നാടകം അന്നും ഇന്നും

നടന്‍, നാടക കൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കലയുടെ മര്‍മ്മവും സ്പന്ദനവും അറിഞ്ഞ അധ്യാപകനായിരുന്നു മൊഗ്രാല്‍ പുത്തൂര്‍ യു.പി സ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍ ഉത്തമന്‍ മാഷ്. കുട്ടികളെ അദ്ദേഹം കലയിലേക്ക് ചേര്‍ത്ത് പിടിച്ച് നിര്‍ത്തി. നാടകം മാത്രമല്ല കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ കണ്ടറിഞ്ഞ് വേണ്ട വിധത്തിലുള്ള പ്രോത്സാഹനം നല്‍കാന്‍ അദ്ദേഹത്തിനുള്ള കഴിവ് വേറെതന്നെയായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിച്ചു. സ്‌കൂള്‍ മുറ്റത്ത് സ്റ്റേജോ ഓഡിറ്റോറിയമോ ഉണ്ടായിരുന്നില്ല. നീളത്തിലുള്ള ഹാളോട് കൂടിയ സ്‌കൂള്‍ കെട്ടിടം. കര്‍ട്ടന്‍ […]

നടന്‍, നാടക കൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കലയുടെ മര്‍മ്മവും സ്പന്ദനവും അറിഞ്ഞ അധ്യാപകനായിരുന്നു മൊഗ്രാല്‍ പുത്തൂര്‍ യു.പി സ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍ ഉത്തമന്‍ മാഷ്. കുട്ടികളെ അദ്ദേഹം കലയിലേക്ക് ചേര്‍ത്ത് പിടിച്ച് നിര്‍ത്തി. നാടകം മാത്രമല്ല കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ കണ്ടറിഞ്ഞ് വേണ്ട വിധത്തിലുള്ള പ്രോത്സാഹനം നല്‍കാന്‍ അദ്ദേഹത്തിനുള്ള കഴിവ് വേറെതന്നെയായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിച്ചു. സ്‌കൂള്‍ മുറ്റത്ത് സ്റ്റേജോ ഓഡിറ്റോറിയമോ ഉണ്ടായിരുന്നില്ല. നീളത്തിലുള്ള ഹാളോട് കൂടിയ സ്‌കൂള്‍ കെട്ടിടം. കര്‍ട്ടന്‍ കൊണ്ട് വേര്‍തിരിച്ച ക്ലാസ് മുറികള്‍. അപ്പുറത്ത് ക്ലാസ്സെടുക്കുന്നത് ഇപ്പുറത്തുള്ളവര്‍ക്ക് നന്നായി കാണാം, കേള്‍ക്കാം. സ്‌കൂള്‍ ഡേ വരുമ്പോള്‍ കര്‍ട്ടന്‍ മാറ്റി കുട്ടികളുടെ കലാ പരിപാടികള്‍ക്ക് വേദിയൊരുക്കുകയാണ് പതിവ്. ഇന്നത്തെ പോലുള്ള ആധുനിക സജ്ജീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. നാടകത്തില്‍ മരിച്ച് വീഴുന്ന കഥാപാത്രങ്ങള്‍ പോലും എഴുന്നേറ്റ് നടന്ന് പോകേണ്ട അവസ്ഥ. എങ്കിലും അഭിനയ മികവിലും രചനയുടെ കരുത്തിലും അതൊന്നും പ്രശ്‌നമായിരുന്നില്ല. എന്റെ ബാല്യ കാലത്ത്, മഡോണ യു.പി സ്‌കൂള്‍ പരിസരത്ത് കലാമണ്ഡലം കൃഷ്ണന്‍ നായരുടെ രക്തരക്ഷസ്സ് എന്ന ബ്രഹ്മാണ്ഡ നാടകം അരങ്ങേറി. ടിക്കറ്റ് വെച്ചായിരുന്നു നാടകം. ഒരു മാസം കളിക്കേണ്ട നാടകം പത്ത് ദിവസം കൊണ്ട് നിര്‍ത്തേണ്ടി വന്നു. കാരണം നാടകം കളിച്ച് കൊണ്ടിരിക്കെ പ്രധാന കഥാപാത്രം സ്റ്റേജില്‍ കുഴഞ്ഞ് വീണ് മരിച്ചു. അത്രയും ആള്‍ തിരക്കുള്ള നാടകം ഞാന്‍ അന്നും ഇന്നും വേറെ കണ്ടിട്ടില്ല. മലയാള നാടക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ് കലാനിലയം തീയേറ്റര്‍സിന്റെ സ്ഥിരം നാടക വേദി. പരീക്ഷണ കുതുകിയും സാഹസികനുമായ കലാനിലയം കൃഷ്ണന്‍ നായരുടെ വിദഗ്ധ ഹസ്തങ്ങളില്‍ രൂപം കൊണ്ട ഈ പ്രസ്ഥാനം ഒരു മാന്ത്രിക ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഒരു തിരശ്ശീലയിലെന്നോണം മാറിമാറി രംഗങ്ങള്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന അത്ഭുത കാഴ്ചയാണ് കലാനിലയം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സിനിമ കാണുന്നത് പോലെയാണ് നാടകം കണ്ടത്. ഇടിയും മിന്നലും കാറ്റും സ്റ്റേജിലേക്ക് എത്തിക്കുക, ദേവ-പ്രേത-പിശാചുക്കളുടെ സാന്നിധ്യം കൊണ്ടും അശരീരികള്‍ കൊണ്ടും വിഭ്രമങ്ങള്‍ തീര്‍ക്കുക... അങ്ങനെയുള്ള ഒറിജിനല്‍ കാഴ്ച്ചാനുഭവങ്ങള്‍ മലയാള നാടക പ്രേക്ഷകന് അനുഭവ ഭേദ്യമാക്കിത്തന്നത് കലാനിലയം കൃഷ്ണന്‍ നായരുടെ നാടകങ്ങളായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു ബ്രഹ്മാണ്ഡ നാടകമായിരുന്നു കടമറ്റത്ത് കത്തനാര്‍. കഴിഞ്ഞ വര്‍ഷം ബന്തടുക്കയില്‍ ഈ നാടകം അരങ്ങേറിയിരുന്നു. ഇന്ത്യന്‍ നാടകങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് കല്‍ക്കത്തയില്‍ നിന്നുള്ള മാന്‍ ഓഫ് ദ ഹാര്‍ട്ട് എന്ന നാടകമാണ്. സൂഫിസംഗീതത്തില്‍ ശാന്തമായി ഒഴുകുകയായിരുന്നു ആ നാടകം. ബംഗാളിന്റെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവുമെല്ലാം സംഗീതത്തിലൂടെ ഗാനങ്ങളിലൂടെ ഒഴുകുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി വര്യനും കവിയുമായ ലാലന്‍ ഫക്കീറിന്റെ ജീവിതമാണ് ആ നാടകത്തില്‍ നിറഞ്ഞ് നിന്നിരുന്നത്. നാടക സംവിധാനവും അഭിനയവും കൊണ്ട് ഒരുകാലത്ത് കാസര്‍കോട്ടെ നാടക വേദികളെ ഇളക്കിമറിച്ച താരമായിരുന്നു എഴുത്തുകാരന്‍ കൂടിയായ പി.എ.എം ഹനീഫ്. അദ്ദേഹത്തിന്റെ ഓരോ നാടകങ്ങള്‍ക്കും ജനമനസ്സുകളെ ഇളക്കാനുള്ള കഴിവുണ്ടായിരുന്നു. നിരവധി നാടകങ്ങളാണ് പി.എ.എം ഹനീഫിന്റെ സംവിധാനത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ വേദിയിലടക്കം അരങ്ങേറിയത്.
2020ല്‍ കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ലാലന്‍ ഫക്കീറിന്റെ ജീവിതം ആസ്പദമാക്കി 'ബാവുല്‍' എന്ന നാടകം അരങ്ങേറുകയുണ്ടായി. കുതിരയെ മോഷ്ടിച്ച കാരണത്താല്‍ ലാലന്‍ ഫക്കീറെന്ന സൂഫി വര്യനെ അന്നത്തെ ഭരണകൂടം നാട് കടത്തുകയും വസൂരി രോഗം പിടിപ്പെട്ട അദ്ദേഹത്തെ ഗംഗയില്‍ ഒഴുക്കിയപ്പോള്‍ ഒരു മുസ്ലിം കുടുംബം അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തുകയും അഭയം നല്‍കുകയും ചെയ്യുകയും അതിന്റെ പേരില്‍ സ്വന്തം ഗ്രാമത്തില്‍ അനുഭവിക്കേണ്ടി വന്ന ഊരുവിലക്കുമാണ് നാടകത്തിന്റെ പ്രമേയം. ലാലന്‍ ഫക്കീറിന്റെ വേഷമിട്ട് അഭിനയിച്ച ചന്ദ്രന്‍ കരുവാക്കോടിന്റെ ഉജ്ജ്വലമായ അഭിനയ മികവ് കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. പഴയകാലങ്ങളില്‍ ചന്ദ്രഗിരിക്ക് വടക്കോട്ട് ധാരാളം നാടകങ്ങള്‍ അരങേറിയിരുന്നു. ഒരുപാട് നാടക ക്ലബ്ബു കള്‍ അന്ന് ചന്ദ്രഗിരിക്ക് വടക്ക് ഭാഗത്തുണ്ടായിരുന്നു. ഇന്ന് വടക്കോട്ട് നാടകം മുരടിച്ച് നില്‍ക്കുകയാണ്. ഉദുമ ബേവൂരിയില്‍ സൗഹൃദ വായനശാല എല്ലാ വര്‍ഷവും കെ.ടി മുഹമ്മദ് സ്മാരക പ്രൊഫഷണല്‍ നാടക മത്സരം നടത്താറുണ്ട്. ആറോ ഏഴോ നാടകങ്ങള്‍ ഉണ്ടാവും. 2022 നവംബറില്‍ ആറു നാടകങ്ങള്‍ മത്സരത്തിനുണ്ടായി. കടലാസിലെ ആന മികച്ച നാടകത്തിനുള്ള സമ്മാനം നേടി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലുള്ള കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസം കൊണ്ട് പതിമൂന്ന് നാടകങ്ങള്‍ അരങ്ങേറി. എന്റെ ഹൃദയം കടന്ന് പോയ ആ നാടകോത്സവം അനുഭൂതിയുടെ ഉത്സവമായിരുന്നു. ആ മൂന്ന് ദിവസങ്ങള്‍ എത്ര കാലങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയുമാണ് കടന്ന് പോയത്. ജില്ലയില്‍ നടക്കാറുള്ള എല്ലാ നാടകോത്സവങ്ങളിലും ഞാന്‍ സംബന്ധിക്കാറുണ്ട്.
നാടകത്തിന് ശക്തിമത്തായ ഒരു പ്രതിഫലന ശക്തിയുണ്ട്. വാ മൊഴി കൊണ്ടോ വര മൊഴി കൊണ്ടോ സാധിക്കുന്നതിലേറെ ഗുണങ്ങള്‍ നാടകം കൊണ്ട് സാധ്യമാണ്. സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കലയാണ് നാടകം. നാടകത്തിന് സമൂഹത്തെ തിരുത്താനും മാറ്റാനും കഴിയും.
എന്റെയുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന നാടക വാസന തികച്ചും പുറത്ത് ചാടിയത് കോളേജില്‍ വെച്ചായിരുന്നു കോളേജില്‍ നാടകത്തിന് അന്ന് രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു. ഡിഗ്രി ഗ്രൂപ്പും പ്രി ഡിഗ്രി ഗ്രൂപ്പും. നാസ് ഇബ്രാഹിം എന്ന ടി.എ ഇബ്രാഹിം, രത്‌നാകരന്‍ മാങ്ങാട്, ബാലകൃഷ്ണന്‍, പൊയക്കര വഹാബ് ഇവരൊക്കെ ഡിഗ്രി ഗ്രൂപ്പിലെ നാടകത്തിലെ കൊലകൊമ്പന്മായിരുന്നു. പ്രീ ഡിഗ്രി ഗ്രൂപ്പില്‍ ഞാനും സുരേന്ദ്രനും അശോകനും ഉമേഷനും അബ്ബാസും. ഡിഗ്രി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നം എന്ന നാടകത്തില്‍ വേലുത്തമ്പി ദളവയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും നല്ല നടനുള്ള സമ്മാനവും നേടിയിട്ടുണ്ട്. അതിനപ്പുറം എന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായ അരിസ്റ്റോട്ടലിനെ അവതരിപ്പിച്ചതിനും ഏറ്റവും നല്ല നടനുള്ള സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ പി.കെ ശേഷാദ്രി മാഷില്‍ നിന്ന് ഞാന്‍ വാങ്ങി. രത്‌നാകരന്‍ മാങ്ങാട് എഴുതിയ പുലര്‍ച്ചെ കൂവുന്ന കോഴി എന്ന ലഘു നാടകത്തിലും രത്‌നാകാരന്റെ കൂടെ ഞാനും അഭിനയിച്ചു. കോളേജ് വിട്ടതിനു ശേഷം പ്രീ ഡിഗ്രി നാടക ഗ്രൂപ്പ് ജില്ലയുടെ പല ഭാഗങ്ങളില്‍ പോയി ധാരാളം നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. അടുക്കത്ത്ബയല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് സി.എല്‍ ജോസിന്റെ നീര്‍ച്ചുഴി ക്ഷേത്രമുറ്റത്ത് അരങ്ങേറി. 1986ല്‍ സൗദിയില്‍ നിന്ന് തിരിച്ച് വന്ന് കല്ലങ്കൈ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തില്‍ കരിഞ്ഞ മണ്ണ് എന്ന നാടകവും ഞങ്ങള്‍ കളിച്ചു. കല്ലങ്കൈയില്‍ പുലി, ഹോട്ടല്‍ അലവലാതി തുടങ്ങിയ നാടകങ്ങളും അതേ വിദ്യാലയത്തില്‍ കളിച്ചു.
എസ്.എച്ച് ഹമീദ് എഴുതിയ ഒന്നാം പാഠം എന്ന ലഘു നാടകവും കല്ലങ്കൈ സ്‌കൂള്‍ സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നു. ഈ നാടകം കോളിയടുക്കത്ത് നടന്ന ജില്ലാ തെരുവ് നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. പ്രധാന കഥാപാത്രമായ അഴിമതിക്കുളം പഞ്ചായത്തിലെ അഴിമതി പണ്ടാരം കോമു ഹാജിക്ക് ജീവന്‍ നല്‍കിയത് കാവുഗോളിയിലെ എസ്. ബീരാനാണ്. ഞാനെഴുതിയ നാല് നാടകത്തിലും അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട്. കവുഗോളിയിലെ ഹാസ്യ താരങ്ങളായ ബീരാനും രാഘവനും സംഭാഷണം പറയണമെന്നില്ല. വെറുതെ സ്റ്റേജില്‍ കയറി നിന്നാല്‍ മതി, ജനം ചിരിച്ച് മണ്ണ് കപ്പും. ഈയൊരു അഭിനയ മികവ് തളങ്കര തെരുവത്തെ നാസ് മഹമൂദ് എന്ന ടി.എ മഹമൂദിനും ഉണ്ടായിരുന്നു.
വളരെയേറെ ക്ലേശങ്ങള്‍ സഹിച്ച് കാവുഗോളിയില്‍ ഞങ്ങള്‍ നാടക ഗ്രൂപ്പ് ഉണ്ടാക്കി. അന്ന് നാടകം കാണാന്‍ കുറേ പേര്‍ ഉണ്ടാകുമെങ്കിലും വേഷം അഴിച്ച് പുറത്തിറങ്ങുമ്പോള്‍ ഞങ്ങളെ കളിയാക്കുകയായിരുന്നു പതിവ്.
സി.എല്‍ ജോസ്, എന്‍.എന്‍ പിള്ള, ജി. ശങ്കരപ്പിള്ള തോപ്പില്‍ ഭാസി എന്നീ പ്രമുഖ നാടകകൃത്തുക്കളുടെ നാടകങ്ങള്‍ ജില്ലയുടെ പല വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്.


-അബ്ദു കാവുഗോളി

Related Articles
Next Story
Share it