കഴിഞ്ഞ ഏപ്രില്‍ മുതല്‍ കേരളത്തിന്റെ മലയോരമേഖലകളില്‍ വന്യജീവി അക്രമത്തില്‍ 52 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കാട്ടാനയുടെ അക്രമത്തില്‍ മാത്രം 25 പേരാണ് കൊല്ലപ്പെട്ടത്. കുറേ പേര് കാട്ടുപന്നികളുടെ കുത്തേറ്റ് മരിച്ചു. വന്യ മൃഗങ്ങളുടെ അക്രമത്തില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ നിയമമുണ്ട്. എന്നാല്‍ പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആനയും പന്നിയും മയിലും കുരങ്ങുമൊക്കെ കാട്ടില്‍ നിന്ന് ഇറങ്ങിവന്ന് ജനവാസമേഖലകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ അക്രമവും രൂക്ഷമാണ്. കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. മയിലുകളാണ് ഇപ്പോള്‍ കാടുവിട്ട് നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരുടെ ദേഹത്തേക്ക് പറന്നുവീണ് അപകടമുണ്ടാക്കി രണ്ടുപേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. മയില്‍ പാറിവന്ന് ദേഹത്ത് ഇടിക്കുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടാകുന്നത്. വന്യജീവികളുടെ അക്രമം മൂലം ജീവന് നഷ്ടമായാല്‍ ബന്ധുക്കള്‍ക്ക് 10ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷവും നല്‍കണം. നഷ്ടപരിഹാരം ചിലപ്പോള്‍ ഏറെ വൈകിയാണ് ലഭിക്കുന്നത്. ഫണ്ടില്ലെന്ന് പറഞ്ഞാണ് തുക അനുവദിക്കാന്‍ കാലതാമസം വരുന്നത്. കാസര്‍കോട് ജില്ലയിലും കാട്ടാനശല്യം വര്‍ധിച്ചുവരുന്നുണ്ട്. പനത്തടി, ആദൂര്‍, കുക്കംകൈ തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായത്. പനത്തടിയില്‍ കഴിഞ്ഞദിവസം ഒരു ഒറ്റയാന് ഇറങ്ങി നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. തെങ്ങുകളും കവുങ്ങുകളും വലിച്ചിട്ട് നശിപ്പിക്കുകയാണ്. കോളിച്ചാല്‍ മൊട്ടയംകൊച്ചി മേഖലയില്‍ നിരവധിപേരുടെ കൃഷിയാണ് നശിപ്പിച്ചത്. കാട്ടാനകളുടെ ശല്യം തടയാന്‍ ബ്ലോക്ക് പഞ്ചായത്ത് വനം വകുപ്പുമായി ചേര്‍ന്ന് തൂക്കുവേലി നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് നേരിയ പ്രതീക്ഷക്ക് വകവെക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിവെച്ച പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാറഡുക്ക പഞ്ചായത്തില്‍ നിരവധി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്ന തല്പച്ചേരി തൊട്ട് പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററില്‍ ആദ്യഘട്ടത്തില്‍ ഏഴ് കിലോമീറ്ററിലാണ് തൂക്കുവേലി നിര്‍മ്മിക്കുക. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതിക്ക് 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത്, മുളിയാര്‍, ദേലംപാടി, കാറഡുക്ക, കുറ്റിക്കോല്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷവും ജില്ലാ പഞ്ചായത്ത് 10ലക്ഷവും ഇതിനായി വകയിരുത്തും. ഗ്രാമപഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപ വീതം നീക്കിവെക്കും. അഞ്ചുകോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ 75 ലക്ഷം രൂപ വേണ്ടിവരും. ഡിസംബര്‍ അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. മാതൃകാ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനും എം.എല്‍.എമാര്‍ മുഖേന ശ്രമം നടത്തണം.
കേരള പൊലീസ് ഹൗസിങ്ങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് തൂക്കുവേലിയുടെ നിര്‍മ്മാണച്ചുമതല. ഒരു കിലോമീറ്ററിന് ആറരലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 14 അടി ഉയരത്തിലുള്ള ഇരുമ്പ് തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് അതിന് മുകളില്‍ ടി ആകൃതിയില്‍ ഇരുമ്പ് ഘടിപ്പിക്കും. അതില്‍ നിന്ന് താഴേക്ക് നാലടി ഉയരത്തില്‍ കമ്പികള്‍ തൂക്കിയിട്ട് സൗരോര്‍ജ്ജ ബാറ്ററിയുമായി ബന്ധപ്പെടുത്തും. തുമ്പിക്കൈ വേലിയില്‍ തട്ടിയാല്‍ ഷോക്കടിച്ച് പിന്മാറുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ പദ്ധതി വിജയമെന്ന് കണ്ടെത്തിയാല്‍ വന്യമൃഗശല്യമുള്ള എല്ലാ ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ നടപടി ഉണ്ടാവണം.