കോടി ക്യൂബിന് മീറ്റര്‍ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളില്‍ നിന്ന് നീക്കാന്‍ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, ഉപ്പള, ഷിറിയ, മൊഗ്രാല്‍, ചന്ദ്രഗിരി, ചിത്താരി, നീലേശ്വരം, കാര്യങ്കോട്, കവ്വായി തുടങ്ങിയ നദികളിലാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. നദികളിലെയും കൈവഴികളിലെയും അടിഞ്ഞുകൂടിട്ടുള്ള മണ്ണ്, ചെളി, ഏക്കല്‍, മാലിന്യം എന്നിവയാണ് നീക്കം ചെയ്യേണ്ടത്. തദ്ദേശ സ്വയം ഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും മഴയ്ക്ക് മുമ്പ് ഇവയൊക്കെ നീക്കം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. രാജ്യത്ത് 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നുവെന്നതാണ് കണക്ക്. ഇതില്‍ നല്ലൊരു ഭാഗവും നദികളിലേക്കാണ് തള്ളുന്നത്. അഞ്ചു വര്‍ഷത്തിനിടെ ആളോഹരി മാലിന്യം ഇരട്ടിയോളമായി. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാം നമ്മുടെ മണ്ണിനെയും നദികളെയും നശിപ്പിച്ചുക്കൊണ്ടിരിക്കയാണ്. വരുന്ന പതിനഞ്ചോ ഇരുപതോ വര്‍ഷം കഴിയുമ്പോഴേക്കും നമുക്ക് വേണ്ട കുടിവെള്ളം നല്‍കാന്‍ പോലും നദികള്‍ അവശേഷിച്ചെന്ന് വരില്ല. നമ്മുടെ നദികളെ എങ്ങനെ സംരക്ഷിക്കും എന്ന് ചിന്തിച്ചുതുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നദികളില്‍ എത്തുന്ന മാലിന്യത്തില്‍ നല്ലൊരു ഭാഗം പ്ലാസ്റ്റിക്കാണ്. ഇറച്ചിക്കടകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളത്രയും വലിച്ചെറിയുന്നത് നദികളിലേക്കും വിജനമായ പ്രദേശങ്ങളിലുമാണ്. രാത്രിയുടെ മറവില്‍ ചാക്കുക്കെട്ടുകളാക്കി വാഹനങ്ങളില്‍ കൊണ്ടുപോയി നദികളിലേക്ക് തള്ളുകയാണ്. ചന്ദ്രഗിരി പുഴയൊക്കെ ഒരു കാലത്ത് ശുദ്ധമായ വെള്ളം ഒഴുകിക്കൊണ്ടിരുന്ന നദികളാണ്. എന്നാല്‍ ഇന്ന് മാലിന്യ കൂമ്പാരങ്ങള്‍ ഒഴുകുന്ന നദികളായി മാറിക്കഴിഞ്ഞു. മുമ്പൊക്കെ നദികളില്‍ നിന്നുള്ള വെള്ളം അലക്കാനും കുടിക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷിക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കയാണ്. പ്ലാസ്റ്റിക്കുകള്‍ പുഴകളില്‍ വലിച്ചെറിയുന്നതിനാല്‍ അവ നശിക്കാതെ അതേപടി കിടക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലോ വലിയ പ്ലാസ്റ്റിക് കൂടുകളിലോ ആക്കിയാണ് നദികളില്‍ തള്ളുന്നത്. ഇത് മാസങ്ങളോളം അതേപടി അവിടെ കിടന്ന് ജലാശയത്തില്‍ കലരുന്നു. ഇതുകാരണം പല പുഴകളിലെയും വെള്ളം ദുര്‍ഗന്ധപൂരിതമാണ്. നദികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ. ജനങ്ങളും പരിസ്ഥിതി സ്‌നേഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും കഴിയണം.

Related Articles
Next Story
Share it