കര്‍ഷകരുടെ പ്രക്ഷോഭം എട്ടാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. ഈയിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി അവിടെ പ്രക്ഷോഭം നടത്തുന്നത്. കര്‍ഷക സമരത്തെ ജലപീരങ്കി കൊണ്ടും ലാത്തിച്ചാര്‍ജ് കൊണ്ടും നേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ആയിരക്കണക്കിന് കര്‍ഷകരാണ് ഹരിയാനയില്‍ നിന്നും യു.പി.യില്‍ നിന്നുമൊക്കെയായി ഡല്‍ഹിയിലെത്തിയത്. ഒരു തരത്തിലുള്ള ചര്‍ച്ചക്കും മുതിരാതിരുന്ന സര്‍ക്കാര്‍ പിന്നീട് ചര്‍ച്ചയാവാമെന്ന് അറിയിച്ചെങ്കിലും കര്‍ഷക നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവരെ അറിയിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാമെന്ന ഉറപ്പും നല്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും വിദഗ്ധര്‍ക്കും പുറമെ കര്‍ഷക സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവരെയും സമിതിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് പ്രഹസനമെന്നാണ് കര്‍ഷകരുടെ പക്ഷം. മുമ്പ് സ്വാമിനാഥന് കമ്മീഷനും മറ്റുമായി ഒട്ടേറെ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടും സര്‍ക്കാര്‍ അതൊന്നും നടപ്പാക്കിയിട്ടില്ലെന്നും ഇനിയും ഒരു സമിതി പ്രഹസനമാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകളില്‍ തീരുമാനമാവുന്നത് വരെ കാര്‍ഷിക നിയമം മരവിപ്പിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നു. കോവിഡ് മഹാമാരിയുടെ അടച്ചിടല്‍ കാലത്താണ് തിടുക്കപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസാക്കിയത്. ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ മുന്നണിയിലെ തന്നെ അംഗമായ ശിരോമണി അകാലിദള്‍ മുന്നണി വിടുകയും അവരുടെ നേതാവായ ഹര്‍സിമ്രത് കൗര്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും അതൊന്നും കേന്ദ്രസര്‍ക്കാര്‍ ഗൗനിച്ചില്ല. വിവാദപരമായ മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്ക് ഗുണകരമെന്നാണ് ഈ സമയങ്ങളിലൊക്കെ സര്‍ക്കാര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടുമെന്തേ പതിനായിരക്കണക്കിന് കര്‍ഷകര്‍ ദീര്‍ഘനാളത്തെ സമരത്തിനായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുവെന്നത് ആലോചിക്കേണ്ട വസ്തുതയാണ്. കര്‍ഷകര്‍ കടക്കെണിയില്‍ പെട്ട് ഉഴലുമ്പോഴും അവര്‍ക്ക് കോടികള്‍ കാട്ടി വാഗ്ദാനപ്പെരുമഴ മാത്രമേ ഉണ്ടാകുന്നുള്ളുവെന്ന് അവര്‍ക്ക് തിരിച്ചറിവ് വന്നുതുടങ്ങിയിട്ടുണ്ട്. ഇവര്‍ മണ്ണില്‍ കൈകുത്തിയിലെങ്കില് രാജ്യം പട്ടിണിയിലാവുമെന്ന കാര്യം പലരും സൗകര്യപൂര്‍വ്വം മറന്നുകളയുന്നു. കര്‍ഷകര്‍ക്ക് ആദായവില കിട്ടണമെന്നത് സര്‍ക്കാറും അംഗീകരിക്കുന്നു. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാത്ത ഇറക്കുമതിയും കോര്‍പ്പറേറ്റ് വല്ക്കരണവും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. നാളികേരത്തിന്റെയും കുരുമുളകിന്റെയും റബ്ബറിന്റെയും കാര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം ഇപ്പോഴും തുടരുകയാണ്. ഇറക്കുമതിക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാതെ ആഭ്യന്തര വിപണിയില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കില്ല. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കാതെ ഇനിയും അവരെ കോടികളുടെ വാഗ്ദാനം നല്കി പറഞ്ഞു പറ്റിക്കാനാവില്ല. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.