അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍

കോവിഡ് കാലം വന്നതോടെ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ സൗജന്യമായും ചുരുങ്ങിയ വിലക്കും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചുകൊണ്ടിരിക്കയാണ്. കേന്ദ്രം അഞ്ചു കിലോ അരിയും കടലയും സൗജന്യമായാണ് നല്‍കി വരുന്നത്. ഇത് ഇനിയും അഞ്ചു മാസത്തോളം തുടരുമെന്നാണ് പ്രധാനമന്ത്രി ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയത്. സംസ്ഥാന ഗവണ്‍മെന്റ് 1000 രൂപ വിലയുള്ള ഭക്ഷ്യകിറ്റാണ് എല്ലാവര്‍ക്കും നല്‍കിയത്. കേന്ദ്രം നല്‍കിയത് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഡ് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി. കിലോയ്ക്ക് 15 രൂപ തോതില്‍ 10 കിലോ അരിയും […]

കോവിഡ് കാലം വന്നതോടെ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ സൗജന്യമായും ചുരുങ്ങിയ വിലക്കും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചുകൊണ്ടിരിക്കയാണ്. കേന്ദ്രം അഞ്ചു കിലോ അരിയും കടലയും സൗജന്യമായാണ് നല്‍കി വരുന്നത്. ഇത് ഇനിയും അഞ്ചു മാസത്തോളം തുടരുമെന്നാണ് പ്രധാനമന്ത്രി ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയത്. സംസ്ഥാന ഗവണ്‍മെന്റ് 1000 രൂപ വിലയുള്ള ഭക്ഷ്യകിറ്റാണ് എല്ലാവര്‍ക്കും നല്‍കിയത്. കേന്ദ്രം നല്‍കിയത് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഡ് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി. കിലോയ്ക്ക് 15 രൂപ തോതില്‍ 10 കിലോ അരിയും നല്‍കി. എന്നാല്‍ ഇതൊക്കെ അര്‍ഹതയില്ലാത്ത പലരും കൈപ്പറ്റിയെന്നാണ് അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ബി.പി.എല്‍ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഈ കാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്നതില്‍ നല്ലൊരു വിഭാഗം അര്‍ഹതയില്ലാത്തവരാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് നേരത്തെ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ സ്വയമേയ മുന്നോട്ട് വന്ന് കാര്‍ഡ് മാറ്റാന്‍ സമയം നല്‍കിയിരുന്നു. നല്ലൊരു ഭാഗം കാര്‍ഡുകടമകള്‍ ഈ രീതിയില്‍ കാര്‍ഡ് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അനര്‍ഹരായ ചിലര്‍ ഇപ്പോഴും ഇത് മറച്ചുവെച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി ഇതുവരെ വാങ്ങിയ ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. പലിശ സഹിതം ഭക്ഷ്യധാന്യങ്ങളുടെ പണം ഈടാക്കുകയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുറേ റേഷന്‍ കാര്‍ഡുടമകള്‍ ഇതുവരെയും ഇത് ചെവികൊണ്ടിട്ടില്ല. ഇത്തരക്കാര്‍ക്ക് ഈ മാസം 18നകം ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ ഇതുവരെ വാങ്ങിയ അരിയുടെ വില കിലോക്ക് 40 രൂപയും ഗോതമ്പിന് 29 രൂപയും പഞ്ചസാരക്ക് 35 രൂപയും മണ്ണെണ്ണ ലിറ്ററിന് 71 രൂപയും കണക്കാക്കി പിഴയീടാക്കാനാണ് തീരുമാനം. സ്വമേധയാ കാര്‍ഡ് സപ്ലൈകോ ഓഫീസില്‍ ഹാജരാക്കുന്നവര്‍ക്ക് ഒരു തവണ കൂടി ശിക്ഷയില്‍ ഇളവ് നല്‍കും. ആരെല്ലാമാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ റേഷന്‍ കടകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇതോടെ ആരെല്ലാമാണ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റുന്നതെന്ന് പൊതുജനങ്ങള്‍ക്കും മനസ്സിലാവും. അനര്‍ഹരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് സപ്ലൈ ഓഫീസറേയോ റേഷനിംഗ് ഇന്‍സ്‌പെക്ടറെയോ അറിയിക്കാം. ഇങ്ങനെ വിവരം നല്‍കുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും. ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റുന്നവരെ കുറിച്ച് രഹസ്യമായി വിവരം ലഭിച്ചാല്‍ പരിശോധന നടത്തി പിഴയുള്‍പ്പെടെ ഈടാക്കാന്‍ താലൂക്ക് തലത്തില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗത്തിനോ കുടുംബത്തിന് മുഴുവനായോ ഒരേക്കറില്‍ കൂടുതല്‍ സ്ഥലം ഉണ്ടാവരുത്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടോ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളില്‍ ജോലിയോ ഉണ്ടാകരുത്. നാലു ചക്ര വാഹനം സ്വന്തമായുള്ളവരും 25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവരും ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ അര്‍ഹതയില്ലാത്തവരാണ്. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യം തട്ടിപ്പറിക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരണമെന്നതില്‍ തര്‍ക്കമില്ല. അര്‍ഹതയുണ്ടായിട്ടും ബി.പി.എല്‍ വിഭാഗത്തില്‍ പെടാത്തവരും ഒട്ടേറെയുണ്ട്. അര്‍ഹതയില്ലാത്തവരുടെ കാര്‍ഡുകള്‍ മാറ്റി പുറത്തു നില്‍ക്കുന്ന അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വേണം ഇനി ആനുകൂല്യങ്ങള്‍ നല്‍കാന്‍.

Related Articles
Next Story
Share it