മനുഷ്യ ജീവന് വില കല്‍പ്പിക്കണം

ഡല്‍ഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കയാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പല ആസ്പത്രികള്‍ക്കു മുമ്പിലും കൊടും ചൂടില്‍ രോഗികളുടെ ബന്ധുക്കള്‍ നിലവിളിക്കുന്ന ചിത്രമാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ അധികാര കേന്ദ്രങ്ങളില്‍ മുട്ടി വിളിച്ചിട്ടും കാത്തിരിപ്പ് തുടരുകയാണ്. ഓക്‌സിജന്‍ ലഭ്യമാവാതെ പുതുതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആസ്പത്രികള്‍. രോഗികളുടെ എണ്ണം കുറക്കാന്‍ അനുമതി വേണമെന്നും ചില ആസ്പത്രികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ഗംഗാറാം ആസ്പത്രിയില്‍ […]

ഡല്‍ഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കയാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പല ആസ്പത്രികള്‍ക്കു മുമ്പിലും കൊടും ചൂടില്‍ രോഗികളുടെ ബന്ധുക്കള്‍ നിലവിളിക്കുന്ന ചിത്രമാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ അധികാര കേന്ദ്രങ്ങളില്‍ മുട്ടി വിളിച്ചിട്ടും കാത്തിരിപ്പ് തുടരുകയാണ്. ഓക്‌സിജന്‍ ലഭ്യമാവാതെ പുതുതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആസ്പത്രികള്‍. രോഗികളുടെ എണ്ണം കുറക്കാന്‍ അനുമതി വേണമെന്നും ചില ആസ്പത്രികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ഗംഗാറാം ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം ഓക്‌സിജന്‍ കിട്ടാതെ 25 രോഗികളാണ് പിടഞ്ഞു മരിച്ചത്. വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറഞ്ഞു വരികയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെക്കൊണ്ട് ബന്ധുക്കള്‍ എത്തുമ്പോള്‍ വെന്റിലേറ്ററില്ലാത്തതിനാല്‍ പ്രവേശിപ്പിക്കുന്നില്ല. രോഗികളെയും കൊണ്ട് ബന്ധുക്കള്‍ ആസ്പത്രികള്‍ തേടി ഓടുന്ന ചിത്രമാണ് കാണാനാവുന്നത്. മാനവരാശി നേരിട്ടു കൊണ്ടിരിക്കുന്ന വലിയ വിപത്തിനെ നേരിടാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവു. 25 ലക്ഷത്തിലേറെ കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. പ്രതിദിന മരണ സംഖ്യയും 2000കടന്നിരിക്കയാണ്. ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ ഉല്‍പ്പാദനവും നീക്കവും ത്വരിത ഗതിയിലാക്കണം. കോവിഡ് ഒന്നാം വ്യാപന കാലത്തേത് പോലുള്ള ഏകോപിത നടപടിയാണ് അടിയന്തിരമായി ഉണ്ടാവേണ്ടിയിരിക്കുന്നത്. ഒന്നാം വ്യാപനത്തിന്റെ അവസാനത്തോടെ ഇളവുകള്‍ കൂടുതലായി നല്‍കിയതാണ് രണ്ടാം വ്യാപനം അതിതീവ്രതയിലേക്ക് നീങ്ങിയത്. വേണ്ടത്ര മുന്‍ കരുതല്‍ എടുത്തിരുന്നെങ്കില്‍ ഇന്നത്തെ ഈ അവസ്ഥ ഒഴിവാക്കാന്‍ പറ്റുമായിരുന്നു. ഓക്‌സിജനും വെന്റിലേറ്ററുകളുമാണ് അടിയന്തിരമായി ഒരുക്കേണ്ടകതെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതാരും ചെവികൊണ്ടില്ല. 10 ലക്ഷം പേര്‍ക്ക് 1500 ആസ്പത്രി കിടക്ക എന്നതാണ് തലസ്ഥാനത്തെ അവസ്ഥ. കേരളത്തില്‍ ഇത് 5000മാണ്. കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചതും ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് ഓരോ വാക്‌സിനും 400 രൂപ നല്‍കണം. സ്വകാര്യ ആസ്പത്രികള്‍ 600 രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് രോഗികളുടെ അടുത്തെത്തുമ്പോള്‍ ഇതിന്റെ ഇരട്ടിയാവും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലപ്പുറമാണിത്. 1000 കോടി രൂപയെങ്കിലും ഇതിനായി കണ്ടെത്തണം.
എന്തായാലും കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ജനങ്ങളില്‍ നിന്ന് പണം വാങ്ങാതെ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങള്‍ക്കും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണിത് വരുത്തി വെച്ചിരിക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ വില കൊടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് സ്വമേധയാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നിരവധി പേര്‍ എത്തിയത് വലിയ ആശ്വാസമാണ്. വാക്‌സിന്‍ സൗജന്യമായി നല്‍കാനും വേണ്ടത്ര ഓക്‌സിജന്‍ എത്തിച്ചു കൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it