പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഭൂമി തുരന്നുള്ള ഖനനത്തിന് അനുമതി നല്കിക്കൊണ്ടേയിരിക്കുന്നു. ഇത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് മാധവ് ഗാഡ്ഗില്‍ ഏതാനും ദിവസം മുമ്പാണ് മുന്നറിയിപ്പ് നല്‍കിയത്. അതീവ പരിസ്ഥിതി പ്രദേശത്തും നീര്ത്തടങ്ങളോട് ചേര്ന്നുമടക്കം 5924 ക്വാറികള്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം നേരായ മാര്‍ഗത്തില്‍ സര്‍ക്കാറിന്റെ അനുമതി ലഭിച്ചവയുമല്ല. ഇതിന്റെ മൂന്നിലൊന്നിന് പോലും സര്‍ക്കാര്‍ അനുമതി ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രളയങ്ങള്‍ നാടിന് ദുരന്തം സമ്മാനിച്ചുകൊണ്ടിരിക്കുമ്പോഴും പുതിയ ക്വാറികള്‍ പിറന്നുവീണുകൊണ്ടേയിരിക്കുന്നു. 2018ലെ പ്രളയത്തിന് ശേഷം 223 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജനവാസ മേഖല, വനപ്രദേശം എന്നിവയ്ക്കരികില്‍ ക്വാറികള്‍ അനുവദിക്കുന്നതിനുള്ള ദൂരപരിധി കുറക്കണമെന്നാണ് നിയമം. എന്നാല്‍ അതും പലപ്പോഴും മറികടക്കുന്നു. വനപ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ പുറത്ത് മാത്രമേ ഖനനം പാടുള്ളൂവെന്നായിരുന്നു കേന്ദ്ര നിയമമനുസരിച്ച് കേരളത്തിന് ബാധകമായ വ്യവസ്ഥ. ഇത് 100 മീറ്ററായി കുറക്കാനാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. ഇത് അനുകൂലമായപ്പോള്‍ ആലപ്പുഴയിലൊഴികെയുള്ള ജില്ലകളില്‍ 223 ക്വാറികള്‍ക്ക് അനുമതിനല്‍കി. സ്ഫോടനം നടക്കാതെ 50 മീറ്ററിനുള്ളില്‍ ഖനനത്തിന് അനുമതിലഭിക്കും. ദൂരപരിധി കൂട്ടണമെന്ന് കോടതി നിര്‍ദ്ദേശിച്ചപ്പോഴും സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ ക്വാറികള്‍ക്ക് മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പില്‍ നിന്ന് അനുമതി നല്‍കാറില്ല. പരിസ്ഥിതി ദുര്‍ബല മേഖലകളായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം സ്ഥലങ്ങളില്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതി പുതുക്കി നല്‍കിയിട്ടില്ല. സ്ഥലം പരിശോധന നടത്താതെയും പാരിസ്ഥിതികാനുമതിയില്ലാതെയും ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ വ്യവസ്ഥകള്‍ പാലിക്കാത്ത ക്വാറികള്‍ക്കൊന്നും അനുമതി പത്രങ്ങളില്ല. പക്ഷെ എന്നിട്ടും ഇവയൊക്കെ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് സംസ്ഥാനത്ത് 7157 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടക്കുമ്പോള്‍ സര്‍ക്കാര്‍ കണക്കില്‍ ഇതുണ്ടാകാതെ പോകുന്നത്. ക്വാറികളില്‍ സ്ഫോടനം നടക്കുമ്പോള്‍ ചുറ്റപാടുമുള്ള കുന്നുകളിലെ പാറകളുടെ ഘടനയെ അത് ബാധിക്കുന്നു. പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ പ്രദേശം തന്നെ ദുര്‍ബലമായിപ്പോകുന്നു. ഇത്തവണ വലിയ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ ഇപ്പോഴും ഖനനം തകൃതിയായി നടക്കുന്നുണ്ടെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരം.
പശ്ചിമഘട്ട മലനിരകളില്പെടുന്ന ഈ പ്രദേശത്ത് നാലായിരം ചതുരശ്രയടി ഭൂപ്രദേശം അതീവ ദുര്‍ബലമാണ്. പ്രകൃതിക്ക് ആഘാതമേല്പിക്കുന്ന ഒന്നും ഇവിടെ പാടില്ല. എന്നിട്ടും അത്യുഗ്രസ്ഫോടനം നടത്തിയാണ് ഇവിടെ ഖനനം തുടരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നാല്‍ പോലും ഇവിടെ സ്വാഭാവികമായ മലയിടിച്ചിലും മറ്റും ഉണ്ടാകും. 10 വര്‍ഷം മുമ്പാണ് മിക്ക ക്വാറികളും പ്രവര്‍ത്തനമാരംഭിച്ചത്. ക്വാറികള്‍ക്ക് പുറമെ വികസനത്തിന്റെ പേരില്‍ കുന്നും മലയും പാറയും ഇടിച്ചുനിരത്തി കടത്തിക്കൊണ്ടുപോവുകയാണ്. ഇതിനും അനുമതി വേണം. എന്നാല്‍ നാമമാത്രമായ ചിലവയ്ക്ക് മാത്രം അനുമതി വാങ്ങി ബാക്കിയൊക്കെ അനധികൃതമായാണ് നടക്കുന്നത്. സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിന് മാത്രമാണ് മണ്ണെടുക്കാന്‍ അനുമതി. ഇതൊക്കെ മറികടന്നാണ് ലോഡ് കണക്കിന് മണ്ണ് എടുത്തുകൊണ്ടുപോകുന്നത്. എന്തായാലും പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കുന്ന മുന്നറിയിപ്പ് അവഗണിച്ചാല്‍ വലിയ പ്രത്യാഘാതമായിരിക്കും നേരിടേണ്ടിവരിക.