പിഴക്കരുത് ബാല്യം

കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കളിക്കട്ടെ. പണിശാലകളിലും തെരുവുകളിലും പിടിച്ചിടപ്പെടേണ്ടവരല്ല കുട്ടികള്‍. സ്‌കൂളുകളില്‍ മികച്ച വിദ്യാഭ്യാസം നേടി നാളത്തെ പൗരന്മാരാവേണ്ട സുകൃത ബാല്യങ്ങളാവണം ഓരോ കുട്ടിയുടെയും ജീവിതം. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിച്ച് മികച്ച വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിന് ഉതകുന്ന രീതിയില്‍ പ്രോത്സാഹിപ്പിച്ച്, സ്വന്തം ജീവിത നിലവാരത്തെ ഉയര്‍ത്താനും അടിച്ചമര്‍ത്തപ്പെട്ട പൂര്‍വ്വകാല ബാല്യകാല പ്രവണതകളില്‍ നിന്ന് സമൂലമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ബാലവേല വിരുദ്ധ നിയമം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്നത്. 14-ാം വയസിന് താഴെയുള്ള കുട്ടികള്‍ അപകടകരവും ദോഷകരവും ആയ ഏതെങ്കിലും […]

കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കളിക്കട്ടെ. പണിശാലകളിലും തെരുവുകളിലും പിടിച്ചിടപ്പെടേണ്ടവരല്ല കുട്ടികള്‍. സ്‌കൂളുകളില്‍ മികച്ച വിദ്യാഭ്യാസം നേടി നാളത്തെ പൗരന്മാരാവേണ്ട സുകൃത ബാല്യങ്ങളാവണം ഓരോ കുട്ടിയുടെയും ജീവിതം.
കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിച്ച് മികച്ച വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിന് ഉതകുന്ന രീതിയില്‍ പ്രോത്സാഹിപ്പിച്ച്, സ്വന്തം ജീവിത നിലവാരത്തെ ഉയര്‍ത്താനും അടിച്ചമര്‍ത്തപ്പെട്ട പൂര്‍വ്വകാല ബാല്യകാല പ്രവണതകളില്‍ നിന്ന് സമൂലമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ബാലവേല വിരുദ്ധ നിയമം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്നത്. 14-ാം വയസിന് താഴെയുള്ള കുട്ടികള്‍ അപകടകരവും ദോഷകരവും ആയ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നതിനെയാണ് ബാലവേലയായി നിഷ്‌കര്‍ഷിക്കുന്നത്. കുട്ടികളുടെ ഉയര്‍ച്ചയ്ക്കായി ശൈശവത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം, മാനസികവും ശാരീരികവുമായ പിരിമുറുക്കം എന്നിവയില്‍ നിന്നും അവരെ മോചിപ്പിച്ച്, സാമൂഹ്യ-ധാര്‍മ്മിക മൂല്യത്തോടെ സമൂഹത്തിന് മുന്നില്‍ പ്രാപ്തരാക്കി നിര്‍ത്തുന്നതിന് ഈ നിയമം ഏറെ പ്രാപ്തമാണ്. കുട്ടികളുടെ നല്ല പ്രായത്തെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്നുള്ളതാണ് ഇതിന്റെ മുഖ്യ ലക്ഷ്യമായി കാണുന്നത്.
നിര്‍ധനമായ കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസത്തിന്റെ അഭാവം, കുടുംബനാഥന്‍മാരുടെ മദ്യപാനം തുടങ്ങി നിരക്ഷരരായും പട്ടിണിപ്പരിവേഷക്കാരുമായുള്ള കുടുംബങ്ങളില്‍ നിന്നാവാം ഇത്തരം ശൈശവ ബാല്യങ്ങള്‍, നിര്‍മ്മലമായ മനസുമായി ജോലിതേടി അലയേണ്ടിവരുന്നത്. ചെറുബാല്യങ്ങളില്‍ തന്നെ ഇത്തരം കുട്ടികള്‍ ശാരീരികവും മാനസികവുമായി ഒരുപാട് കഠിനാനുഭവങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നതും ഇത്തരം അനുഭവങ്ങള്‍ പലരേയും പലതരത്തിലുള്ള കുറ്റകൃത്യത്തിലേക്ക് അവരെ നയിച്ചിട്ടുണ്ടെന്നതും പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടതാണ്. ഇത്തരം അബദ്ധ സഞ്ചാരങ്ങള്‍ ഇവരുടെ ഭാവിയെ ഇരുളടഞ്ഞ യുഗത്തിലേക്ക് വഴിമാറ്റപ്പെടുകയാണ് ചെയ്യുന്നത്.
കുരുന്നു സ്വപ്‌നങ്ങളുടെ സാധ്യതകള്‍ അടക്കപ്പെടുന്ന ഈ സമൂഹ തിന്മക്കെതിരെ സ്വബോധത്താലെ പ്രവര്‍ത്തിക്കേണ്ടത് ഓരോ പൗരന്റെയും കടമയായി കരുതാം. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന് മുന്നില്‍ ഒരുപാട് ആശ്വാസമേകാന്‍ ഉപകരിക്കും എന്നതില്‍ തര്‍ക്കമില്ല.
ബാലവേല എന്ന പ്രവണതക്ക് അറുതി വരുത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്നുള്ള ഉത്തമ ബോധ്യത്തോടെയാണ് സര്‍ക്കാറുകള്‍ കാലോചിതമായി ആവശ്യമായ മാറ്റങ്ങളോടെ നൂതനമായ പദ്ധതികള്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാന തൊഴില്‍-നൈപുണ്യവകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ വകുപ്പിന്റെയും പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ ബോധവല്‍ക്കരണവും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന് മുന്നില്‍ എത്തിക്കുന്നതിനും സാധിക്കുന്നുണ്ട്. അതുപോലെ തന്നെ പരിതാപകരമായ കുടുംബ ജീവിത സാഹചര്യങ്ങളില്‍ അധിവസിക്കുന്ന കുട്ടികളെ കണ്ടെത്തി, അവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇതുവഴി സാധിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര വനിത-ശിശുവികസന വകുപ്പ് 2009 മുതല്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സംയോജിത ശിശു സംരക്ഷണ പദ്ധതി. ഈ പദ്ധതി കേരള സര്‍ക്കാര്‍ വനിത-ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്നു എന്നത് ഏറെ ആശ്വാസകരമാണ്.
ഇത്തരം കുട്ടികള്‍ക്ക് ലക്ഷ്യ ഗ്രൂപ്പുകള്‍ എന്ന രീതിയില്‍ (ജുവനൈല്‍ ഇന്‍ കോണ്‍ഫിക്ട് വിത്ത് ലോ) ജെ.സി.എല്‍., പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമുള്ള കുട്ടികള്‍ക്കായി സി.എന്‍.ഒ.പി., അതുപോലെ നിയമവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്കായി സി.സി.എല്‍. എന്നിങ്ങനെ നിരവധി ഗുണപരമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
പിഞ്ചുബാല്യങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങളെ ഇല്ലാതാക്കാനും അതുവഴി ബാലവേല തടയുന്നതിനും 1098 എന്ന ടോള്‍ഫീ നമ്പറില്‍ വിവരങ്ങളും അറിയിക്കാവുന്ന സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിരന്തരമായ പരിശോധനകളും ബോധവല്‍ക്കരണവുമായി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വളരെ ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവരുന്നു.
കൂടാതെ തിരക്കുള്ള നഗരങ്ങളിലും തീര്‍ത്ഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബാലവേലയിലും ഭിക്ഷാടനങ്ങളിലും ഏര്‍പ്പെടുന്ന കുട്ടികളുടെ ഭാവി ഭദ്രമാക്കിക്കൊണ്ട് നാളെയുടെ കൈത്താങ്ങായി സ്വയം പര്യാപ്തമാക്കാനുമായി 'ശരണബാല്യം' പോലുള്ള പദ്ധതികളും നടപ്പിലാക്കി വരുന്നു.
കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു എന്നതുപോലെ തന്നെ കുറ്റകരമായ കാര്യമായി ഇതിനായി പ്രേരിപ്പിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കൂടി ശക്തമായ ശിക്ഷാ നടപടികള്‍ ഇത് സംബന്ധിച്ച് നിയമങ്ങളില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ബാല്യങ്ങള്‍ക്ക് കളിചിരിയുടെ ദിനങ്ങള്‍ സമ്മാനിക്കുന്നതാവണം. നാളെയുടെ പൊന്‍പുലരി, അതിനായ് നമുക്ക് ഒറ്റക്കെട്ടായി കൈകോര്‍ക്കാം.

Related Articles
Next Story
Share it