തീവണ്ടികള്‍ കോവിഡിന് മുമ്പുണ്ടായതുപോലെ പുനഃസ്ഥാപിക്കണം

കോവിഡിന്റെ വലിയ ഭീതി ഒഴിവായതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും പൂര്‍ണ്ണമായും റോഡിലിറങ്ങിയെങ്കിലും തീവണ്ടികളുടെ കാര്യത്തിലാണ് റെയില്‍വെ മെല്ലെപ്പോക്ക് തുടരുന്നത്. പല തീവണ്ടികളും പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് തീവണ്ടികളെ ആശ്രയിച്ച് യാത്രചെയ്യുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാര്‍ത്ഥികളുമൊക്കെ വലിയ ദുരിതം അനുഭവിക്കുകയാണ്. കാസര്‍കോട് വഴി ഓടുന്ന തീവണ്ടികളില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ ആരംഭിക്കാത്തതിനാല്‍ ജീവനക്കാരായ സ്ഥിരം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. അണ്‍ റിസര്‍വ്ഡ് തീവണ്ടിയായ കണ്ണൂര്‍-മംഗളൂരു പ്രത്യേക എക്‌സ്പ്രസിന്റെ സമയക്രമം ജീവനക്കാരുടെ ആവശ്യത്തിന് ചേരുന്നതല്ല. തീവണ്ടികളില്‍ […]

കോവിഡിന്റെ വലിയ ഭീതി ഒഴിവായതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും പൂര്‍ണ്ണമായും റോഡിലിറങ്ങിയെങ്കിലും തീവണ്ടികളുടെ കാര്യത്തിലാണ് റെയില്‍വെ മെല്ലെപ്പോക്ക് തുടരുന്നത്. പല തീവണ്ടികളും പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് തീവണ്ടികളെ ആശ്രയിച്ച് യാത്രചെയ്യുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാര്‍ത്ഥികളുമൊക്കെ വലിയ ദുരിതം അനുഭവിക്കുകയാണ്. കാസര്‍കോട് വഴി ഓടുന്ന തീവണ്ടികളില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ ആരംഭിക്കാത്തതിനാല്‍ ജീവനക്കാരായ സ്ഥിരം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. അണ്‍ റിസര്‍വ്ഡ് തീവണ്ടിയായ കണ്ണൂര്‍-മംഗളൂരു പ്രത്യേക എക്‌സ്പ്രസിന്റെ സമയക്രമം ജീവനക്കാരുടെ ആവശ്യത്തിന് ചേരുന്നതല്ല. തീവണ്ടികളില്‍ തിരക്ക് വര്‍ധിച്ചതോടെ ജനറല്‍ കോച്ചുകളിലെ ടിക്കറ്റ് ലഭ്യതയും കുറഞ്ഞു. തീവണ്ടിയാത്ര ദുരിതമായതോടെ സ്വകാര്യ വാഹനങ്ങളെയും ബസുകളെയുമാണ് പലരും ആശ്രയിക്കുന്നത്. ഇത് വലിയ സാമ്പത്തിക ചെലവും ഉണ്ടാക്കും. കാസര്‍കോട് വഴി കടന്നു പോകുന്ന മംഗളൂരു-കോയമ്പത്തൂര്‍ തീവണ്ടിക്ക് മാത്രമാണ് നവംബര്‍ ഒന്ന് മുതല്‍ അണ്‍ റിസര്‍വ്‌സ് കോച്ചുകള്‍ അനുവദിച്ചത്. അതിലും കണ്ണൂര്‍-മംഗളൂരു പ്രത്യേക എക്‌സ്പ്രസിലും മാത്രമാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുന്നത്. മംഗളൂരു കോയമ്പത്തൂര്‍ തീവണ്ടിയുടെ യാത്ര ഓഫീസ് സമയത്തല്ല എന്നതിനാല്‍ ഓഫീസ് യാത്രക്കാര്‍ക്ക് ഇത് ഉപകരിക്കുന്നില്ല. നിലവില്‍ ഓടുന്ന കണ്ണൂര്‍-മംഗളൂരു പ്രത്യേക എക്‌സ്പ്രസ് തീവണ്ടികളുടെ സമയക്രമം ഓഫീസ് യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം. രാവിലെ 9.38 ആണ് പ്രത്യേക എക്‌സ്പ്രസ് തീവണ്ടിയുടെ കാസര്‍കോട്ടെ സമയം. ഇത് ഒമ്പത് മണിക്ക് കാസര്‍കോട്ടെത്തുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ കാസര്‍കോട്ടിറങ്ങി ഉള്‍ഭാഗങ്ങളിലേക്ക് പോകുന്ന ജീവനക്കാര്‍ക്കും കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും സൗകര്യപ്രദമാവും. രാവിലെ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വണ്ടിയായ മലബാര്‍ എക്‌സ്പ്രസ് 8.33 ആണ് കാസര്‍കോട്ടെത്തുന്ന സമയം. ഈ വണ്ടിയില്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് വലിയ തോതില്‍ ഉപയോഗിക്കാനാവുന്നില്ല. നിലവില്‍ യാത്രക്കാര്‍ കൂടിയതോടെ ഈ വണ്ടികളില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണുള്ളത്. എക്‌സ്പ്രസ് വണ്ടികളില്‍ മുമ്പുണ്ടായിരുന്നതുപോലെ ജനറല്‍ കോച്ചുകള്‍ അനുവദിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവും. വൈകിട്ട് ആറുമണിക്കാണ് പ്രത്യേക എക്‌സ്പ്രസ് കാസര്‍കോട്ടെത്തുന്നത്. പിന്നാലെയെത്തുന്ന മാവേലി എക്‌സ്പ്രസിനായി പിടിച്ചിടുന്നതോടെ ജില്ലയുടെ തെക്കേ അറ്റത്തുള്ളവര്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സമയം ഏറെ വൈകുന്നു. ഇത് മറ്റുവണ്ടികള്‍ക്ക് പിടിക്കാത്ത രീതിയില്‍ ഓഫീസ് സമയത്തിന് അനുസൃതമായി ക്രമീകരിച്ചാല്‍ നന്നാവും. കോളേജുകളും സ്‌കൂളുകളും തുറന്നു കഴിഞ്ഞു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നല്ലൊരു ഭാഗം കുട്ടികളും ഉപരിപഠനത്തിന് മംഗളൂരുവിലെ കോളേജുകളെയാണ് ആശ്രയിക്കുന്നത്. അവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സ്ഥിരം തീവണ്ടിയാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് വലിയ ഗുണമാണ്. സ്ഥിരം ടിക്കറ്റെടുക്ക് പോകുന്നതിന്റെ നാലില്‍ ഒന്ന് ശതമാനം മാത്രമേ തുക ചെലവഴിക്കേണ്ടതുള്ളൂ. അതുപോലെത്തന്നെ പ്ലാറ്റ്‌ഫോം ടിക്കറ്റിന് വലിയ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഇത് അടിയന്തിരമായി കുറക്കണം. ഇത് ടിക്കറ്റെടുക്കാതെ പ്ലാറ്റ്‌ഫോം കയറുന്നതിന് മാത്രമേ വഴി വെക്കൂ. തല്‍സമയ ടിക്കറ്റ് വിതരണ സംവിധാനം പുനസ്ഥാപിക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യം പുനസ്ഥാപിച്ചു നല്‍കണം. ജനജീവിതം സാധാരണ ഗതിയിലേക്ക് നീളണമെങ്കില്‍ ബസുകള്‍ മാത്രം ഓടിയാല്‍ പോര. തീവണ്ടി സര്‍വ്വീസും കാര്യക്ഷമമാവണം. കോവിഡിന് മുമ്പുള്ള രീതിയില്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തണം.

Related Articles
Next Story
Share it