സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ സാര്‍ത്ഥകമായ ജീവിതമായിരുന്നു ഉബൈദ് മാഷിന്റേത്. ഏതാണ്ട് നാല് നൂറ്റാണ്ട് നീണ്ട വൈദേശിക ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധ സമരത്തിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ശൈശവദശയിലും മലബാര്‍ മുസ്ലിംകള്‍ ആവശ്യത്തിലധികം ശാന്തരായിരുന്നു.(the calm before the storm). പ്രതിരോധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായ ഉലമാക്കള്‍ ആത്മീയതയിലേക്ക് ഉള്‍വലിയുന്ന പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യം എങ്ങും ദൃശ്യമായിരുന്നു. പക്ഷേ, ഈ ശാന്തത കൊടുങ്കാറ്റിനു മുന്‍പുള്ള ഭയാജനകമായ ശാന്തതയായിരുന്നുവെന്ന് 1921ലെ കലാപം നമ്മോട് വിളിച്ചു പറഞ്ഞു. ചരിത്രത്തിലെ നിര്‍ണ്ണായകവും സംഭവബഹുലവുമായ ഈ കാലഘട്ടത്തിലാണ് നമ്മുടെ സ്മര്യപുരുഷന്‍ ജനിക്കുന്നതും കൗമാരം പിന്നിടുന്നതും. നാടെങ്ങും സ്വാതന്ത്യസമരം കൊടുമ്പിരികൊള്ളുന്നതും കോണ്‍ഗ്രസ്സ് പാര്‍ട്ടി കേരളത്തില്‍ വളരുന്നതും മുസ്ലിംലീഗ് എന്ന പാര്‍ട്ടി കേരളമണ്ണില്‍ പിറവിയെടുക്കുന്നതും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. തുടക്കം മുതല്‍ ഉബൈദ് മാഷ് മുസ്ലിംലീഗിനോട് വൈകാരികമായ അടുപ്പം പുലര്‍ത്തിയിരുന്നു പാര്‍ട്ടിയോടും പാര്‍ട്ടിയിലെ നേതാക്കളോടും ഒരു തരം വീരാരാധന കലര്‍ന്ന മനോഭാവമായിരുന്നു ഉബൈദിന്. 1947ല്‍ പാകിസ്ഥാന്‍ രൂപീകരിച്ചതോടെ ഇന്ത്യയിലെ അവശേഷിക്കുന്ന മുസ്ലിംലീഗുകാര്‍ വലിയ പ്രതിസന്ധി നേരിട്ടു. ലീഗാണെന്ന് പറയുന്നതുപോലും നാണക്കേടായി മാറുന്ന ഒരു ദുര്‍ഘടസന്ധിയിലായി അനുയായികള്‍. പലരും പാര്‍ട്ടി വിട്ടു. ചിലര്‍ പാര്‍ട്ടി മാറി. ചിലര്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലുമായി. പക്ഷേ, പാര്‍ട്ടിയുടെ ദയനീയാവസ്ഥയിലും ഉബൈദ് സാഹിബിന് ഞാന്‍ ലീഗുകാരണാണെന്ന് പറയാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ അവശിഷ്ടലീഗ് പുനഃസംഘടിച്ചപ്പോള്‍ തന്റെ സൃഷ്ടിപരവും സംഘടനാപരവുമായ വൈവിദ്ധ്യമാര്‍ന്ന കഴിവുകള്‍ മുഴുവനും പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ചു. സീതിസാഹിബിനെപ്പോലുള്ളവര്‍ ഉബൈദ് സാഹിബിനെ ശരിക്കും തിരിച്ചറിഞ്ഞിരുന്നു. സി.എച്ചിനെപ്പോലുള്ളവര്‍ ഉബൈദ് സാഹിബിനെ ആദരപൂര്‍വ്വം പരിഗണിക്കുകയും സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ഉബൈദ് മാഷിന്റെ മരണശേഷം സ്മരണിക പ്രസിദ്ധീകരിക്കാന്‍ വേണ്ടി രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയായിരിക്കും സി.എച്ചിനോട് ഒരനുസ്മരണക്കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടിരിക്കുക. അന്ന് സി.എച്ച്., സി.അച്യൂതമേനോന്‍ മന്ത്രിസഭയില്‍ പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന തിരക്കുള്ള മന്ത്രിയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാപരമായും സി.എച്ച.് ഏറെ തിരക്കിലായിരുന്നു. എന്നിട്ടും സി.എച്ച് ഒരു ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന അനുസ്മരണക്കുറിപ്പാണ് എഴുതിയത്. സാധാരണ ളൗിലൃമഹ ീൃമശേീി െന്റെ സ്വഭാവമാര്‍ന്ന ഒരു സാമ്പ്രദായിക ഓര്‍മ്മക്കുറിപ്പിനപ്പുറം ഉബൈദ് മാഷിനെ തൊട്ടറിയുന്ന സ്വയം അനുഭവവേദ്യമായ കുറെ കാര്യങ്ങളാണ് സി.എച്ചിന്റെ സ്മരണാഞ്ജലി ഉള്‍ക്കൊള്ളുന്നത്. സത്യത്തില്‍ സി.എച്ചിന്റെ അനുസ്മരണക്കുറിപ്പു തന്നെ സമഗ്രമായൊരു പഠനം ആവശ്യപ്പെടുന്നുണ്ട്.
കോഴിക്കോട്ടെ സാഹിത്യപരിഷത് സമ്മേളനത്തില്‍ ഉബൈദ് സാഹിബ് അവതരിപ്പിച്ച ചരിത്രപ്രരമായ മാപ്പിളപ്പാട്ട് പ്രബണ്ഡത്തെക്കുറിച്ച് വാമോഴിയായും വരമൊഴിയായും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ സി.എച്ച്. ഉബൈദനുസ്മരണത്തില്‍ പറയുന്ന പ്രബന്ധാവതരണത്തിന്റൈ പശ്ചാത്തലം അല്‍പം വ്യത്യസ്തയാര്‍ന്നതാണ്. ഇവ ആത്മനിഷ്ഠമൊഴികളായതിനാല്‍ വിശ്വസനീയത കൂടും. സി.എച്ച്. കുറിച്ചിട്ട വാക്കുകള്‍.
‘കോഴിക്കോട്ടു ചേര്‍ന്ന പരിഷത് സമ്മേളനത്തില്‍ ഉബൈദ് സാഹിബിനു പ്രബന്ധം വായിക്കാനൊരാഗ്രഹം. അന്നു സമ്മേളനത്തിന്റെ ചുമതലക്കാരിലൊരാളായിരുന്ന വറുഗീസ് കളത്തിലിന്റെ സഹായത്തോടെ ‘ചന്ദ്രിക’-യിലെ ഞങ്ങള്‍ അതു സാധിച്ചുകൊടുത്തു. മാപ്പിളപ്പാട്ടുകളിലെ ശൃംഗാരം, നായികാവര്‍ണ്ണന, മുതലായവയെപ്പറ്റി ഉബൈദുപന്യസിച്ചപ്പോള്‍ സദസ്സാകെ കോരിത്തരിച്ചു. ആവേശഭരിതനായി ജി. പറഞ്ഞു: മാപ്പിളപ്പാട്ടിനെപ്പറ്റികൂടി പ്രതിപാദിക്കാത്ത മലയാളസാഹിത്യ ചരിത്രം അപൂര്‍ണമാണ്. ഉബൈദ് സാഹിബിനുമാത്രമല്ല, അദ്ദേഹത്തെ ക്ഷണിച്ചവര്‍ക്കും ആനന്ദലബ്ധിയുണ്ടായി. ആ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം അന്ന് മാതൃഭൂമി വാരികയില്‍ വന്നിരുന്നു. അതൊരു പുസ്തകമായിക്കാണാന്‍ കൊതിയുണ്ട്. അവസാനവാചകം ശ്രദ്ധിച്ചോ? ‘അതൊരു പുസ്തകമായിക്കാണാന്‍ കൊതിയുണ്ട്.’
1948 ല്‍ ആണ് ഉബൈദ് സാഹിബ് പ്രബന്ധം എഴുതിയത്. 1949 ല്‍ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു. 1972 ഒക്ടോബര്‍ മൂന്നാം തീയതിയാണ് ഉബൈദ് മാഷ് മരിക്കുന്നത്. നീണ്ട ഒരു വ്യാഴവട്ടത്തിലധികം സജീവ സക്രിയ ജീവിത വ്യവഹാരങ്ങളിലേര്‍പ്പെട്ടിട്ടും എന്തേ മാഷിന് പ്രസ്തുത പ്രബന്ധത്തിന് അച്ചടി മഷി പുരട്ടണമെന്ന് തോന്നിയില്ല. അന്ന് മാഷ് മുന്‍കയ്യെടുത്ത് അച്ചടിപ്പിച്ചിരുന്നെങ്കില്‍ പ്രബന്ധം നന്നായി പരിഷ്‌കരിക്കപ്പെട്ടേനെ. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താമായിരുന്നു. കൂടുതല്‍ ഉദ്ധരണികള്‍ ചേര്‍ക്കാമായിരുന്നു. കൂടുതല്‍ സൂചകങ്ങള്‍ ലേഖന ചുവട്ടില്‍ നല്‍കാമായിരുന്നു. പക്ഷേ, ഉബൈദ് സാഹിബ് ലേഖനം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചില്ല. സഹൃദയരുടെ നഷ്ടം. മറ്റു വാക്കുകളില്ല.
ഉബൈദ് മാഷിന്റെ പ്രബന്ധം മാപ്പിളപ്പാട്ട് സംബന്ധിച്ച എല്ലാ സംവാദങ്ങളിലും പ്രഭാഷണങ്ങളിലും എഴുത്തിലും പരാമര്‍ശിക്കപ്പെട്ടെങ്കിലും ആര്‍ക്കും മുന്‍കയ്യെടുത്ത് ലേഖനം ബുക്ക് രൂപത്തില്‍ ലഭ്യമാക്കണമെന്ന് തോന്നിയില്ല. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, പ്രബന്ധം പുസ്തകരൂപം കൈകൊണ്ടില്ലെന്നത് യാഥാര്‍ത്ഥ്യം. സി.എച്ചിന്റെ ആഗ്രഹം തന്റെ അനുസ്മരണക്കുറിപ്പില്‍ ദീര്‍ഘസുഷുപ്തിയില്‍ പൊടിപിടിച്ചുക്കിടന്നു. കുറ്റകരമായ അനാസ്ഥ. ആരെയും കുറ്റപ്പെടുത്താനില്ല.
ഉബൈദ് മാഷുമായി എനിക്കടുപ്പമുണ്ടായിരുന്നില്ല. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ സാഹിത്യത്തേയോ മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയോ ഞാന്‍ ഫോളോ ചെയ്തിരുന്നില്ല. വിദൂരമായ ഗുരുശിഷ്യബന്ധം പോലും ആരോപിക്കാനാവില്ല. കാണാമറയത്ത് ഉബൈദ് മാഷ് ദ്രോണരോ ഞാന്‍ ഏകലവ്യനോ ആയില്ല. ഉബൈദ് മാഷ് എനിക്കന്യനായിരുന്നു. തികച്ചും അന്യന്‍.
ഉബൈദ് മാഷിന്റെ പ്രബന്ധം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എവിടെ ലഭിക്കുമെന്നറിയില്ലായിരുന്നു. ഇതിനിടയില്‍ കാസര്‍കോട് വിട്ടു. പിന്നീട് ജോലിസംബന്ധമായി 1998ലാണ് തിരിച്ചു വരുന്നത്. അന്നേരം ആ പ്രബന്ധം കൈവശമുണ്ടായിരുന്ന ഒരാളെ സമീപിച്ചു. അദ്ദേഹം കനിഞ്ഞില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ന്യായീകരണമുണ്ടാകാം. പിന്നീട് 2002ല്‍ ലേഖനം വായിക്കാന്‍ പറ്റാത്ത നൈരാശ്യത്തോടെ ഞാന്‍ കാസര്‍കോട് വിട്ടു. 2005ല്‍ വീണ്ടും എനിക്ക് ആ ലേഖനം വായിക്കണമെന്ന് തോന്നി. 1949ലെ മാതൃഭൂമി വീക്കിലി സംരക്ഷിച്ചുവെച്ച ഏതെങ്കിലും ഗ്രന്ഥശാലയുണ്ടാകുമോ? ആയിടക്ക് തിരുവനന്തപുരത്തു പോയപ്പോള്‍ എന്‍.ബി.എസ്സില്‍ ഗുപ്തന്‍ നായര്‍ സാറിനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹമാണ് വഞ്ചിയൂരിലെ ശ്രീ ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയെ പറ്റി സൂചിപ്പിച്ചത്. ആ സ്ഥാപനത്തിലെ ലൈബ്രറേറിയനും കുടുംബവും തിരുവന്തപുരത്തെ സര്‍ക്കാര്‍ പ്രസ്സുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനുവേണ്ടി തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ എന്നെ സമീപിച്ചിരുന്നു. പഴയ പരിചയവും കടപ്പാടും ഓര്‍മ്മപ്പെടുത്തി എന്റെ ആവശ്യം ഔചിത്യബോധമില്ലാതെ അവതരിപ്പിച്ചു. വൈകുന്നേരം തിരുവന്തപുരത്തുനിന്നും വടകരക്ക് ലക്ഷ്യമാക്കി യാത്ര തിരിച്ച മലബാര്‍ എക്‌സ്പ്രസില്‍ കയറുമ്പോള്‍ എന്റെ ബാഗില്‍ ഉബൈദ് മാഷിന്റെ ‘മാപ്പിളപ്പാട്ടിന്റെ പ്രത്യേകതകള്‍” എന്ന ലേഖനത്തിന്റെ ഫോട്ടോകോപ്പിയുണ്ടായിരുന്നു.
വടകരയില്‍ വണ്ടിയിറങ്ങിയ ഞാന്‍ ആദ്യം ചെയ്തത് ലേഖനത്തിന്റെ കൂടുതല്‍ ഫോട്ടോകോപ്പിള്‍ എടുക്കുകയായിരുന്നു. അടുത്ത ദിവസം ഒരു പകര്‍പ്പ് മാപ്പിളപ്പാട്ട് ഗവേഷണരംഗത്ത് ഏറെ വ്യക്തിമുദ്ര പതിപ്പിച്ച കെ. അബൂബക്കറിന് നല്‍കി. അദ്ദേഹം ലേഖനം പലകാര്യത്തിനും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
2016 ല്‍ ആണ് ഉബൈദ് മാഷിന്റെ രചനകള്‍ തേടിപ്പിടിച്ച് പ്രസിദ്ധീകരിക്കാനുള്ള നിയോഗം എന്നില്‍ നിക്ഷിപ്തമാകുന്നത്. ഇബ്രാഹിം ബേവിഞ്ചയുമായുള്ള സൗഹൃദഭാഷണത്തിനിടയില്‍ തോന്നിയ ക്ഷണികമായ ആവേശത്തിലാണ് നിയോഗം ഏറ്റെടുത്തത്. ‘നിങ്ങളുടെ ശ്രമം വ്യര്‍ത്ഥമാവില്ല. അത് അച്ചടിക്കാനുള്ള സാമ്പത്തിക സ്രോതസ് ഞാന്‍ കണ്ടെത്തും’-മര്‍ഹും ടി.ഇ. അബ്ദുല്ലയുടെ വാക്കുകള്‍ ഊര്‍ജ്ജം പകര്‍ന്നു. പുസ്തകം പൂര്‍ത്തിയായപ്പോള്‍ പലരും പ്രസിദ്ധപ്പെടുത്താന്‍ മുന്നോട്ട് വന്നു. അതുകൊണ്ട് ടി.ഇ. യെ ആശ്രയിക്കേണ്ടി വന്നില്ല. എങ്കിലും സുഹൃത്തിന്റെ ആര്‍ജ്ജവമുള്ള വാക്കുകള്‍ പ്രചോദനമായി സദാസമയും ബോധമണ്ഡലത്തിലുണ്ടായിരുന്നു. പുസ്തകം ഞാന്‍ ടി.ഇ.ക്കു സമര്‍പ്പിച്ചത് ചരിത്രം.
1948ല്‍ ഉബൈദ് മാഷ് മാപ്പിളപ്പാട്ടിനെക്കുറിച്ചെഴുതിയ പ്രബന്ധം, സി.എച്ച്. മുഹമ്മദ് കോയ 1973ല്‍ പുസ്തകരൂപത്തില്‍ കാണണമെന്ന് കൊതിച്ച പ്രബന്ധം, 2016ല്‍ ഞാന്‍ എഡിറ്റ് ചെയ്ത ‘ടി. ഉബൈദ് രചനകള്‍ പഠനങ്ങള്‍ ഓര്‍മ്മകള്‍’ എന്ന ഗ്രന്ഥം വഴി അച്ചടി മഷി പുരണ്ടു. സി.എച്ചിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചെങ്കിലും ലേഖനത്തിന്റെ അച്ചടിത്താളുകള്‍ വായിക്കാന്‍ എഴുത്തുകാരനും പത്രാധിപരും സര്‍വ്വോപരി നല്ലൊരു സഹൃദയനുമായിരുന്ന അദ്ദേഹത്തിന് സാധിച്ചില്ലെന്ന ദുഃഖം എനിക്കുണ്ട്. 1983 സെപ്തമ്പര്‍ 28-ാം തീയതിയാണ് സി.എച്ച്. നമ്മെ വിട്ടുപോയത്. അദ്ദേഹം വിട പറഞ്ഞതിനുശേഷം മുപ്പത്തിമൂന്നാമാണ്ടിലാണ് ‘ടി. ഉബൈദ് രചനകള്‍ പഠനങ്ങള്‍ ഓര്‍മ്മകള്‍’ പ്രസിദ്ധപ്പെടുത്തുന്നത്. ഇന്ന് ഉബൈദ് മാഷിന്റെ പ്രബന്ധം ആര്‍ക്കും കയ്യെത്തുന്ന ദൂരത്തിലുണ്ട്. ധാരാളം പേര്‍ ടി ലേഖനം വായിക്കുന്നുണ്ട്, ഗവേഷണമേഖലയിലും മറ്റും പ്രയോജനപ്പെടുത്തുന്നുണ്ട്.
പല ഗവേഷണ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും പി.എച്ച്.ഡി പ്രബന്ധങ്ങളിലും ബിബ്‌ളിയോഗ്രാഫിയുടെ ഭാഗമായും സൂചകപുസ്തകമായും അടിക്കുറിപ്പായും ‘ടി. ഉബൈദ് രചനകള്‍ പഠനങ്ങള്‍ ഓര്‍മ്മകള്‍” സ്ഥിരപ്രതിഷ്ഠ നേടി. സി.എച്ചിന്റെ സ്മരണക്കുമുന്‍പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.
ടി.കെ അബ്ദുല്ലക്കുഞ്ഞി