സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് 990 ഹെക്ടര്‍ വനഭൂമിയാണത്രെ. വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ കൃഷി നടത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഭൂമി കയ്യേറിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂരിന് കീഴിലാണത്രെ കൂടുതല്‍ കയ്യേറ്റവും നടന്നത്. ഇവിടെ മാത്രം 624 ഹെക്ടര്‍ വനഭൂമി കയ്യേറിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയിലെ വിവിധ വനം ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ 45 ഹെക്ടര്‍ വനഭൂമിയും കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആകെ 242 ഹെക്ടര്‍ വനഭൂമി മാത്രമേ അധികൃതര്‍ക്ക് ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളു. വര്‍ഷങ്ങളായി കൈവശം വെച്ചു പോന്ന കൃഷിഭൂമിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2015ലെ ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കിയത്. 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങള്‍ അനധികൃതമെന്നാണ് കണ്ടെത്തല്‍. കയ്യേറിയ ഭൂമി തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരും റവന്യു വകുപ്പും തമ്മിലുള്ള കേസുകളാണ് ഭൂമി തിരിച്ചുപിടിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പിടിച്ചെടുത്ത വനാതിര്‍ത്തികളില്‍ സര്‍വ്വെ നടത്തി ജണ്ടകള്‍ കെട്ടി വേര്‍തിരിച്ചാണ് വന ഭൂമി സംരക്ഷിക്കുന്നത്. ഒരാഴ്ച മുമ്പ് സ്കോട്ട്ലാന്റിലെ ഗ്ലാസ്ഗോയില്‍ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ 10 വര്‍ഷത്തിനുള്ളില്‍ വനനശീകരണം അവസാനിപ്പിക്കാന്‍ നൂറിലേറെ രാജ്യങ്ങള്‍ തീരുമാനമെടുത്തിരിക്കയാണ്. നശിപ്പിച്ചതും കയ്യേറിയതുമായ വനങ്ങള്‍ തിരിച്ചു പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതു സ്വകാര്യ വ്യക്തികളില്‍ നിന്ന് ഇതിനായി 1.4 ലക്ഷം കോടി രൂപ ധനസഹായം സമാഹരിക്കാനും തീരുമാനമെടുത്തു. ലോകത്തെ മൊത്തം വനത്തിന്റെ 85 ശതമാനവും സ്ഥിതി ചെയ്യുന്ന രാജ്യങ്ങളായ കാനഡ, റഷ്യ, ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, കോംഗോ എന്നീ രാജ്യങ്ങളില്‍ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലുള്ള ഹരിത ഗൃഹവാതകങ്ങളുടെ 23 ശതമാനത്തിനും കാരണം മരംവെട്ടും വന നശീകരണവുമാണ്. 2019 മുതല്‍ ആമസോണ്‍ വനമേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടു തീകള്‍ക്ക് പിന്നില്‍ കാട്ടുകള്ളന്മാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വെട്ടിത്തെളിച്ചിട്ട് ആഗോള വിപണി ലക്ഷ്യം വെച്ച് സോയാബീന്‍, കൊക്കോ, എണ്ണപ്പന എന്നിവ കൃഷി ചെയ്യുന്നതും വന വിസ്തൃതിയുടെ ശോഷണത്തിന് കാരണമായിട്ടുണ്ട്. ആഗോള കാലാവസ്ഥാ ഉച്ചകോടിയിലും പൊള്ളയായ വാഗ്ദാനങ്ങളും വാചകമടിയുമാണ് നടക്കുന്നതെന്ന ആരോപണം പല രാജ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് പലപ്പോഴും ഉണ്ടാവുന്നത്. പക്ഷെ അതൊന്നും നടപ്പിലാവുന്നില്ല. ഭൂമിയെ സംരക്ഷിക്കാന്‍ നേരിട്ടിറങ്ങണം. വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച ‘കാര്‍ബണ്‍ ന്യൂട്രല്‍’ മാതൃക രാജ്യവ്യാപകമായി ഈയിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വാഹനങ്ങളിലൂടെയും മറ്റുമുള്ള കാര്‍ബണ്‍ വ്യാപനം തടയുന്നതില്‍ പ്രാദേശിക സര്‍ക്കാറുകള്‍ക്ക് ഏറെ പങ്കുവഹിക്കാനാവും. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ് കാര്‍ബണ്‍ നൂട്രല്‍. വനം ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യഊര്‍ജ്ജ സ്വയം പര്യാപ്തത, മാലിന്യനിര്‍മ്മാര്‍ജ്ജനം, ശുദ്ധവായു, വെള്ളം, മണ്ണ്, വായു എന്നിവയിലേക്ക് ഈ പ്രദേശം സ്വയം മാറുന്ന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതൊക്കെ നടപ്പിലായാലേ ഭൂമിയെ സംരക്ഷിക്കാനാവു.